തിരുവനന്തപുരം: വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി. പൊന്നമ്മാള്‍ അന്തരിച്ചു. വലിയശാല തെരുവിലെ വീട്ടില്‍ ഉച്ചയ്ക്ക് 1.10 നായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2009 ല്‍ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്കാരം നേടി.
നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി.കെ. രാമചന്ദ്രന്‍, ഡോ. കെ.ഓമനക്കുട്ടി, കുമാരകേരളവര്‍മ, എം.ജി.രാധാകൃഷ്ണന്‍, കെപിഎസി രവി, പൂവരണി കെ.വി.പി.നമ്പൂതിരി തുടങ്ങിയവര്‍ അവരുടെ ശിഷ്യഗണത്തില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം വലിയശാല ഗ്രാമത്തിലെ വ്യാസ എന്ന അഗ്രഹാരത്തില്‍ തൊണ്ണൂറാണ്ടു പിന്നിട്ടിട്ടും അവര്‍ ശുദ്ധസംഗീതത്തെ ഉപാസിച്ചു. നിത്യമധുരമാര്‍ന്ന അവരുടെ നാദവൈഭവം പുതുതലമുറയ്ക്ക് കൈമാറാനും സമയം കണ്ടെത്തി. തിരഞ്ഞെടുത്ത പാതയില്‍ അര്‍പ്പണ ബോധത്തോടെ പ്രായാധിക്യത്തിന്റെ കാലത്തും അക്ഷീണമായി സഞ്ചരിച്ച മഹാപ്രതിഭ കൂടിയായിരുന്നു അവര്‍.
പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിറസദസ്സുകളാണ് അവരുടെ ഗാനമാധുരം തേടിയെത്തിയത്. ത്യാഗരാജ ഭാഗവതരുടെയും സ്വാതി തിരുനാളിന്റെയും കൃതികള്‍ക്കൊപ്പം പ്രസിദ്ധമായ തമിഴ്കൃതികളും അവരുടെ കച്ചേരികളില്‍ ഇടകലര്‍ന്നെത്തി. ഗുരുവായൂര്‍ പുരേശ സുപ്രഭാതം, തൃശ്ശിവ പുരേശ സുപ്രഭാതം, ഉത്സവ പ്രബന്ധം, നവരാത്രി കൃതി, മീനാംബികാ സ്‌തോത്രം, ഇരയിമ്മന്‍ തമ്പിയുടെയും കെ.സി.കേശവപിള്ളയുടെയും കൃതികള്‍ തുടങ്ങിയവയുടെ സംഗീതാവിഷ്കാരങ്ങള്‍ പാറശ്ശാല പൊന്നമ്മാളുടെ അതുല്യ പ്രതിഭയുടെ മാറ്റുരച്ചുകാട്ടി.
പാറശ്ശാല ഗ്രാമത്തില്‍ ഹെഡ്മാസ്റ്റായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പൊന്നമ്മാള്‍ ജനിച്ചത്. ഏഴാം വയസ്സില്‍ സംഗീത അഭ്യസനം ആരംഭിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ പാപനാശം ശിവന്റെ ശിഷ്യയായിരുന്നു. പരമുപിളള ഭാഗവതര്‍, രാമസ്വാമി ഭാഗവതര്‍ എന്നിവരും ആദ്യകാല ഗുരുക്കന്മാരായി. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീതമല്‍സരത്തില്‍ ഒന്നാം സമ്മാനം നേടുമ്പോള്‍ 15 വയസ്സായിരുന്നു പൊന്നമ്മാളിന്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു അന്ന് വിധികര്‍ത്താവ്.
Comments