തൃശൂര്‍: പ്രതിബന്ധങ്ങളും ആക്രമണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായാലും പരസ്‌നേഹത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും സേവനങ്ങള്‍ സഭ തുടരുമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കോലഴിയിലെ മരിയഭവന്‍ ജനറലേറ്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സീറോ മലബാര്‍ സഭയുടെ മെത്രാന്മാര്‍ ഈയിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ ഇത്തരത്തിലുള്ള സന്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. സഹനവും മരണവും പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മറുപടി. സഹിക്കാനും മരിക്കാനും തയാറല്ലെങ്കില്‍ ഈ ശുശ്രൂഷകള്‍ക്കായി ഇറങ്ങിത്തിരിക്കേണ്ടതില്ലെന്നാണ് മാര്‍പാപ്പ ഓര്‍മിപ്പിച്ചത്’ കര്‍ദിനാള്‍ പറഞ്ഞു.
അരക്ഷിതരായി ക്ലേശിക്കുന്ന മനുഷ്യരെ സഹായിക്കാനാണു നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന സന്ദേശംതന്നെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്‍ ഉപവിയുടെ സന്യാസിനിമാരടങ്ങുന്ന ഈ സമൂഹത്തിനു നല്‍കിയത്. സഭയെത്തന്നെ ധന്യമാക്കുന്ന സേവനങ്ങളാണ് ഈ സന്യാസിനീസമൂഹം ലോകത്തിനു സമര്‍പ്പിക്കുന്നത്. സ്‌നേഹവും ജീവകാരുണ്യ ശുശ്രൂഷകളുമില്ലാതെ എത്ര വലിയ പ്രവര്‍ത്തനം ചെയ്താലും ദൈവത്തിനു മുന്നില്‍ വിലയുണ്ടാകില്ല: മാര്‍ ആലഞ്ചേരി പറഞ്ഞു.
ഉപവിയുടെ സന്യാസിനീ സമൂഹം മൂന്നു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്ന് അധ്യക്ഷത വഹിച്ച തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടി. പ്രളയക്കെടുതികള്‍ നേരിടാന്‍ കേരളത്തിലെ രൂപതകളും ഇടവകകളും സംഘടനകളും വലിയ സേവനങ്ങളാണു ചെയ്ത്. മാധ്യമങ്ങളും സര്‍ക്കാരും തമസ്കരിക്കാന്‍ ശ്രമിച്ചാലും ഇത്തരം സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം ആര്‍ച്ച്ബിഷപ് വായിച്ചു.
Comments