ഡാളസ്:തുടക്കത്തിൽ ചെറുവള്ളി എയർപോർട്ട് നെടുമ്പാശ്ശരിക്ക് ഫീഡർ വിമാനത്താവളം എന്ന രീതിയിൽ വിഭാവനം ചെയ്ത ശബരിമല വിമാനത്താവളം പിന്നീട് രാജ്യാന്തര വിമാനത്താവളമെന്ന രീതിയിലേക്ക് മാറ്റുകയും അതിനുവേണ്ടിയുള്ള അന്തിമ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയുമാണ്. ശബരിമല തീർഥാടകർക്കും പ്രവാസികൾക്കും ഒരേപോലെ ഗുണമാകുന്ന വിമാനത്താവളമാകും ശബരിമലയിലേത്.
ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമ സഭയിൽ പ്രസ്താവിച്ചു .റൺവേയ്ക്ക് വേണ്ടി അധികമായി വേണ്ടിവരുന്ന സ്ഥലം ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽപറഞ്ഞു.
2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കണമെങ്കിൽ 3500 മീറ്ററുള്ള റൺവേ വേണം. അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണ്. റൺവേക്കായി 307 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരും. ഇതിനായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
നിർദിഷ്ട വിമാനത്താവളത്തിന്‍റെ സാമൂഹികാഘാത പഠനത്തിൻമേലുള്ള വിദഗ്ധസമിതിയുടെ പരിശോധന ഏതാണ്ട് പൂർത്തീകരിച്ചു കഴിഞ്ഞു.ഓഗസ്റ്റ് 23 നു അന്തിമ റിപ്പോർട് സാമര്പ്പിച്ചേക്കുമെന്നാണ് സൂചന . കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിശ്ചയിച്ച പരിശോധനാവിഷയങ്ങളിൽ പ്രത്യേക പഠനവും ധൃതിയായി നടന്നു വരുന്നു . സാമൂഹികാഘാതപഠനത്തിന്‍റെ അന്തിമ റിപ്പോർട്ട് പരിശോധനയ്ക്കാണ് വിദഗ്ധസമിതിയെ കേന്ദ്രം നിയോഗിച്ചത്. ഇവർ പദ്ധതിപ്രദേശങ്ങളിലെ ജനങ്ങളെ കണ്ട് പരിശോധന നടത്തിവരികയാണ്.
പരിശോധന സംഘം കഴിഞ്ഞ ദിവസം തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമറിപ്പോർട്ടിലെ വിവരങ്ങൾ വസ്തുതാപരമാണോയെന്ന് സമിതി പരിശോധിക്കും. ജലനിർഗമനരീതി, മഴക്കാലത്തെ അവസ്ഥ, കാറ്റിന്‍റെ ദിശ, പരിസരത്തുള്ള സസ്യസമ്പത്ത്, മരങ്ങളുടെ ഉയരം എന്നിവയെല്ലാം സമിതി വിലയിരുത്തും.
ശബരിമല എയർ പോർട്ട് യാഥാർത്ഥമാകുന്നതോടു കൂടി കോട്ടയം പത്തനംതിട്ട ജില്ലയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് വളരെ പ്രയോജനം ഉണ്ടാവും. സമീപ പ്രദേശങ്ങളിൽ പ്രവാസികൾക്ക് കൂടുതൽ നിക്ഷേപ സൗകര്യങ്ങളും ഉണ്ടാവും. അതോടു കൂടി മലയോര കർഷകരുടെ സാമ്പത്തീക ക്ലേശങ്ങളക്ക് പരിഹാരവും പ്രതീക്ഷിക്കാം.
Comments