അറുപതു നാൾ നീണ്ട അചഞ്ചലമായ അയ്യപ്പ ഭക്തിയാൽ ”സര്‍വം ഖല്വിദം ബ്രഹ്മ” അല്ലെങ്കിൽ സർവ്വ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്നത് ഈ ബ്രഹ്മം തന്നെ എന്ന തിരിച്ചറിവ് ഓരോ ഭക്തനും നൽകി കൊണ്ട് ചിക്കാഗോ ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് മഹോത്സവ പരിസമാപ്തി കുറിച്ചു.
ഈ വർഷത്തെ മകരവിളക്ക് മഹോത്സവ പൂജകൾ ആരംഭിച്ചത് സർവ്വ വിഘ്ന നിവാകരനായ ശ്രീ മഹാഗണപതിക്ക് ഗണപതി അഥർവോപനിഷ്ദ് മന്ത്രത്താൽ പ്രതേക പൂജകൾ ചെയ്തുകൊണ്ടാണ്. തുടർന്ന് വൈക്കത്തപ്പനും, ഉണ്ണിക്കണ്ണനും, ആദി പരാശക്തിക്കും പ്രതേക പൂജകളും മഹാ നൈവേദ്യ സമർപ്പണവും നടത്തി. തുടർന്ന് 2022-23 വർഷത്തെ മകരവിളക്ക് മഹോത്സവത്തിനായി അയ്യപ്പ സ്വാമിയെ ഉണർത്തു പാട്ടു പാടി ഉണർത്തിയ ശേഷം കലിയുഗവരദനായ മണികണ്ഠ പൊരുളിനെ ദീപാലങ്കാരങ്ങൾ കാട്ടിയ ശേഷം നട തുറന്നു. തുടർന്ന് ശിവസ്യ ഹൃദയം വിഷ്ണുഃ വിഷ്‌ണോസ്തുഹൃദയം ശിവഃ” എന്ന സ്‌കന്ദോപനിഷത്തിലെ വരികൾ ഉൾകൊണ്ട് ഹരിഹരപുത്രനായ അയ്യപ്പ സ്വാമിക്ക്, ഹരിഹര സൂക്തങ്ങളാൽ നെയ്യ് അഭിഷേകവും, ശ്രീ രുദ്ര ചമകങ്ങളാൽ ഭസ്മാഭിഷേകവും, പുരുഷസൂക്തത്തിനാൽ കളഭാഭിഷേകവും നടത്തിയ ശേഷം അഷ്ടദ്രവ്യ കലാശം ആടി.
തുടർന്ന് നൈവേദ്യം സമർപ്പിച്ച് പ്രതേക പൂജകൾ നടത്തിയ ശേഷം നട അടച്ചു. ചിക്കാഗോയിലെയും ഫേസ്ബുക്ക് വഴി അയ്യപ്പ പൂജകൾ ലൈവ് ആയി കണ്ടു കൊണ്ടിരുന്ന ലോകത്തിലെ എല്ലാ അയ്യപ്പ ഭക്തർക്കും ദിവ്യാനുഭുതി പകർന്നു കൊണ്ട്, ശരണഘോഷ മുഖരിതമായ അന്തരീക്ഷത്തിൽ ശ്രീ രവീന്ദ്രൻ ദിവാകരന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗുരുസ്വാമി വേളികേട്ടിൽ തലയിൽ ഏറ്റി കൊണ്ടുവന്ന തിരുവാഭരണ ഘോഷയാത്രയെ, പ്രധാന പുരോഹിതൻ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ സ്വാമികൾ ആരതി ഉഴിഞ്ഞു സ്വീകരിച്ച് തിരുവാഭരണപ്പെട്ടി സന്നിധാനത്തിൽ എത്തിച്ചു. തുടർന്ന് തിരുവാഭരണവിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് മുന്നിൽ പടിപൂജയും അഷ്ടോത്തര അർച്ചനയും നടത്തി കർപ്പൂര ആരാധനയും നടത്തി നട അടച്ചു. വീണ്ടും ബിംബശുദ്ധി വരുത്തി പനിനീർ അഭിഷേകം നടത്തി നട തുറന്ന് പുഷ്‌പാലങ്കാരം നടത്തിയ ശേഷം, അയ്യപ്പ മന്ത്ര കവചത്തിനാലും സാമവേദ പാരായണത്തിനാലും മന്ത്ര പുഷ്പ പാരായണത്തിനാലും അയ്യപ്പ സ്വാമിയുടെ ഇഷ്ടാഭിഷേകമായ പുഷ്‌പാഭിഷേകവും, അഷ്ടോത്തര അർച്ചനയും ദീപാരാധനയും നടത്തി. തുടർന്ന് നമസ്കാരമന്ത്രവും, മംഗള ആരതിയും പാടിയ ശേഷം ഹരിവരാസനം പാടി നടയടച്ചു. അറുപത് ദിവസം നീണ്ടു നിന്ന ആത്മീയ അനുഭൂതിക്ക് ശേഷം 2022-2023 ലെ മണ്ഡല മകരവിളക്ക് ഉത്സവങ്ങൾക്ക് പരിസമാപ്‌തി കുറിച്ചു.
ജ്ഞാനത്തിന്റെ പരമകാഷ്ഠയില്‍ ഗുരു തന്നെ ദൈവം, ദൈവം തന്നെ ഗുരു. ലോകഗുരുവായിട്ടാണ് നാം അയ്യപ്പ തത്ത്വത്തെ സങ്കല്‍പിച്ചിരിക്കുന്നത്. ദുര്‍ലഭമായ മനുഷ്യജന്മത്തില്‍ അറിയേണ്ടത് ഒന്നുമാത്രമാണ് അത് ബ്രഹ്മവിദ്യ-പരമായ ജ്ഞാനമാണ്. ഈ തത്ത്വം നമുക്ക് അനുഭവവേദ്യമാക്കിത്തീർത്ത ഒരു ഉജ്വലമായ പുണ്യകാലമായിരുന്നു മണ്ഡലമകരവിളക്ക് കാലം എന്ന് ഗീതാമണ്ഡലം അധ്യക്ഷൻ ശ്രീ ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. അയ്യപ്പ തത്വം ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്, മരം കൊച്ചുന്ന തണുപ്പിനെയും അവഗണിച്ച് ഇന്നിവിടെ തടിച്ചു കൂടിയ ഭക്തജന പ്രവാഹം എന്ന് ഡോക്ടർ രവി രാജയും, സായ് ഭജൻ ഗ്രൂപ്പിന്റെ അതി മനോഹരമായ ഭജനകളും ഗീതാമണ്ഡലം ഭജൻ ഗ്രൂപ്പിന്റെ ഭജനകളും ഭക്തരെ ആനന്ദത്തിന്റെ പരമകാഷ്‌ഠയിൽ എത്തിച്ചു എന്ന് ശ്രീ പ്രജീഷ് ഇരുത്തറമേലും അഭിപ്രായപ്പെട്ടു. ഈ വർഷത്തെ അയ്യപ്പ പൂജകൾ കൃത്യമായ ആചാര അനുഷ്ഠാനങ്ങളോടെ നടത്തിയ പ്രധാന പുരോഹിതനായ ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ സ്വാമികൾക്കും സഹായിയായി വർത്തിച്ച ശ്രീ രവീന്ദ്രൻ ദിവാകരനും, വേദ പാരായാണങ്ങൾ ശ്രീ രാജേഷ് അയ്യർ, ശ്രീ ശിവ അയ്യർ, ശ്രീ രവി അയ്യർ എന്നിവർക്കും. ഈ വർഷത്തെ ഗീതാമണ്ഡലത്തിന്റെ മകരവിളക്ക് സ്പോൺസർ ചെയ്ത ശ്രീ. നിജേഷ് ചന്ദ്രനും കുടുബത്തിനും, ശ്രീ ശിവ ഗുരുസ്വാമിക്കും കുടുംബത്തിനും, മറ്റ് എല്ലാ അയ്യപ്പ പൂജകളും സ്പോൺസർ ചെയ്ത നല്ലവരായ എല്ലാ ഭക്തർക്കും, അതുപോലെ ഭക്തിഗാനമേള സംഘടിപ്പിച്ച സായ് ഗ്രൂപ്പിനും ഗീതാമണ്ഡലം ഭജനസംഘത്തിനും, ഈ വർഷത്തെ അയ്യപ്പ പൂജകളിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, ഇത് ഒരു വലിയ വിജയമാക്കാന്‍ സഹായിച്ച ആനന്ദ് പ്രഭാകർ, പ്രജീഷ്, രാജേഷ്, രാജീവ് മറ്റ് കമ്മിറ്റി അംഗങ്ങൾക്കും മറ്റ് എല്ലാ കമ്മറ്റി അംഗങ്ങള്ക്കും ജനറല്‍ സെക്രട്ടറി ബൈജു എസ്. മേനോൻ നന്ദി അറിയിച്ചു.
തുടർന്ന് മകരവിളക്ക് ഉത്സവത്തിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങളും, ബ്രഹ്മശ്രീ ലക്ഷ്മി നാരായണശാസ്ത്രീകളിൽ നിന്ന് പ്രസാദം വാങ്ങി അനുഗ്രഹം തേടി, അതിനു ശേഷം നടന്ന മഹാ പ്രസാദ വിതരണത്തോടെ മകരവിളക്ക് ഉത്സവങ്ങൾക്ക് കൊടി ഇറങ്ങി.
Comments