ഫ്രാൻസീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേർ മോൾ; അസുലഭ അനുഗ്രഹ സാഫല്യത്തിൽ സ്റ്റീവനേജ് ദമ്പതികൾ - Appachan kannanchira
റ്റീവനേജ്: ജീവിക്കുന്ന വിശുദ്ധനും,ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകാരാദ്ധ്യനായ നേതാവുമായ മാർ ഫ്രാൻസീസ് മാർപ്പാപ്പായുടെ ആശീർവാദവും,സ്നേഹ വാത്സല്യവും, മുത്തവും നേടി സ്റ്റീവനേജിലെ എസ്ഥേർ അന്ന മെൽവിൻ മോൾ അനുഗ്രഹ നിറവിൽ. തങ്ങളുടെ വത്തിക്കാൻ യാത്ര ദൈവം ഒരുക്കിത്തന്നതാണെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും യാത്രക്ക് വിമാന ടിക്കറ്റ് എടുത്തതുമുതൽ എന്നും ആഗ്രഹിച്ചിരുന്ന ഒരു വലിയ സ്വപ്നം ദൈവം സാദ്ധ്യമാക്കിയതിന്റെ അതിയായ സന്തോഷത്തിലും അതിശയത്തിലും ആവേശത്തിലുമാണ് ആണ് മാതാപിതാക്കളായ മെൽവിനും,ടിന്റുവും.
കഴിഞ്ഞ ദിവസം കൊളംബിയ യാത്രക്കിടെ ഫ്രാൻസീസ് പാപ്പക്ക് അപകടത്തിൽ പരിക്ക് പറ്റിയെന്നു വാർത്ത വായിച്ചത് മുതൽ തന്റെ പ്രേക്ഷകർക്കിടയിലൂയുള്ള പോപ്പിന്റെ പതിവ് മൊബൈൽ യാത്ര ഉണ്ടാവില്ലേ,ഒരു നോക്ക് കാണുവാൻ കഴിയില്ലേ എന്ന ആശങ്കയിലായിരുന്നു മെൽവിനും ടിന്റുവും മോളെയും കൂട്ടി റോമിലേക്ക് പോയതത്രെ. അന്നത്തെ പരുക്കുകൾ നീരുവെച്ചിരിക്കുമ്പോളും സഹിച്ചും, തൃണവൽക്കരിച്ചും തന്റെ സമൂഹ ആശീർവ്വാദ പതിവ് തെറ്റിക്കാതെ ഫ്രാൻസീസ് പാപ്പാ പ്രേക്ഷകർക്കിടയിലേക്ക് വന്നത് വലിയ ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണെന്നാണ് ഇരുവരുടെയും ഭാഷ്യം.
പരിശുദ്ധ പിതാവിന്റെ പ്രാർത്ഥനക്കു ശേഷം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തടിച്ചു കൂടുന്ന പൊതു പ്രേക്ഷകരായ പതിനായിരങ്ങൾക്കിടയിലൂടെ തന്റെ പേപ്പൽ മൊബൈലിൽ യാത്ര ചെയ്തു കൊണ്ട് ആശീർവ്വാദങ്ങളും, ചുംബനവും തലോടലും, വശ്യമായ ചിരിയും സമ്മാനിച്ചു നീങ്ങുമ്പോൾ പോപ്പിന്റെ ഒരു ദർശനത്തിനായി അലമുറയിട്ടു ശ്രദ്ധ ആകർഷിക്കുന്ന ആയിരങ്ങൾക്കിടയിൽ തിങ്ങി ഞെരുങ്ങി നിൽക്കുമ്പോൾ നിനച്ചിരിക്കാതെ ഒരു അംഗ രക്ഷകൻ കൊച്ചിനെ ടിന്റുവിന്റെ കയ്യിൽ നിന്നും വാങ്ങി മാർപ്പാപ്പായുടെ കയ്യിലേക്ക് കൊടുക്കുകയായിരുന്നുവത്രേ.
മാർപ്പാപ്പമാരുടെ ഒരു കരസ്പർശം ആഗ്രഹിക്കാത്ത, ഒരു ഫോട്ടോ കൂടെ എടുക്കുവാൻ ആഗ്രഹിക്കാത്ത ഒരു വി ഐ പി പോലും ലോകത്തില്ലാതിരിക്കെ മാർപ്പാപ്പ തലയിൽ തലോടി അനുഗ്രഹിച്ചതും, നെറ്റിയിൽ ഉമ്മ വെച്ചതും തങ്ങളുടെ ഏക മോൾക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മഹാ ഭാഗ്യം ആണെന്ന് വിശ്വസിക്കുന്ന മാതാപിതാക്കൾ വലിയ ത്രില്ലിലാണ് ഇപ്പോഴും. പോപ്പിന്റെ കയ്യിൽ ഇരിക്കുമ്പോൾ ഇരുവരും പരസ്പരം മുഖത്തേക്ക് നോക്കി പൊഴിച്ച മന്ദസ്മിതം തിരിച്ചു തങ്ങളുടെ കയ്യിലേക്ക് കുഞ്ഞിനെ നൽകിയപ്പോളും മോളുടെ മുഖഭാവത്തിൽ ഒരു ദൈവീക ദർശനം അനുഭവിച്ച ചൈതന്യം നിഴലിച്ചിരുന്നുവത്രെ.
കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ചിരുന്ന യേശു നാഥന്റെ പ്രതിപുരുഷൻ കുഞ്ഞുങ്ങളെ കണ്ടാൽ ഏതു തിരക്കിട്ട പേപ്പൽ യാത്രയിലും ആരോഗ്യ പ്രശ്നങ്ങൾ മാനിക്കാതെ എടുത്തു ഉമ്മ വെക്കുന്ന രീതി ഏറെ സന്തോഷത്തിലാണ് മറ്റുള്ളവർ പോലും അനുഭവിക്കുക. ഉന്നതത്തിലിരിക്കുമ്പോഴും മാനുഷിക തലത്തിന്റെ അഗാതയിൽ താഴ്ന്നിറങ്ങി സ്നേഹവും ബന്ധവും പങ്കിടുവാനുള്ള അതുല്യ ദൈവീക മാതൃകയാണ് പരിശുദ്ധ പിതാവ് ഇതിലൂടെ നൽകുന്നത്.
'കുട്ടികൾ ദൈവ ദാനമാണെന്നും,മതാപിതാക്കൾക്കു വലിയ കടപ്പാടും ഉത്തരവാദിത്വം ഉണ്ടെന്നും' ഓർമ്മകൾ ഉണർത്തുന്ന പോപ്പിന്റെ വലിയ ആരാധകരാണ് ഇരുവരും. വയനാട്ടിൽ മാനന്തവാടി,പയ്യമ്പള്ളി കുന്നുംപുറത്ത് കുടുംബാംഗമായ മെൽവിൻ പിതാവും,വയനാട് പുൽപ്പള്ളി പാടിച്ചിറ മുരിക്കൻ കുടുംബാംഗമായ ടിന്റു അമ്മയുമാണ്. ഇരുവരും സ്റ്റീവനേജിൽ ആതുര സേവന രംഗത്താണ് ജോലി നോക്കുന്നത്. എസ്ഥേർ മോളുടെ ഒന്നാം പിറന്നാളാഘോഷം കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ആഘോഷിച്ചത്. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെയായി നിരവധി പേരുമായി തങ്ങൾക്കു ലഭിച്ച വലിയ അനുഗ്രഹത്തിന്റെ സന്തോഷം പങ്കിടുന്ന തിരക്കിലാണ് മെൽവിനും ടിന്റുവും.
Comments