എടത്വാ: വീണ്ടും ഒരു മനുഷ്യാവകാശ ദിനം കൂടി.നിയമത്തിന്റെ മുമ്പില്‍ തുല്യ പരിരക്ഷയും വ്യക്തി എന്ന നിലയില്‍ പരിഗണനക്കുള്ള അവകാശവും നിലനില്‌കെ പരാതി നല്കി അഞ്ച് മാസം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്ന് വിധവ കൂടിയായ പരാതിക്കാരി.മൊഴി പോലും രേഖപെടുത്തുവാന്‍ എടത്വാ പോലീസ് തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് നീതി തേടി സംസ്ഥാന മുഖ്യമന്ത്രിക്ക് അയച്ച പരാതിയിന്മേല്‍ ആണ് ഒടുവില്‍ മൊഴി പോലും രേഖപെടുത്തിയത്. തനിക്ക് നീതി ലഭിക്കുന്നില്ല എങ്കില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കുമെന്നുള്ള തീരുമാനത്തിലാണ് ഇവര്‍.
കഴിഞ്ഞ ഏഴ് വര്‍ഷമായി ജോലി ചെയ്തിരുന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ 2018 ജൂണ്‍ മാസം 23 ന് തനിക്ക് നേരിട്ട ശാരീരിക മാനസീക പീഢനം യഥാ സമയം പോലീസില്‍ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാഞ്ഞതിനാല്‍ ആണ് മുഖ്യമന്ത്രിക്ക് ഓഗസ്റ്റ് 3 നും നവംബര്‍ 15 നും പരാതി നല്കിയത്.മുഖ്യമന്ത്രിയുടെ ഓഫിസിലെ ഇടപെടലിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി പരാതിക്കാരിയുടെ മൊഴി നവംബര്‍ 27ന് രേഖപെടുത്തി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്കിയിട്ടുണ്ട്.
എടത്വാ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ: രതീഷ് കെ ജി, ആലപ്പുഴ ജില്ലയില്‍ തലവടി കുന്തിരിക്കല്‍ വാലയില്‍ വി.സി.ചാണ്ടി എന്നിവര്‍ക്കെതിരെയാണ് ആനാരി സ്വദേശിയായ ജീവനക്കാരി പരാതി നല്കിയത്.
ജീവനക്കാരിയും സ്ഥാപന ഉടമയും മകനും കടയില്‍ ഇരിക്കുമ്പോള്‍ വി.സി.ചാണ്ടി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ച് അസഭ്യം സംസാരിച്ചുകൊണ്ട് യാതൊരു കാരണവും കൂടാതെ ആക്രോശിച്ച് കൗണ്ടറില്‍ ഇരുന്ന സ്ഥാപന ഉടമയെ ആക്രമിക്കുകയായിരുന്നു. സ്ഥാപന ഉടമയുടെ മകന്‍ നിലവിളിച്ചിട്ടും വി.സി.ചാണ്ടി ആക്രമണം തുടരുകയായിരുന്നു. തുടര്‍ന്ന് മകനെയും മര്‍ദ്ധിച്ചപ്പോള്‍ ജീവനക്കാരി നിലവിളിച്ച് തടസ്സം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാരിയുടെ സ്ത്രീത്വത്തെ അപമാനിക്കത്തക്കവിധത്തില്‍ അശ്ലീല ഭാഷ സംസാരിച്ചും അസഭ്യം പറഞ്ഞു കൊണ്ട് പിടലിക്ക് പിടിച്ച് തള്ളിയതുമൂലം ജീവനക്കാരി പുറകോട്ട് വീഴുകയും ചെയ്തു.നിലവിളി കേട്ട് ഓടി വന്ന ഓട്ടോ റിക്ഷ െ്രെഡവര്‍മാര്‍ ആണ് മൂന്ന് പേരെയും എടത്വാ ഗവ.ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ സ്ഥാപന ഉടമയുടെ നില ഗുരുതരമാകയാല്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
വിദഗ്ദ്ധ പരിശോധനയില്‍ തലയ്ക്കുള്ളില്‍ രക്ത സ്രാവം ഉണ്ടായതിനാല്‍ ഏഴ് ദിവസത്തോളം അഡ്മിറ്റ് ആയിരുന്നു. സ്ഥാപന ഉടമയ്ക്ക് വി.സി.ചാണ്ടിയില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നതിനാല്‍ 2018 മെയ് 29 നും ജൂണ്‍ 9 നും എടത്വാ പോലീസിലും ജൂണ്‍ 21 ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കിയിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് ജീവനക്കാരി പതിവു പോലെ കട തുറക്കാന്‍ എത്തിയപ്പോള്‍ കടയുടെ പൂട്ട് മാറ്റി മറ്റൊരു താഴ് ഇട്ടിരിക്കുന്നതായി കണ്ടു.ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ ഉള്‍പെടെ പണം അടങ്ങിയ ജീവനക്കാരിയുടെ ബാഗ് കടയ്ക്കുള്ളില്‍ ആയിരുന്നു.ഈ വിവരങ്ങള്‍ എല്ലാം കാണിച്ച് ജീവനക്കാരി ജൂണ്‍ 27ന് എടത്വാ പോലീസ് സ്‌റ്റേഷനില്‍ ജീവനക്കാരിയുടെ സഹോദരനോടൊപ്പം നേരിട്ട് ഹാജരായി സങ്കടം ബോധിപ്പിച്ച് പരാതി നല്‍കിയെങ്കിലും പരാതിയുടെ ഗൗരവം കണക്കിലെടുക്കാതെ രസീത് മാത്രം കൊടുത്തു വിട്ടു. എടത്വാ പോലീസ് നടപടി സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്ന് ജൂലൈ 5 ന് ജില്ലാ പോലീസ് മേധാവിക്കും,സംസ്ഥാന വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കിയിരുന്നു.ജൂലൈ 5ന് സംസ്ഥാന വനിതാ കമ്മീഷനിലേക്ക് അയച്ച പരാതിയിന്മേല്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് സെപ്റ്റംബര്‍ 19 ന് അയച്ച നോട്ടീസിന്റെ പകര്‍പ്പ് പരാതിക്കാരിക്ക് ലഭിച്ചതൊഴികെ ഒരു നടപടിയും ഉണ്ടായില്ല. ജൂലൈ 27 ന് ഡി.ജി.പിക്കും വനിതാ സെല്ലിനും പരാതി നല്കിയിരുന്നു.
വി .സി .ചാണ്ടിയില്‍ നിന്നും കൈപറ്റിയ സാമ്പത്തീക ലാഭം നിമിത്തം ആണ് പോലീസ് വി .സി .ചാണ്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ തയ്യാര്‍ ആകാഞ്ഞതെന്നും നാളിതുവരെ മൊഴി പോലും രേഖപെടുത്തുവാന്‍ എടത്വാ പോലീസ് തയ്യാറായില്ലയെന്നും മുഖ്യമന്ത്രിക്ക് അയച്ച പരാതികളില്‍ പറയുന്നു.
മാത്രമല്ല വി.സി.ചാണ്ടിയുടെ മകന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് പോലീസ് സ്‌റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് പോലീസും വി.സി.ചാണ്ടിയും തമ്മിലുള്ള അവിശുദ്ധ ബന്ധം തെളിവാക്കുന്നതായും പരാതിയില്‍ പറയുന്നു.
സ്ഥാപന ഉടമയുടെ വിദ്യാര്‍ത്ഥിയായ മകനെ ഉപദ്രവിച്ചതില്‍ വെച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മൊഴി രേഖപ്പെടുത്തി.ഇതിന് ശേഷം വസ്ത്രസ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളോടൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റ് അടങ്ങിയ ഫയല്‍ മാത്രം വി.സി ചാണ്ടി കൈമാറി. കേരള ബാലവകാശ സംരക്ഷണ കമ്മീഷനും മൊഴി രേഖപെടുത്തി.
സ്ഥാപന ഉടമ നല്കിയ ഹര്‍ജിയിന്മേല്‍ അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം വി.സി.ചാണ്ടിക്കെതിരെ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും യാതൊരു വിധ അന്വേഷണവും നടത്തിയിട്ടില്ല.
നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപെട്ട് സ്ഥാപന ഉടമ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് നടപടികള്‍ക്ക് തുടക്കമായി.
കുറ്റവാളികള്‍ക്കെതിരെ മാതൃകപരമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ജനകീയ സമിതിയും ആവശ്യപെട്ടു.
Comments