Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെല്‍ഫി: തന്നെത്താന്‍ എടുക്കുന്ന ചിത്രം (കഥ: സജി വട്ടംപറമ്പില്‍)

Picture

"മുഹൂര്‍ത്തം 11:30. സമയം ഇനിയുമുണ്ട്."
"ചെറുക്കന്റെ പാര്‍ട്ടിക്കാര് പുറപ്പെട്ടിട്ടുകൂടിയില്ല."
"ഇവിടത്തെ കാര്യങ്ങളെല്ലാം ഇവന്റ് മാനേജ്‌മെന്റിനെ ഏല്പിച്ചിരിയ്ക്കയല്ലേ. അവരാകുമ്പോള്‍ നമുക്കു യാതൊന്നും അറിയേണ്ടതില്ല; എല്ലാം ഓക്കെ!"
"അതേയതേ! ഒരു താലി വാങ്ങിക്കൊടുത്താല്‍ മതി; ചെറുക്കനേയും പെണ്ണിനേയും അവര്‍ ഏര്‍പ്പാടാക്കിത്തരും."
"ഇതുപോലെയുള്ള മുഹൂര്‍ത്തം കൂടി കിട്ടുകയാണെങ്കില്‍, എന്തിനും ഏതിനുമൊരു സാവകാശമുണ്ടേയ്!"

ക്ഷണിയ്ക്കപ്പെട്ടു വന്നവരുടെ വര്‍ത്തമാനങ്ങള്‍ കേട്ടപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന് എന്തെന്നില്ലാത്ത അഭിമാനവും ആനന്ദവുമുണ്ടായി.
"നിങ്ങളിവിടിരുന്ന് സംസാരിയ്ക്ക്. ഞാന്‍ അപ്രത്തൊന്ന് പോയി നോക്കിവരാം."

*** *** ***

"ഇപ്പഴത്തെ പെങ്കുട്ട്യോള്‍ടെ ഓരോരോ കാര്യങ്ങളേയ്!" തൈക്കിളവികള്‍ ഓരോരുത്തരായി ഓര്‍മ്മകള്‍ നിര്‍വൃതിയോടെ പങ്കുവെച്ചു. "പണ്ടുള്ളോര്‌ടെ പോലെ ഇവറ്റകള്‍ക്ക് ഒരു നാണോം മാനോം ഒന്നൂം ല്യ!

അപ്പോഴായിരുന്നു, പെണ്ണിന്റമ്മ എന്തിനെന്നില്ലാതെ തിരക്കിട്ടോടിവന്നത്.

"ഞെങ്ങള് ഓരോരോ വര്‍ത്താനങ്ങള് പറഞ്ഞോണ്ടിരിയ്‌ക്ക്യേര്‌ന്നേയ്. നീയിത് കേക്കണോ. ന്റെ കല്യാണത്തിനേയ്, ഒരാഴ്ച ഞാന്‍ തീനും കുടീം ണ്ടായിട്ടില്ല. ഇനിയ്ക്ക് ഒന്നൂം വേണ്ട. ഒന്നിനും ഒരാവശ്യോം ല്യാര്‍ന്നൂ."

"നിങ്ങള് അത് ണ്ട് പറയ് ണ്. ഇന്റെ കല്യാണത്തിനേയ്.." അടുത്തയാള്‍ ഏറ്റെടുത്തു. "ദെവസം അടുക്കുന്തോറും ഞാനൊരാള്‍ടെ മൊഖത്തും കൂടി നോക്കീട്ടില്യ. എന്താന്ന് ശ്ശ് ണ്ടാ? നാണായിട്ടേയ്!"

"ഓ, ന്റെ ഭാന്വോ! നമ്മളോട്‌ത്തെ കാര്യം പറയാണ്ടിരിക്ക്യാ ഭേദം. കരച്ചിലോണ്ട് കരച്ചില്, കരച്ചിലോണ്ട് കരച്ചില്. കരച്ചിലന്നെ കരച്ചില്, കരച്ചിലോണ്ട് കരച്ചില്. അമ്മ കരയുണൂ, അച്ഛന്‍ കരയുണൂ. കുഞ്ഞാങ്ങളമാര് കരയുണൂ. അനിയത്തിമാര് കരയുണൂ. കുടുമ്മടക്കനെ കരച്ചിലന്നെ, കരച്ചില്. കരച്ചിലന്നെ കരച്ചില്‍. ഇപ്പഴോ!"

"അത് പറഞ്ഞപ്പഴാ. ഇങ്ങട്ട് കൂട്ടി കൊണ്ട്ന്നാക്കണ വരെ, മൂപ്പരെ മോറ് ഞാന്‍ കണ്ട്ട്ടില്ല! ഒക്കെ ഇവ്‌ടെ വന്നേന് ശേഷല്ലേ…ഇണ്ടായത്. ഇപ്പഴാണെങ്കിലോ? ഏത് കാര്യത്തിനായാലും ഞാനൊരാള് മുന്നിട്ടിറങ്ങണം. മൂപ്പരെക്കൊണ്ട് ഒന്നിനും പറ്റില്ല."

ഭാനുമതിയുടെ വര്‍ത്തമാനം കേട്ടവര്‍ക്കെല്ലാം ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.

*** *** ***

"നന്നെ ഞാന്‍ എവ്‌ട്യോക്ക്യാ തെരക്കണ്?"

ഭാനുമതി പറഞ്ഞ് പൂര്‍ത്തിയായില്ല, അതിനിടയ്ക്കായിരുന്നു, 'അച്ഛന്‍' വെപ്രാളപ്പെട്ടു വന്നത്.

"നീയ്യിവ്‌ടെ ങ്ങനെ വര്‍ത്താനങ്ങള് പറഞ്ഞോണ്ടിരിയ്ക്ക്യാ? അതിന് പറ്റിയ ദെവസം തന്നെ! ആ പന്തലിലേയ്‌ക്കൊന്ന് ചെന്നേ. ഇവന്റ് മാനേജ്‌മെന്റ്കാര് ചോദിയ്ക്കണ് ണ്ട്, ഗാനമേളക്കാരെ അവ്‌ടെ നിര്‍ത്തട്ടേ, ഡാന്‍സുകാരെ ഇവ്‌ടെ നിര്‍ത്തട്ടേ ന്നൊക്കെ. ഇയ്ക്കറിയില്ല, അവ്‌ര്യൊക്കെ എവ്ട്യാ നിര്‍ത്തണ്ട്, കെടത്ത്ണ്ട് ന്ന്! ഇത്രയ്ക്ക്യായിട്ട് ഞാനായി കൊളാക്കീന്നും കേള്‍പ്പിയ്ക്ക്ണില്ല്യ. ഒന്നിങ്ങ്ട്ട് വാ."

"മോന്‍ ല്യേ അവ്‌ടെ? നടന്നോളൂ, ഞാന്‍ ദാ വര്ണൂ."

"വര്ണൂന്ന് പറഞ്ഞോണ്ടായില്യ. നീയിങ്ങ്ട്ട് വായോ."

*** *** ***

"കേട്ടില്യേ! ഇതാണ് ഇവ്ടത്തെ ആള്‍ടെ കാര്യം. ഞാന്‍ പറഞ്ഞ് നാവെട്ത്തില്ലല്ലോ? ഒന്നൂം അറിയില്ല. ഒക്കെ ഞാന്‍ കാണിച്ചുകൊടുക്കണം. തൊട്ടേനും പിടിച്ചേനും ഭാന്വോ, ഭാന്വോ! ഭാന്വോ, ഭാന്വോ!! നിങ്ങളിവിടെ സംസാരിച്ചോണ്ട് ഇരിയ്ക്ക് ട്ടാ. ഞാനൊന്ന് ചെന്നോക്കീട്ട് വരാം…"

*** *** ***

"ഒക്കെ ണ്ട്ന്ന് പറഞ്ഞിട്ട്, നിയ്യെവ്ട്യാണ്ടാ ഗഡ്യേ, ഇട്ത്ത് വെച്ച് ട്ട് ള്ളത്?"

"അതൊക്കെണ്ട് ന്ന് ഞാന്‍ പറഞ്ഞില്യേ. കെട്ടൊന്ന് കഴിഞ്ഞോട്ടെ. അത് വര്യൊന്ന് ഷെമിച്ചൂടേ?" ആങ്ങളച്ചെക്കനും കൂട്ടുകാരും രഹസ്യം കൂടി.

"അതിനൊന്നും ഒരു പ്രശ്‌നോം ല്യ. ഞങ്ങളൊക്കെ എത്രമാത്രം ഈ കല്യാണത്തിനു കഷ്ടപ്പെട്ടൂന്ന് നിയ്യറിയണം. അല്ല, നന്റെ കാര്യം നടക്കണംങ്കിലും ഞങ്ങളൊക്കെ വേണം ട്ടാ. അതും നിയ്യങ്ക് ട് ഓര്‍ത്താ മതി!"

"ഡാ, ശവ്യേ. കുപ്പ്യോടക്കന്നെ എത്രണ്ണാ നിയ്യിന്നലെ കേറ്റീത്! നനക്ക് വല്ല ഓര്‍മ്മ്യേം ണ്ടോ? അവന്‍ തരാന്നല്ലേ പറേണത്. തരില്യാന്ന് പറഞ്ഞിട്ടില്ലല്ലോ? വല്ലതും അങ്ക്ട്ട് കേക്കണ് ണ്ടാ, നണക്ക്?"

"അവന്‍ പര്‍ഞ്ഞോട്രാ. നിയ്യതൊന്നും കാര്യാക്കണ്ട ട്ടാ. അവന് അല്ലെങ്കിലും മറ്റോട് ത്തെ ഒര് ആക്രാന്താണ്."

"എന്റീശോയേ! ഇങ്ങനത്തൊരു കുടിയന്‍ പിശാശ്‌നെ ഞാന്‍ കണ്ടട്ട് ല്ല!"

"ഡാ, ഡാ. നിങ്ങള് ല്ലാവരും കൂടീട്ട് ഇന്റെ മെക്കട്ട് ങ്ങ്ട്ട് കേറണ്ട. ചെക്കനും പെണ്ണ്വങ്ങ് ട്ട് പോവും. ഞ്യാന്‍ ഇവ്‌ടൊക്കെത്തന്നെ ണ്ടാവും. അപ്പളും നങ്ങളൊക്കെ ഇന്റൊപ്പം നക്കാന്‍ വരണം ട്ടാ!"

"അതാരാണ്ടാപ്പാ, ഒര്ത്തന്‍ ഇങ്ങ്ട്ട് ഓടി വര്ണ്ണ്ടല്ലാ. കുറ്റീം പൊട്ടിച്ച് വരണ മായ് രി!"

"ഒന്ന് മിണ്ടാണ്ട് രി ക്ക് ണ്‍ട്രാ. അത് മ്പടെ ഇഫ്രാനാണ്. എന്തെങ്കിലും കെണഞ്ഞ് ട്ട് ണ്ടാവും."

"ഇഫ്രാനല്ലഡാ. ഇര്‍ഫാന്‍. ഇര്‍....ഫാ-ന്‍!"

"അയ്യഡാ! ഒരു കോത്താഴത്തെ മാഷ് വന്നോട്ക്ക്ണു, ഇന്നെ മലയാളം പഠിപ്പിയ്ക്കാന്‍!"

"പഠിയ്ക്ക്യൊന്നും വേണ്ട. നാവൊന്ന് നീട്ടി വടിച്ചാ മതി."

"അതിനെങ്ങിന്യാ! കിട്ട്ണ്‌തൊക്കെ മോന്തി നാവ് ഇങ്ങോട്ട് പേരണ്ടേ!"

"ഡാ, ഇങ്ങളൊക്കെ ഇവ്‌ടെ സൊറേം പറഞ്ഞോണ്ട് രിയ്ക്ക്യാ? അവള്‍ടെ ഫ്രന്‍സാണ്ന്ന് തോന്നണ്ണ്ട്. ദേ, കൊറേ പീസോള് എറങ്ങീട്ട് ണ്ട്!"

"അല്ലാ, ഇത് പറയ്യാനാ, നിയ്യിങ്ങ്ട്ട് വന്നത്? ഒരു മെസ്സേജ് വിട്ടാ മത്യേര്‍ന്നില്ലേഡാ, മൂര്യേ? അല്ലെങ്ങെ ഒരു മിസ്‌കോള് അടിയ്ക്ക്യാര്‍ന്ന് ല്ലേ? അത് അങ്ങനെത്തെ ഒരു സാധനം!"

*** *** ***

"ഡീ, നിയ്യിന്നലെത്തൊട്ട് റെഡ്യായിട്ട് നിക്കണതാ ന്ന് തോന്ന് ണൂലോ കണ്ട്ട്ട്!"

"സൊര്‍ണക്കടേലിനി പൊന്നൊന്നും ഇല്യേ, മോളേ!"

കോളേജ് കുട്ടികള്‍ ഒരു പട തന്നെയെത്തി. ആണ്‍കുട്ടികള്‍ പന്തലില്‍ത്തന്നെ അങ്ങിങ്ങായി നിന്നു. പെണ്‍കുട്ടികള്‍ കട്ടിലിലും കണ്ടയിടത്തുമൊക്കെ വീണു. അതുവരെ അവിടെ ഉണ്ടായിരുന്നവരെല്ലാം തിങ്ങി പുറംതള്ളപ്പെട്ടു. എന്നിട്ടും പോകത്തവരോടായി അവര്‍ സൗമ്യമായി കൊഞ്ചി:

"അമ്മായ്യ്യേ..ചേച്ചിമാരേ..ഒന്ന് പോയ്യ്യേ...ഇതുവരെ നെങ്ങള് നോക്കീല്ല്യേ. ഇനി ഞങ്ങള് നോക്കിക്കോളാം. ഞങ്ങളൊന്ന് സംസാരിയ്ക്കട്ടെ."

ഉള്ളില്‍ നീരോടിയ അസന്തുഷ്ടി പുറമെ പ്രകടിപ്പിയ്ക്കാതെ ബന്ധുക്കളെല്ലാം മാറി നിന്നു.

"ഡീ, അവരെപ്പഴാ വര്ണ്?"

"അവിടെ ഡ്രെസ്സ് ചെയ്യണേ ള്ളൂ."

"ഹൗവ് യു നോ?"

"ദേ, വാട്‌സാപ്പില് ണ്ട്."

"കാണട്രീ. ഇതാണോ അയാള് പ്രെസന്റ് ചെയ്ത ഫോണ്‍?"

"യാ."

"കോസ്റ്റ്‌ലി സാധനാണല്ലോ! സിമ്മും അയാള്‍ട്യല്ലേ?"

"ആ."

"റീച്ചാര്‍ജ് എങ്ങനെ?"

"ഇന്ന് കാലത്തും കിട്ടി. ഫൈവ് ഹണ്‍ഡ്രഡ്."

"ആണുങ്ങളായാല്‍ ഇങ്ങനെ വേണം, അല്ലേഡീ?"

"അതെ, ഒരുമാതിരി കോന്തന്‍സ്. അല്ലേ?"

കല്യാണപ്പെണ്ണിന്റെ കമന്റില്‍ കോളേജ് കുമാരികള്‍ പൊട്ടിച്ചിരിച്ചു.

*** *** ***

"ഇറ്റ്‌സ് ഓക്കേ ട്ടാ. ഇനി റിലാക്‌സാവാം." ഫോട്ടോഗ്രാഫേഴ്‌സും വീഡിയോഗ്രാഫേഴ്‌സും സന്തുഷ്ടി പ്രകടിപ്പിച്ചു.

"ചേട്ടന്മാരേ, ഒന്ന് നിര്‍ത്ത്യേ." കല്യാണപ്പെണ്ണിന്റെ സുന്ദരികളായ ഫ്രന്‍സ് കൊഞ്ചി, കുണുങ്ങി.
"ഇനി ഞങ്ങള് ഓരോ സെല്‍ഫി എടുക്കട്ടെ."

"അതിനെന്താ, ഞങ്ങള് മാറിത്തരാം."

"വാഡീ. ആദ്യം നമുക്കൊരുമിച്ചെടുക്കാം."

"അടുത്തത് ഞാനെടുക്കും."

"നീയിങ്ങട്ട് വന്ന് ട്ട് എന്റെ കൂട്യൊന്ന് നിന്നേ."

"ഡീ, പുറത്ത് ബോയ്‌സ് കാത്ത് നിക്കണ് ണ്ട്ട്ടാ. അങ്ങോട്ട് ചെന്നില്ലെങ്കില്‍ അവരെപ്പിന്നെ ഒരു കാര്യത്തിനും കിട്ടില്ല!"

"വന്നേ. ഇനി നമുക്ക് പുറത്ത് പോയിട്ടെടുക്കാം."

*** *** ***

"ഹേ, ഗൈയ്‌സ്. നിങ്ങള് നില്‍ക്കണ് ണ്ടോ?"

"നിക്കണ് ണ്ടോന്നാ! നിങ്ങടെ കാര്യം കഴിഞ്ഞാല്‍ പിന്നെ ആരും വേണ്ടാ ലേ?"

"അല്ലെങ്കിലും ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തന്ന്യാ ണ്ടാ!"

"അങ്ങനെ പറയരുത്, അങ്ങനെ പറയരുത്."

"ഞങ്ങള്‍ടെ കഴിഞ്ഞിട്ടൊന്നും ല്യ ട്ടാ." മറ്റൊരുവള്‍ ഇടയ്ക്കു കയറി.

"വീട്ടീന്ന് ഞങ്ങളെയൊക്കെ വിളിച്ചോണ്ട് വന്ന്ട്ട് ഈവക അലവലാതി വര്‍ത്താനം പറയരുത്."

"നിങ്ങളിതു വരെ ഉള്ളില് എന്തെട്‌ക്കേയ് ര് ന്നൂ!"

"അവിടെ വീഡിയോക്കാരുടേം ഫോട്ടോഗ്രാഫര്‍മാരുടേം കഴിഞ്ഞ് ട്ട് വേണ്ടേ?"

"സോ?"

"സമയം എത്ര്യായീന്ന് അറിയ്യ്യോ?"

"കൂള്‍ ഡൗണ്‍, മേന്‍!", കല്യാണപ്പെണ്ണ് ഇടപ്പെട്ടു.

"ഡീ, പെണ്ണേ. നിയ്യിങ്ങോട്ട് വന്നേ. നിന്നെ കാണാനും കൂടി ഇനി കിട്ടില്ല."

"നമുക്കൊരുമിച്ച് ഒരെണ്ണം!"

"ഡാ, അത് കഴിഞ്ഞാ ങ്ങ്ട്ട് വായോ. നമുക്കാ വണ്ടീടെ അടുത്ത് പോയി എടുക്കാം."

"പുത്തന്‍ വണ്ട്യാണ്‍ലോ…ഇതെവ്ട് ന്ന് ഒപ്പിച്ചു?"

"എനിയ്ക്കാ വണ്ടീമ്മെ ചാരിനിന്ന് ട്ട് ഒന്നുരണ്ട് സെല്‍ഫി വേണം."

"മതി മതി. ഇനിയൊക്കെ നമുക്ക് രജിസ്‌ട്രോഫീസില്‍ ചെന്ന് ട്ട് മതി."

"ഷട്ട് യു മൗത്ത് മേന്‍!"

"ലിസന്‍-ബി കെയര്‍ഫുള്‍!"

"നിങ്ങള് കാറില് കേറ്, ഇഷ്ടന്മാരേ."

"കണ്‍ട്രാ- അവള്‍ക്കാണിപ്പൊ തെരക്ക്!"

*** *** ***

"അയ്യോ! മോള് ദാ പിള്ളേര് ടെ കൂടെ കാറില് കേറിപ്പോയീ!!!

"കാറില്‌ക്കേറിപ്പൂവ്വ്വേ!!!"

"എവ്‌ടെയ്ക്ക്???"

"എന്തായീ കേള്‍ക്കണത്!"

കല്യാണവീട്ടില്‍ കൂടിയവരെല്ലാം നിമിഷനേരത്തേയ്ക്കു സ്തബ്ധരായി! കേട്ടവരെല്ലാം റോഡിലേയ്ക്കിറങ്ങി വന്നു. ബന്ധുക്കളും ആങ്ങളച്ചെക്കന്റെ സ്‌നേഹിതന്മാരും അവരവരുടെ വണ്ടികളിറക്കി, നാനാഭാഗത്തേയ്ക്കു കുതിച്ചു.

*** *** ***

"ചതിച്ചല്ലോ, ന്റെ ഭാന്വോ! മക്കള്‍ടെ ഇഷ്ടത്തിനല്ലേ, നമ്മളെല്ലാം ചെയ്തത്. എന്നിട്ട് എന്തായീക്കാണിച്ചത്, ന്റെ ദൈവേ!!"
പെണ്ണിന്റെ അച്ഛന്‍ ഗെയ്റ്റിനു വെളിയില്‍, നടുറോഡിലിരുന്ന് അറഞ്ഞടിച്ചു, നെഞ്ചത്ത്!

*** *** ***

കതിര്‍മണ്ഡപത്തില്‍, ഏഴുതിരിവിളക്കു തെളിയിച്ചു നില്‍ക്കുകയായിരുന്ന ഭാനുമതി, വിളക്കിനു മീതെ കുഴഞ്ഞു വീണു. ചെരിഞ്ഞുവീണ നിറപറ നെല്ലും, തെങ്ങിന്‍ പൂക്കുലയും, നിലവിളക്കിലെ തിരിയും എണ്ണയും ഭാനുമതിയുടെ ചോരയോടു പൊരുത്തപ്പെട്ടു…

*** *** ***
വധൂഗൃഹത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ വരന്റെ മൊബൈലില്‍ മധുരിതം, ഒരു മെസ്സേജ് പാറിവന്നു. ഇന്‍ബോക്‌സു തുറന്നു വായിച്ച് അയാള്‍ പുഞ്ചിരിച്ചു. അയാളുടെ മുഖഭാവം ശ്രദ്ധിച്ചവര്‍ക്കു മനസ്സിലായി, അതവളുടേതാണെന്ന്. എന്താണെന്നു ചോദിച്ചവര്‍ക്കു മറുപടിയായി അയാള്‍ ഫോണ്‍ വായിയ്ക്കാന്‍ കൊടുത്തു.

"എനിയ്ക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം" - കുഞ്ഞുണ്ണിമാഷ്

"പെണ്ണ് ഒരു സാഹിത്യകാരിയാണല്ലോ ഡാ!"; വായിച്ചുനോക്കിയവരിലൊരാള്‍ കമന്റു ചെയ്തു.

"അതെ. കുട്ടിത്തരം വിട്ടിട്ടില്ലെന്നേയുള്ളൂ."; കൂട്ടുകാരന്റെ അംഗീകാരത്തില്‍ പുളകിതനായി വരന്‍ പറഞ്ഞൂ. "കുഞ്ഞുണ്ണിക്കവിതകളോടാണ് അവള്‍ക്കു കൂടുതലിഷ്ടം."

"എന്റെ കൂടെപ്പെറപ്പായതോണ്ട് പറയണതല്ല," ബാക്ക് സീറ്റിലിരുന്നു വരന്റെ സഹോദരി അഭിമാനം കൊണ്ടു; "ലേശം വെവരള്ള പെണ്ണ് വേണം ന്ന് അവന്റെ നിര്‍ബന്ധായിരുന്നു. ആശിച്ചപോലെ തന്നെ അവന് അത് കിട്ടി."

അതേ റിങ് ടോണില്‍ മറ്റൊരു മെസ്സേജ് പറന്നെത്തി. അതൊരു അടിക്കുറിപ്പോടു കൂടിയ പിക്ചര്‍ മെസ്സേജ് ആയിരുന്നു. സന്ദേശം തുറന്നുനോക്കിയ ചെറുക്കന്‍ ഞെട്ടി!!

*** *** ***
അച്ഛനും അമ്മയും ഉള്‍പ്പെടെ, ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും ഒരേസമയം ആ മെസ്സേജ് കിട്ടിയിരുന്നു. വരണമാല്യമണിഞ്ഞു നില്‍ക്കുന്ന നവദമ്പതികളുടെ ചിത്രത്തിനു താഴെ ഇപ്രകാരം എഴുതിയിരുന്നു:
"ഞങ്ങളെ അനുഗ്രഹിയ്ക്കണം."

സമര്‍പ്പണം: അകാലത്തില്‍ പൊലിഞ്ഞുപോയ ഒരമ്മയുടെ ഓര്‍മ്മയ്ക്ക്
(വരികള്‍: സെല്‍ഫി: തന്നെത്താന്‍ എടുക്കുന്ന ചിത്രം, സജി വട്ടംപറമ്പില്‍)
sajivattamparambil@yahoo.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code