Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കോസിജിനും വ്യത്യസ്‌ത ചിന്തകളും തീവ്രവാദികളുടെ ഭരണവും ( റഷ്യന്‍ ചരിത്രം ഒരു പഠനം-ലേഖനം 10)   - ജോസഫ്‌ പടന്നമാക്കല്‍

Picture

അലക്‌സി കോസിജിന്‍ !1964 മുതല്‍ 1980 വരെ സോവിയറ്റ്‌ യൂണിയന്‍ പ്രധാന മന്ത്രിയായിരുന്നു. റഷ്യന്‍ ചരിത്രത്തില്‍ മറ്റാരേക്കാളും കൂടുതല്‍ കാലം പ്രധാന മന്ത്രി സ്ഥാനത്തിരുന്നു. സ്റ്റലിന്റെ കാലം മുതല്‍ ക്രൂഷ്‌ചേവിന്റെയും ബ്രഷ്‌നെവിന്റെയും കാലം വരെ ഏകദേശം നാല്‍പ്പതു വര്‍ഷത്തോളം രാഷ്ട്രത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. സാധാരണ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തകരെക്കാളും വ്യത്യസ്‌തമായ ചിന്താഗതികളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. തൊഴിലാളികള്‍ക്കുവേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും റഷ്യന്‍ ചരിത്രത്തില്‍ത്തന്നെ അറിയപ്പെടുന്ന ബുദ്ധിമാനായ രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു.

കോസിജിന്‍ ! 1904 ഫെബ്രുവരി ഇരുപതാം തിയതി റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗില്‍ ജനിച്ചു. അവിടെയുള്ള 'സംപ്‌സോനിവ്‌സ്‌കി കത്തീഡ്ര ലില്‍' മാമ്മോദീസാ മുങ്ങി. കുഞ്ഞായിരുന്നപ്പോള്‍ തന്നെ സ്വന്തം മാതാവ്‌ മരിച്ചു പോയിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ്‌ ഒരു കാര്‍ഷിക ടെക്കനിഷ്യനായിരുന്നു. 'സാര്‍' ഭരണകാലത്ത്‌ പിതാവിന്റെ പരിമിതമായ വരുമാനം കൊണ്ട്‌ മക്കള്‍ക്കെല്ലാം നല്ല വിദ്യാഭ്യാസം കൊടുത്തിരുന്നു. 1917ല്‍ കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാലത്ത്‌ യുവാവായ കോസിജിന്‍ ! കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1919ല്‍ അദ്ദേഹം ട്രോഡ്‌സ്‌ക്കിയുടെ കീഴിലുള്ള തൊഴിലാളി പാര്‍ട്ടിയില്‍ ചേര്‍ന്നു. 1921ല്‍ ലെനിന്‍ ഗ്രാഡ്‌ സ്‌കൂള്‍ ഓഫ്‌ കൊമ്മേഴ്‌സില്‍ ചേരുകയും 1924ല്‍ ബിരുദമെടുക്കുകയും ചെയ്‌തു.

കോസിജിന്‍, സ്വര്‍ണ്ണ വ്യപാരമായി ബന്ധപ്പെട്ടുകൊണ്ട്‌ 1924ല്‍ ബിസിനസുകള്‍ നടത്തിയിരുന്നു. 1927 വരെ ബിസിനസ്‌ ആദായകരമായിരുന്നു. അതിനുശേഷം സെന്റ്‌. പീറ്റഴ്‌സ്‌ ബര്‍ഗില്‍ (ലെനിന്‍ ഗ്രാഡ്‌) താമസമാക്കി. 1930 മുതല്‍ 1935 വരെ അദ്ദേഹം ലെനിന്‍ ഗ്രാഡ്‌ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്‌റ്റ്രിയല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച്‌ എന്‍ജിനീയറായി തൊഴില്‍ തുടങ്ങി. കമ്പ്യൂട്ടറിനെക്കാളും സ്‌പീഡില്‍ അക്കങ്ങളോടു മല്ലിടാനും കണക്കില്‍ മിടുക്കനായിരുന്നതുകൊണ്ടും വോളിയം കണക്കിന്‌ സ്ഥിതി വിവരങ്ങളോര്‍ത്തിരിക്കാന്‍ അസാമാന്യമായ കഴിവുണ്ടായിരുന്നതുകൊണ്ടും സഹപ്രവര്‍ത്തകരുടേയും മേലാധികാരികളുടെയും പ്രീതി നേടിയിരുന്നു. അദ്ദേഹത്തിന്‍റെ അവര്‍ണ്ണനീയമായ ബുദ്ധിവൈഭവം മനസിലാക്കിയ അധികൃതര്‍ അദ്ദേഹത്തെ ലെനിന്‍ഗ്രാഡ്‌ സിറ്റിഡിപ്പാര്‍ട്ടുമെന്റ്‌ മേധാവിയായി നിയമിച്ചു. 1938ല്‍ തന്റെ മുപ്പത്തിനാലാം വയസില്‍ ലെനിന്‍ ഗ്രാഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി. ഏതു പ്രശ്‌നങ്ങളിലും ഉടനടി പരിഹാരം കാണാന്‍ കഴിവുള്ള അദ്ദേഹത്തെ ജോസഫ്‌ സ്റ്റലിന്‍ പോലും അഭിനന്ദിച്ചിരുന്നു. സോവിയറ്റ്‌ ഗവണ്മെന്റില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റിന്റെ വൈസ്‌ ചെയര്‍മാനായി നിയമനം നേടുകയും പിന്നീട്‌ ജനിച്ച പട്ടണമായ ലെനിന്‍ ഗ്രാഡിന്റെ ചുമതലകള്‍ വഹിക്കുകയും ചെയ്‌തു. രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ അവിടം ഹിറ്റ്‌ലര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടായിരുന്നു.

1941 ലെ വേനല്‌ക്കാല സമയം, നാസികളും ഫിനിഷ്‌ പട്ടാളക്കാരും ലെനിന്‍ ഗ്രാഡിനെ (സെന്റ്‌ പീറ്റേഴ്‌സ്‌ ബര്‍ഗ്‌ )കൈവശപ്പെടുത്താനായി ചുറ്റും വളഞ്ഞിരുന്നു. അഞ്ചു മില്ല്യന്‍ ജനങ്ങള്‍ വസിക്കുന്ന യൂറോപ്പിലെ നാലാമത്തെ വലിയ പട്ടണവും റഷ്യയുടെ വ്യവസായക നഗരവുമായിരുന്ന ലെനിന്‍ ഗ്രാഡ്‌ നാസികളെ സംബന്ധിച്ച്‌ യുദ്ധ തന്ത്ര പ്രാധാന്യമര്‍ഹിക്കുന്ന ഒരു പട്ടണമായിരുന്നു. ദേശീയ സാമ്പത്തിക വരുമാനത്തില്‍ 11 ശതമാനവും ലഭിക്കുന്നത്‌ ഈ നഗരത്തില്‍ നിന്നായിരുന്നു. ലെനിന്‍ ഗ്രാഡിലേയ്‌ക്ക്‌ തെക്കുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളും നാസികള്‍ അടച്ചിരുന്നു. വടക്കുള്ള പ്രദേശങ്ങള്‍ ഫിനിഷ്‌ പട്ടാളവും അടച്ചു. പ്രതികരിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും പട്ടണത്തില്‍ ജീവിക്കാന്‍ പൊറുതി മുട്ടിയിരുന്നു. ഭഷണവും വൈദ്യുതിയും ഊര്‍ജവുംമില്ലാതെ പട്ടണം അന്ധകാരം പോലെയായിരുന്നു. എലികളെയും വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും മനുഷ്യര്‍ പിടിച്ചു തിന്നാന്‍ തുടങ്ങി. വിശപ്പു സഹിക്കാത്തവര്‍ ശവങ്ങള്‍ വരെ തിന്നിരുന്നു. ലെനിന്‍ ഗ്രാഡിലെ ഗതാഗത സൌകര്യങ്ങള്‍ നാസികളും ഫിനിഷ്‌ പട്ടാളക്കാരും വളഞ്ഞതുകൊണ്ട്‌ ഭക്ഷണമില്ലാതെ ആറായിരം ജനങ്ങള്‍ വരെ ഓരോ ദിവസങ്ങളിലും മരിച്ചിരുന്നു.

ജനങ്ങളുടെ ജീവന്റെ രക്ഷക്കായി, നാസികള്‍ക്ക്‌ പ്രവേശിക്കാന്‍ സാധിക്കാത്തവണ്ണം കോസിജിന്റെ നേതൃത്വത്തില്‍ ലെനിന്‍ ഗ്രാഡിന്റെ മറ്റൊരു വശത്തുകൂടി പുതിയ ഗതാഗത സൌകര്യങ്ങളുള്ള വഴികള്‍ നിര്‍മ്മിച്ചു. ഭക്ഷണ വിഭവങ്ങള്‍ കൊണ്ടുവരാന്‍ ആ വഴികള്‍ ഉപകാരപ്രദമായിരുന്നു. വൈദ്യുതിയ്‌ക്കായി വെള്ളത്തിനടിയില്‍ക്കൂടി പൈപ്പുകളും ഘടിപ്പിച്ചു. 19411942 അവസാനത്തില്‍ കോസിജിനും സഹപ്രവര്‍ത്തകരും അപകടമേഖലകളില്‍ കുടുങ്ങി കിടന്നിരുന്ന ലെനിന്‍ ഗ്രാഡിലെ ജനങ്ങളെ രക്ഷപെടുത്തികൊണ്ടിരുന്നു. റഷ്യയുടെ പ്രധാന കവാടങ്ങളില്‍നിന്നു ഭക്ഷണവും മറ്റു വിഭവങ്ങളും കൊണ്ടുവന്നിരുന്നു. അര മില്ലിയന്‍ വ്യവസായ തൊഴിലാളികളെ ആ പട്ടണത്തില്‍ നിന്നും ഒഴിപ്പിച്ചു. വ്യവസായങ്ങളും പൊളിച്ച്‌ സുരക്ഷിതമായ സ്ഥലങ്ങളില്‍ കൊണ്ടുപോയി സ്ഥാപിച്ചു.

റോഡുകള്‍ പണി കഴിപ്പിച്ചത്‌ പട്ടാളത്തിന്റെ മേല്‍ നോട്ടത്തിലും ബോംബിടുന്ന വിമാനങ്ങളുടെ സഹായത്തിലുമായിരുന്നു. പട്ടണത്തെ പ്രതിരോധിക്കുന്നവര്‍ക്ക്‌ ഭക്ഷണവും തോക്കുകളും നല്‌കിക്കൊണ്ടിരുന്നു. ലെനിന്‍ ഗ്രാഡ്‌ പിടിച്ചെടുക്കാനുള്ള നാസികളുടെ ശ്രമത്തിനിടയില്‍ കോസിജിന്റെ നേതൃത്വത്തിന്‌ രണ്ടു മില്ല്യന്‍ ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിച്ചു. നാസികള്‍ പട്ടണത്തിനു ചുറ്റും 900 ദിവസത്തോളം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉപരോധം അവസാനിച്ചപ്പോള്‍ മൂന്നു മില്ല്യന്‍ ജനങ്ങളുണ്ടായിരുന്നത്‌ അര മില്ലിയന്‍ ജനങ്ങളായി കുറഞ്ഞിരുന്നു. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തുകയോ, മരിച്ചു പോവുകയോ ചെയ്‌തിരുന്നു. ലെനിന്‍ ഗ്രാഡ്‌ പിടിച്ചെടുക്കാനുള്ള നാസികളുടെ ശ്രമത്തെ പരാജയപ്പെടുത്തുന്നതില്‍ കോസിജിന്റെ പങ്ക്‌ നിര്‍ണ്ണായകവും നിസ്‌തുലവുമായിരുന്നു. ലെനിന്‍ ഗ്രാഡില്‍നിന്ന്‌ മില്ല്യന്‍ കണക്കിന്‌ സ്‌ത്രീകളും കുഞ്ഞുങ്ങളുമടക്കം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

തൊള്ളായിരം ദിവസങ്ങളോളം ലെനിന്‍ ഗ്രാഡിന്‍റെ ചുറ്റുമായി താവളമടിച്ചിരുന്ന ശത്രുക്കളില്‍നിന്നും പട്ടണത്തെ രക്ഷിച്ചത്‌ കോസിജിനെ സംബന്ധിച്ചടത്തോളം വിധി നിര്‍ണ്ണായകമായ ദിനങ്ങളായിരുന്നു. പ്രത്യേകിച്ച്‌ മുന്‍നിരയില്‍ ഹിറ്റ്‌ലറിന്റെ പട്ടാളക്കാര്‍ക്കെതിരെ യുദ്ധം ചെയ്‌തവരുടെ ആത്മവീര്യം തകരാതെ നിലനിര്‍ത്തണമായിരുന്നു. അവര്‍ക്ക്‌ ഭക്ഷണവും ആയുധവും എത്തിക്കണമായിരുന്നു. ലെനിന്‍ ഗ്രാഡ്‌ പിടിച്ചെടുക്കാന്‍ സാധിക്കാഞ്ഞത്‌ നാസികളെ സംബന്ധിച്ച്‌ വലിയ പരാജയമായിരുന്നു. അതുമൂലം ഹിറ്റ്‌ലര്‍ ആദ്യം നിശ്ചയിച്ച യുദ്ധപദ്ധതികള്‍ വേണ്ടെന്നു വെച്ചു. മോസ്‌ക്കോ പിടിച്ചെടുക്കാനും സാധിച്ചില്ല. ഒടുവില്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചപ്പോള്‍ ഹിറ്റ്‌ലര്‍ പരാജയപ്പെടുകയും ചെയ്‌തു. യുദ്ധകാല സേവനങ്ങള്‍ കണക്കാക്കി കോസിജിനെ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ അവാര്‍ഡ്‌ നല്‌കി ബഹുമാനിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം വൃദ്ധനും സംശയ രോഗിയുമായ സ്റ്റലിന്‍ രാഷ്ട്രീയ പ്രതിയോഗികളെ കൂട്ടമായി വധിക്കാനാരംഭിച്ചു. ആദ്യം ലെനിന്‍ ഗ്രാഡ്‌ മുഴുവനുമായുള്ള നേതാക്കന്മാരെ ഇല്ലാതാക്കാന്‍ ആജ്ഞ കൊടുത്തു. അക്കൂടെ യുദ്ധകാലത്ത്‌ കോസിജിനൊപ്പം ജോലി ചെയ്‌തിരുന്ന മേയര്‍ ''കുസ്‌നേസോ'വും ഉണ്ടായിരുന്നു. അദ്ദേഹം കോസിജിന്റെ ഭാര്യയുടെ ബന്ധുക്കാരനുമായിരുന്നു. ബുദ്ധിജീവികളെ കൊന്നൊടുക്കി പകരം ഭരണ കാര്യങ്ങളില്‍ കഴിവും പരിചയമില്ലാത്ത സ്റ്റലിന്റെ വിശ്വാസം നേടിയവരെ നിയമിച്ചിരുന്നു. അവര്‍ക്ക്‌ രാജ്യത്തിന്റെ സാമ്പത്തിക നിലവാരങ്ങളെ സംബന്ധിച്ചോ സ്ഥിതിവിവരങ്ങളെപ്പറ്റിയോ ആഗോള നയതന്ത്രങ്ങളെപ്പറ്റിയോ വിവരവും അറിവുമുള്ളവരായിരുന്നില്ല. ജോസഫ്‌ സ്റ്റലിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള കാലഹരണപ്പെട്ട സാമ്പത്തിക നയങ്ങളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്‌. കോസിജിന്‍ ഒരു ബുദ്ധിജീവിയായതുകൊണ്ടും രാജ്യത്തിന്‌ പ്രയോജനപ്രദമായതുകൊണ്ടും ജീവനെ പേടിച്ച്‌ സ്റ്റലിനെതിരെ നിശബ്ദനായിരുന്നതുകൊണ്ടും അദ്ദേഹത്തെ വധിക്കുന്നതിനു പകരം സൈബീരിയായില്‍ നാടുകടത്തുകയാണുണ്ടായത്‌. കുറച്ചു മാസങ്ങള്‍ക്കുശേഷം കോസിജിന്‍ സൈബീരിയായില്‍നിന്നു വിമോചിതനായി മടങ്ങി വന്നു. ശാന്തനായി, വളരെ അനുസരണയോടെ സോവിയറ്റ്‌ സര്‍ക്കാരിനുവേണ്ടി സ്റ്റലിന്റെ കീഴില്‍ ജോലി ചെയ്‌തു. 1953ല്‍ സ്റ്റലിന്‍ മരിക്കുന്നവരെ ധനകാര്യ മന്ത്രിയും വ്യവസായ മന്ത്രിയുമായിരുന്നു.

നികിതാ ക്രൂഷ്‌ചേവും മലങ്കോവും തമ്മിലുള്ള മത്സരത്തില്‍ കോസിജിന്‍ മലങ്കോവിന്റെ ഭാഗത്ത്‌ നിന്നതിനാല്‍ കോസിജിന്റെ സര്‍ക്കാരിലുള്ള വകുപ്പുകളുടെ പദവികളില്‍ തരം താഴ്‌ത്തിയിരുന്നു. എങ്കിലും അദ്ദേഹത്തെ ക്രൂഷ്‌ചേവ്‌ വീണ്ടും ഉയര്‍ന്ന തസ്‌തികയില്‍ തന്നെ നിയമിച്ചു. കാരണം കോസിജിന്റെ സേവനം കാര്‍ഷിക വ്യവസ്‌തയ്‌ല്‍ പടുത്തുയര്‍ത്തിയ സോവിയറ്റ്‌ സര്‍ക്കാരിനാവശ്യമായിരുന്നു. 1956 ഫെബ്രുവരി ഇരുപത്തിയാറാം തിയതി സ്റ്റലിന്റെ ക്രൂരപ്രവര്‍ത്തികളെ ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട്‌ പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ക്രൂഷ്‌ചേവ്‌ ഒരു പ്രസംഗം ചെയ്‌തിരുന്നു. ക്രൂഷ്‌ചേവിന്റെ ഈ പ്രസംഗത്തില്‍ തീവ്ര ചിന്താഗതിക്കാരില്‍നിന്നും ശക്തിയായ എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും സത്യത്തിലടിയുറച്ചു വിശ്വസിച്ചിരുന്ന കോസിജിന്‍ ക്രൂഷ്‌ചേവിനൊപ്പമായിരുന്നു.

അധികാരക്കസേരയ്‌ക്കായുള്ള പോരാട്ടത്തില്‍ 1957ല്‍ ലിയോനിഡ്‌ ബ്രഷ്‌നെവിന്റെയും മാര്‍ഷല്‍ ജോര്‍ജി സുക്കൊവിന്റെയും പിന്തുണയോടെ മൊളൊട്ടൊവിനെയും ജോര്‍ജി മലങ്കോവിനെയും ലാസര്‍ കാഗനോവിച്ചിനെയും ക്രൂഷ്‌ചേവ്‌ പരാജയപ്പെടുത്തി. പിന്നീട്‌ ക്രൂഷ്‌ചേവ്‌ മാര്‍ഷല്‍ ജോര്‍ജി സുക്കൊവിനെ നാട്‌ കടത്തികൊണ്ടു പാര്‍ട്ടിയിലെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത നേതാവായി തീര്‍ന്നു. ക്രൂഷ്‌ചേവിന്റെ അധികാരഭ്രമത്തെ കോസിജിന്‍ ! ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും പ്രതികരിക്കാതെ സ്വന്തം ജോലികള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

ആദ്യകാലങ്ങളില്‍ കോസിജിന്‍ ! ക്രൂഷ്‌ചേവിന്റെ ഭരണത്തെ പിന്തുണച്ചിരുന്നു. ഏതു പ്രശ്‌നങ്ങള്‍ വന്നാലും ഉറച്ച മനസ്സോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള അദ്ദേഹത്തിന്‍റെ കഴിവും രാജ്യതന്ത്രജ്ഞതയും ക്രൂഷ്‌ചേവ്‌ അഭിനന്ദിച്ചിരുന്നു. ക്രൂഷ്‌ചേവിന്റെ ഭരണത്തിന്‍ കീഴില്‍ പല സാമ്പത്തിക പരിഷ്‌ക്കാരങ്ങളും കോസിജിന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചു. പക്ഷെ ശീത സമരവും 1961ല്‍ ബര്‍ലിന്‍ മതില്‍ക്കെട്ടു നിര്‍മ്മതിയും മൂലം അദ്ദേഹം വിഭാവന ചെയ്‌ത പദ്ധതികളില്‍ പലതും പരാജയപ്പെടുകയാണുണ്ടായത്‌. പിറ്റേ വര്‍ഷം 1962ല്‍ സാമ്പത്തിക പ്രശ്‌നവും ഭക്ഷണ വിഭവങ്ങളുടെ അപര്യാപ്‌തതയും മൂലം സോവിയറ്റ്‌ സാമ്പത്തിക സ്ഥിതി തകര്‍ന്നു പോയിരുന്നു. കൊല്ലും കൊലയും വിപ്ലവങ്ങളും ചിലയിടങ്ങളില്‍ പൊട്ടിപുറപ്പെട്ടിരുന്നു. അക്കാലത്ത്‌ ക്രൂഷ്‌ചേവ്‌ യുണൈറ്റഡ്‌ നാഷനില്‍ അന്തസില്ലാത്ത ചില പെരുമാറ്റങ്ങളും നടത്തി. മറ്റു നയതന്ത്രജ്ഞരുടെ നേരെ ചെരുപ്പുകള്‍ ഉയര്‍ത്തുകയും കൈകള്‍ ചുരുട്ടുകയും ചെയ്‌തു. നിന്ദ്യമായ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്‌തു. കൈകള്‍ കൊണ്ട്‌ മേശമേല്‍ കൊട്ടിക്കൊണ്ട്‌ വലിയ ഒച്ചപ്പാടുണ്ടാക്കി. ക്രൂഷ്‌ചേവിന്റെ നിയന്ത്രണം വിട്ട പല സംഭവങ്ങളും ചരിത്രത്തിലുണ്ടായിട്ടുണ്ട്‌. അവസാനം ക്യൂബന്‍ പ്രശ്‌നത്തില്‍ ലോകം ഒരു ന്യൂക്ലീയര്‍ യുദ്ധത്തിന്റെ വക്കത്തു വരെയെത്തി. കോസിജിനും ബ്രഷ്‌നേവുമടങ്ങിയ റഷ്യന്‍ നേതൃത്വം ക്രൂഷ്‌ചേവിനെ അധികാരത്തില്‍ നിന്നും പുറത്താക്കി. ക്രൂഷ്‌ചേവ്‌ ഒറ്റയ്‌ക്ക്‌ ചെയ്‌തിരുന്ന ജോലി കോസിജിനും ബ്രഷ്‌നെവുമായി തുല്യയധികാരങ്ങളോടെ പങ്കിട്ടെടുത്തു.

കോസിജിന്‍ പ്രധാനമന്ത്രിയായുള്ള ബ്രഷ്‌നേവ്‌ ഭരണകൂടം ആഭ്യന്തര രംഗത്തും പുറം രാജ്യങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. ബ്രഷ്‌നേവിന്റെ മര്‍ക്കട മുഷ്ടിയില്‍ സ്വന്തമായ തീരുമാനങ്ങളെടുക്കാന്‍ കോസിജിനു സാധിക്കുമായിരുന്നില്ല. 1969ല്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കമുണ്ടായി. ഈജിപ്‌റ്റില്‍ സോവിയറ്റ്‌ പട്ടാളത്തെയും പട്ടാള ടാങ്കുകളുമിറക്കി പ്രശ്‌നങ്ങള്‍ വഷളാക്കി. 1970ല്‍ ഇസ്രായിലെനെതിരെ സിറിയായിലും പട്ടാളത്തെ അയച്ചു. അതുപോലെ വടക്കേ വിയറ്റ്‌നാമില്‍ അമേരിക്കയ്‌ക്കെതിരെയും യുദ്ധപ്പടക്കോപ്പുകള്‍ കൂട്ടിക്കൊണ്ടിരുന്നു. സോവിയറ്റു യൂണിയന്റെ വിദേശനയം ലോകത്തെ വിരുദ്ധ ചേരികളിലാക്കുന്ന വിധമായിരുന്നു. ആണ്ടില്‍ രണ്ടു പ്രാവിശ്യം നടത്തുന്ന മോസ്‌ക്കോയിലെ മിലിട്ടറി പരേഡ്‌ ലോകത്തെ നശിപ്പിക്കുന്ന ന്യൂക്ലീയറായുധങ്ങളും മിസൈലുകളും ഉള്‍പ്പെട്ടതായിരുന്നു. മൂന്നാം ലോക രാജ്യങ്ങള്‍ റഷ്യയുടെ ചേരികളില്‍ നില്‌ക്കുന്നതിനും റഷ്യന്‍ പട്ടാളത്തെ ആ രാജ്യങ്ങളില്‍ അയയ്‌ക്കുന്നതിനും ബില്ല്യന്‍ കണക്കിന്‌ ഡോളര്‍ ചെലവാക്കിയിരുന്നു. ദേശീയ പ്രശ്‌നങ്ങളും ദാരിദ്ര്യവും നില നില്‌ക്കെ രാജ്യത്തിന്റെ വിഭവങ്ങള്‍ വിദേശത്തുള്ള രാജ്യങ്ങളിലെ ആഭ്യന്തര യുദ്ധ കാര്യങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നു.

1960ല്‍ ചൈനയുമായുള്ള യുദ്ധ ഭീഷണിയില്‍ കോസിജിന്‍ ബ്രഷ്‌നെവിനോട്‌ സമാധാനയുടമ്പടിയുണ്ടാക്കാന്‍ ചൈനയിലെ മാവോസേത്തുങ്ങുമായി ചര്‍ച്ചകള്‍ നടത്താനാവശ്യപ്പെട്ടു. എന്നാല്‍ സോവിയറ്റ്‌ നേതൃത്വത്തിലെ മറ്റ്‌ അംഗങ്ങളുടെ മുമ്പില്‍ കോസിജിന്റെ അഭിപ്രായങ്ങളെ ബ്രഷ്‌നേവു പരിഹസിച്ചുകൊണ്ട്‌ 'താങ്കള്‍ തന്നെ ആ ദൌത്യം ഏറ്റെടുക്കാന്‍' പറഞ്ഞു. രാജ്യം സാമ്പത്തികമായി അധപതിക്കുമ്പോള്‍ ഒരു യുദ്ധം നടത്താന്‍ സോവിയറ്റ്‌ യൂണിയനു കഴിവില്ലെന്നും രാജ്യം അപകടത്തിലാകുമെന്നും കോസിജിന്‍ മുന്നറിയിപ്പു കൊടുത്തിരുന്നു. കോസിജിന്‍ ചൈനാ സന്ദര്‍ശിച്ചപ്പോള്‍ മാവോയുടെ പ്രതികരണം അനുകൂലമായിരുന്നില്ല. സ്റ്റലിന്റെ പ്രതാപം വീണ്ടെടുക്കാനും തീവ്രമായ കമ്മ്യൂണസത്തിലേയ്‌ക്ക്‌ മടങ്ങിപ്പോവാനും മാവോസേത്തുങ്ങ്‌ ചൈനാ സന്ദര്‍ശിച്ച കോസിജിനെ ഉപദേശിച്ചു. എങ്കിലും ആശ കൈവെടിയാതെ അദ്ദേഹം ചൈനീസ്‌ നേതാക്കന്മാരുമായി അനേക തവണകള്‍ ചര്‍ച്ചകള്‍ നടത്തിയും എല്ലാ നയതന്ത്ര ബന്ധങ്ങളും ഉപയോഗപ്പെടുത്തിയും ചൈനയുമായി ഒരു യുദ്ധമില്ലാതാക്കി.

1966ലെ ഇന്ത്യാപാക്കിസ്ഥാന്‍ യുദ്ധത്തിനു ശേഷം റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന കോസിജിന്‍ പാകിസ്‌താന്‍ പ്രസിഡന്റ്‌ അയൂബ്‌ഖാനെയും ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്‌ത്രിയേയും ഉസ്‌ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കെന്റിലേയ്‌ക്ക്‌ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരുന്നു. കോസിജിന്റെ മദ്ധ്യസ്ഥതയിലും ശ്രമഫലമായും ചരിത്രപ്രസിദ്ധമായ താഷ്‌ക്കെന്റ്‌ ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. രണ്ടു ശത്രു രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വെച്ച ഈ ഉടമ്പടി സമാധാനം കാംഷിക്കുന്ന കോസിജിന്റെ വ്യക്തിപരമായ ഒരു വിജയം കൂടിയായിരുന്നു.

വിദേശ രാജ്യങ്ങളുമായി സൗഹാര്‍ദ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ കോസിജിന്‌ ആ വര്‍ഷം സോവിയറ്റ്‌ യൂണിയന്‍ നടപ്പാക്കിയ ഒരു പരമോന്നത സൗഹാര്‍ദ അവാര്‍ഡ്‌ നല്‌കി. എന്നാല്‍ ബ്രഷ്‌നേവിനും അത്തരം ഒരു അവാര്‍ഡ്‌ വേണമെന്ന്‌ ആവശ്യപ്പെട്ടു. കോസിജിന്‍ അവാര്‍ഡുകളെ കാര്യമായി ഗൌനിച്ചിരുന്നില്ല. ബ്രഷ്‌നേവിന്റെ പിടിവാശിയുടെ പേരില്‍ അവാര്‍ഡ്‌ നിരസിക്കുകയും പിന്നീട്‌ സോവിയറ്റ്‌ നേതൃത്വം അവാര്‍ഡ്‌ ബ്രഷ്‌നേവിനു നല്‌കുകയും ചെയ്‌തു. കോസിജിനെ രണ്ടാം സ്ഥാനത്തുള്ള അവാര്‍ഡ്‌ നല്‌കി ബഹുമാനിച്ചു.

ബ്രഷ്‌നേവും കോസിജിനുമായുള്ള ആശയ വ്യത്യാസങ്ങള്‍ക്കിടയില്‍ തന്നെ കോസിജിന്‍ ചില സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ റഷ്യയില്‍ നടപ്പാക്കാന്‍ ശ്രമിച്ചു. മിലിട്ടറിയുല്‍പ്പന്നങ്ങള്‍ ഉത്ഭാപ്പാദിപ്പിക്കുന്നതിനു പകരം ജനങ്ങള്‍ക്കുപകാരപ്രദമായ ഉപഭോക്ത വിഭവങ്ങള്‍ ഉത്ഭാദിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താമെന്നും ചിന്തിച്ചു. മാനുഷിക മൂല്യങ്ങളെ പരിഗണിക്കാത്ത ബ്രഷ്‌നേവിന്റെ നേതൃത്വം കോസിജിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തി. രണ്ടാം ലോക മഹായുദ്ധത്തിലെ മൂത്തു മുരടിച്ച വൃദ്ധ നേതാക്കളുടെ ഇംഗിതമനുസരിച്ച്‌ 'ആധുനിക സാമ്പത്തിക ശാസ്‌ത്രത്തെ ' സോവിയറ്റ്‌ യൂണിയനില്‍ നിയന്ത്രിച്ചു കൊണ്ടിരുന്നു. എങ്കിലും പ്രതീക്ഷകളോടെ, ഉറച്ച തീരുമാനത്തോടെ രാജ്യത്തിന്റെ ഉന്നമനത്തിനായി കോസിജിന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ചില പ്രയത്‌നങ്ങള്‍ ഫലപ്രദമാവുകയും ചെയ്‌തു. ട്രാന്‍സ്‌ സൈബീരിയന്‍ പൈപ്പ്‌ ലൈന്‍ പണി തീര്‍ത്തത്‌ അദ്ദേഹത്തിന്‍റെ നേട്ടമാണ്‌. കാലഹരണപ്പെട്ട ഓട്ടോ മൊബൈല്‍ വ്യവസായങ്ങള്‍ ആധുനികരിച്ചു. മില്ല്യന്‍ കണക്കിന്‌ സോവിയറ്റ്‌ ജനതയ്‌ക്ക്‌ 'ലാടാ'യെന്ന ഫിയേറ്റ്‌ കാര്‍ യാത്രാ സൌകര്യങ്ങളുണ്ടാക്കുകയും അതുമൂലം ജനങ്ങളുടെ ജീവിത രീതികള്‍ക്ക്‌ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്‌തു. ജനങ്ങള്‍ക്ക്‌ ചെറിയ പ്ലോട്ടുകളായി കൃഷി സ്ഥലം സ്വന്തമായി ഉപയൊഗിക്കാമെന്നുള്ളതും കോസിജിന്റെ മറ്റൊരു പരിഷ്‌ക്കാര നേട്ടമാണ്‌. മില്ല്യന്‍ കണക്കിന്‌ കുടുംബങ്ങളെ ഭക്ഷണ ക്ഷാമത്തില്‍ നിന്നും മുക്തി നേടാന്‍ ഈ പരിഷ്‌ക്കാരങ്ങള്‍ സഹായിച്ചു.

കോസിജിന്‍ രാഷ്ട്രീയ സാംസ്‌ക്കാരിക ഭേദമേന്യേ രാജ്യത്തിലെ എല്ലാ ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും ഒരുപോലെ കണ്ടിരുന്നു. എന്നാല്‍ ബ്രഷ്‌നേവ്‌ കമ്മ്യൂണിസ്റ്റുകാരല്ലാത്തവരോട്‌ അടിമകളെപ്പോലെ പെരുമാറിയിരുന്നു. കമ്മ്യൂണിസത്തില്‍ വിശ്വാസിക്കുന്നവര്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ നല്‌കിയിരുന്നു. ചെക്കൊസ്ലോവോക്കിയായിലും ഹംഗറിയിലും സാമ്പത്തിക സ്വാതന്ത്ര്യ പരിഷ്‌ക്കാരങ്ങള്‍ക്ക്‌ മാറ്റങ്ങള്‍ വരുത്തിയ പോലെ റഷ്യയിലും മാറ്റങ്ങള്‍ക്കായി കോസിജിന്‍ ആഗ്രഹിച്ചിരുന്നു. 1968ല്‍ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചുകൊണ്ട്‌ സോവിയറ്റ്‌ ടാങ്കുകള്‍ ആ രാജ്യങ്ങളില്‍ നിരത്തി. കോസിജിന്‍ സോവിയറ്റു യൂണിയന്റെ ചെക്കോസ്ലോവോക്കിയായിലെ ഇടപെടലിനെ എതിര്‍ത്തിരുന്നു. അദ്ദേഹത്തിന്‍റെ പരിഷ്‌ക്കാരങ്ങള്‍ തുടക്കത്തിലെ തന്നെ ബ്രഷ്‌നേവ്‌ തടസമിട്ടു. ശീതസമരത്തില്‍ തീരുമാനങ്ങളെടുക്കുന്നത്‌ തീവ്രവാദികളായിരുന്നതുകൊണ്ട്‌ കോസിജിന്റെ അഭിപ്രായങ്ങള്‌ക്ക്‌ പ്രസക്തിയുണ്ടായിരുന്നില്ല. സോവിയറ്റ്‌ നേതൃത്വം ബ്രഷ്‌നേവും രണ്ടാം ലോകമഹായുദ്ധത്തിലെ നേതാക്കന്മാരുമടങ്ങിയതായിരുന്നു.

1979 ഡിസംബറിലെ അഫ്‌ഗാന്‍ ആക്രമണം ഏറ്റവുമെതിര്‍ത്തത്‌ കോസിജിനായിരുന്നു. ലോകം സമാധാനമാഗ്രഹിക്കുമ്പോള്‍ മറ്റൊരു യുദ്ധത്തിനു കളമൊരുക്കുന്നത്‌ അപകടമായിരിക്കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ കൊടുത്തിരുന്നു. ബ്രഷ്‌നേവ്‌, കോസിജിന്റെ ഉപദേശം സ്വീകരിക്കുന്നത്‌ പരിപൂര്‍ണ്ണമായും നിറുത്തിയിരുന്നു. തീവ്ര വാദികളായ അണ്ട്രപ്പോവ്‌, സുശ്ലോവ്‌, ഉസ്‌ടിനോവ്‌ എന്നിവരുടെ ഉപദേശങ്ങള്‍ മാത്രം ശ്രവിച്ചിരുന്നു. അങ്ങനെ സോവിയറ്റ്‌ യൂണിയന്‍ നീണ്ട സാമ്പത്തിക തകര്‍ച്ച വരുത്തിയ ഒരു യുദ്ധത്തിന്‌ ഒരുങ്ങേണ്ടി വന്നു. അതിന്റെ ഫലമായി സോവിയറ്റ്‌ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നു. അക്കാലങ്ങളില്‍ സോവിയറ്റില്‍ നടത്തിയ ഒളിമ്പിക്‌സ്‌ അനേക രാഷ്ട്രങ്ങള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. 1980ല്‍ ബ്രഷ്‌നേവിന്റെ ഭരണത്തില്‍ മനം നൊന്തു കോസിജിനു രണ്ടു ഹൃദയാഘാതങ്ങളുണ്ടായി. അദ്ദേഹം പ്രധാന മന്ത്രി സ്ഥാനം രാജി വെച്ചു. 1980 ഡിസംബര്‍ പതിനെട്ടാം തിയതി അലക്‌സി കോസിജിന്‍ മരിച്ചു.റഷ്യയെ ദുര്‍ഭരണത്തില്‍ നയിച്ച ബ്രഷ്‌നേവിന്റെ നിയന്ത്രണത്തില്‍ ജോലി ചെയ്യേണ്ട ഒരു ദുരവസ്‌ത സമാധാന പ്രേമിയായ കോസിജിന്‌ നേരിടേണ്ടി വന്നു. എങ്കിലും സ്വന്തം കര്‍ത്തവ്യങ്ങളിലും കര്‍മ്മങ്ങളിലും മനസാക്ഷിയിലും വിശ്വസിച്ചിരുന്നതുകൊണ്ട്‌ യുക്തമായ തീരുമാനങ്ങള്‍ അദ്ദേഹവും എടുത്തിരുന്നു. .

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code