Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ധൂര്‍ത്ത പുത്രന്റെ മടക്കം (തോമസ് തുണ്ടിയത്ത്, കൂടല്‍)

Picture

എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ കോട്ടയം, പാലാ ദേശങ്ങളില്‍ കടുത്ത ക്ഷാമം ഉണ്ടാകുകയും മാണി ഞെരുക്കത്തിലാവുകയും ചെയ്തു. അയാള്‍ ഉടന്‍ ഇടതു മുന്നണിയുടെ അടുത്തെത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് നല്‍കി അവര്‍ അയാളെ പന്നികളെ മേയ്ക്കാനയച്ചു. വയറു നിറയ്ക്കാന്‍ എന്തെങ്കിലും വഴി തേടാന്‍ അയാള്‍ ആഗ്രഹിച്ചു. പക്ഷേ, ഒരു കോര്‍പ്പറേഷന്‍ പോലും അവര്‍ അയാള്‍ക്കു നല്‍കിയില്ല. അപ്പോള്‍ മാണിയ്ക്ക് സുബോധമുണ്ടായി. ഈ പടിക്കല്‍ കാത്തു നിന്നിട്ട് കാര്യമില്ലെന്ന് അയാള്‍ക്ക് മനസിലായി. മാണി പറഞ്ഞു: എന്റെ പിതൃഭവനമായ യു.ഡി.എഫില്‍ സി.പി.ജോണും അസീസും ജോണി നെല്ലൂരും ഉള്‍പ്പെടെ എത്രയോ പേര്‍ സുഭിക്ഷമായി കഴിയുന്നു. ഞാനോ ഇവിടെ വിശന്നു മരിക്കുന്നു. അയാള്‍ എഴുന്നേറ്റ് ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും അടുത്തേക്ക്, ചെങ്ങന്നൂരേക്ക് യാത്ര തിരിച്ചു.. ദൂരെ വെച്ചു തന്നെ ഇരുവരും മാണിയെ കണ്ടു. അവര്‍ മനസലിഞ്ഞ് അയാളെ ചുംബിച്ചു.

മാണി പറഞ്ഞു: നേതാക്കളേ, മുന്നണിക്കെതിരായും നിങ്ങള്‍ക്കെതിരായും ഞാന്‍ തെറ്റ് ചെയ്തു. ഘടകകക്ഷി എന്നു വിളിക്കപ്പെടാന്‍ ഞങ്ങള്‍ക്കു യോഗ്യതയില്ല. മുന്നണിയുടെ പുറമ്പോക്കിലെങ്ങാനും ഞങ്ങള്‍ കഴിഞ്ഞു കൊള്ളാം. മുന്നണി നേതാക്കന്മാരാകട്ടെ ഹൈക്കമാന്റിനോടും അനുചരന്മാരോടുമായി പറഞ്ഞു: മേല്‍ത്തരം രാജ്യസഭാ സീറ്റ് നല്‍കി മാണിയെ സ്വീകരിക്കുവിന്‍. മസ്ക്കറ്റ് ഹോട്ടലില്‍ നിന്ന് ഭക്ഷണം വരുത്തി കെ.പി.സി.സി ഓഫീസില്‍ മുന്നണി യോഗം ചേര്‍ന്ന് നമുക്ക് ആനന്ദിച്ച് ആഹ്ലാദിക്കാം....

മൂത്ത മകന്‍ സുധീരന്‍ അപ്പോള്‍ വയലിലായിരുന്നു. തിരിച്ചു വരുമ്പോള്‍ വീടിനടുത്ത് വച്ച് കുഞ്ഞാലിക്കുട്ടിയും ജോസ് മോനും ചേര്‍ന്ന് നൃത്തം ചെയ്യുന്ന ശബ്ദം അയാള്‍ കേട്ടു. കെ.പി.അനില്‍കുമാറിനെയും നെയ്യാറ്റിന്‍കര സനലിനെയും വിളിച്ച് സുധീരന്‍ കാര്യം തിരക്കി. അവര്‍ പറഞ്ഞു: മാണി തിരിച്ചു വന്നിരിക്കുന്നു. അയാളെ സസുഖം തിരിച്ചു കിട്ടിയതുകൊണ്ട് മുന്നണി നേതാക്കള്‍ രാജ്യസഭാ സീറ്റ് താലത്തില്‍ വച്ച് നല്‍കിയിരിക്കുന്നു.സുധീരന്‍ കോപിച്ച് അകത്തു കയറാന്‍ വിസമ്മതിച്ചു. അയാള്‍ ഹൈക്കമാന്റിനോടും ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവരോടുമായി പറഞ്ഞു: നോക്കൂ, എത്ര കാലമായി ഞാന്‍ എം.എല്‍.എ, എം.പി, മന്ത്രി, കെ.പി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച് നിങ്ങള്‍ക്ക് ദാസ്യവേല ചെയ്യുന്നു.ബാര്‍ വിഷയത്തില്‍ ഇത്തിരി കടുംപിടിത്തം പിടിച്ച് കുളമാക്കിയതല്ലാതെ നിങ്ങളുടെ കല്‍പനകള്‍ ഒന്നും ഞാന്‍ ലംഘിച്ചിട്ടില്ല. എന്റെ സ്വന്തം അനുയായികളോടൊത്ത് ആഹ്ലാദിക്കാന്‍ മെച്ചപ്പെട്ട ഒരു പദവി ഞങ്ങള്‍ക്ക് ഇതുവെരെ കിട്ടിയിട്ടില്ല ... മുന്നണിയ്ക്ക് മാനക്കേട് വരുത്തിയ മാണി തിരിച്ചു വന്നപ്പോള്‍ അയാള്‍ക്കു രാജ്യസഭാ സീറ്റ് നല്‍കിയിരിക്കുന്നു ....!

അപ്പോള്‍ നേതൃത്വം ഒന്നായി സുധീരനോടു പറഞ്ഞു: മകനേ, നീ എപ്പോഴും അകത്തും പുറത്തുമായി ഇവിടൊക്കെ തന്നെ ഉണ്ടല്ലോ ... ഇനി എ.ഐ.സി.സി യും ഗവര്‍ണര്‍ സ്ഥാനവും ഉള്‍പ്പെടെ എന്തെല്ലാം പദവികള്‍ വരാനിരിക്കുന്നു. എല്ലാം നിനക്കുള്ളതല്ലേ... എന്നാല്‍, ഈ മകന്‍ മാണി,നിന്റെ സഹോദരന്‍, മൃതനായിരുന്നു. ഇപ്പോള്‍ അയാള്‍ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code