കൊച്ചി: സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് പ്രളയജലം കയറിയ മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയത്. അന്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ നില്‍ക്കാതെ മകനോടൊപ്പം അഞ്ചുതെങ്ങില്‍നിന്ന് വള്ളവുമായെത്തിയ ജോയി ഫെര്‍ണാണ്ടസ്, ചെങ്ങന്നൂരിലെ പാണ്ടനാട് മുപ്പതോളം കുട്ടികളെ രക്ഷിച്ച പൂന്തുറയില്‍നിന്നെത്തിയ സംഘം... തീരദേശത്തിന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും കഥകള്‍ നീളുന്നു. സൈന്യമെത്താത്ത, വെള്ളം മൂടിയ റോഡുകളിലൂടെയും പാടങ്ങളിലൂടെയും െചറിയ റോഡുകളിലൂടെയുമെല്ലാം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളും ബോട്ടുകളുമോടിച്ചു ജീവനുകളെ തേടി.
ചെങ്ങന്നൂര്‍, കുട്ടനാട്, ചാലക്കുടി, ആലുവ, പറവൂര്‍, മാള പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം വലിയ ദുരന്തത്തില്‍നിന്നാണു കേരളത്തെ രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്കു കടന്നു ചെല്ലാനാകാത്ത ദുര്‍ഘടമായ സ്ഥലങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞെത്തി. മത്സ്യത്തൊഴിലാളികളുടെ ധൈര്യവും വെള്ളത്തിലുള്ള പരിചയവും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുപോലും രക്ഷിക്കാന്‍ കഴിയാതിരുന്നവരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ സ്വന്തം പണം മുടക്കിയാണ് വണ്ടികളില്‍ വള്ളങ്ങളുമായി മത്സ്യത്തൊളിലാളികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാഞ്ഞത്. തിരുവന്തപുരത്തുനിന്നു മാത്രം അഞ്ഞൂറോളം മത്സ്യത്തൊഴിലാളികളും ഇരുന്നൂറ്റി അന്‍പതിലേറെ വള്ളങ്ങളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രാഥമിക കണക്കനുസരിച്ച് 600 യാനങ്ങളും 4,000 മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. രക്ഷാപ്രവര്‍ത്തനത്തിനിടെ അവരുടെ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. പലര്‍ക്കും പരുക്കേറ്റു. വെള്ളമിറങ്ങിത്തുടങ്ങിയതോടെ അവകാശവാദങ്ങളില്ലാതെ അവര്‍ സ്വന്തം തുറകളിലേക്കു മടങ്ങി.
Comments