ഡെര്‍ബി: ഡെര്‍ബിഷെയറിലും ഈസ്റ്റ് മിഡ്ലാന്‍ഡ്സിലുമുള്ള കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വാര്‍ഷിക തിരുനാളുകളിലൊന്നായ 'ഡെര്‍ബി തിരുനാള്‍' ജൂലൈ 7 ന് (ഞായര്‍) ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ഡെര്‍ബിയിലെ ബര്ട്ടന് റോഡിലുള്ള സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ നടക്കും.
ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായുടെയും സീറോ മലബാര്‍ സഭയില്‍നിന്നുള്ള ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെയും ഡെര്‍ബി മിഷന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഗബ്രിയേല്‍ മാലാഖയുടെയും തിരുനാള്‍ ഈ വര്‍ഷം മുതല്‍ സംയുക്തമായാണ് ആചരിക്കുന്നത്. മുന്‍പ്, ഡെര്‍ബിയിലും ബര്ട്ടന് ഓണ്‍ ട്രെന്‍ഡിലുമുണ്ടായിരുന്ന രണ്ടു വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ ഒരുമിപ്പിച്ചാണ് ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഡെര്‍ബി മിഷന് രൂപീകരിച്ചത്. മിഷനായതിനു ശേഷമുള്ള ആദ്യ തിരുനാളെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ തിരുനാളിനുണ്ട്.
ഉച്ച കഴിഞ്ഞു 2ന് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോണ്‍ ട്രെഞ്ചാര്‍ഡ് കൊടി ഉയര്‍ത്തുന്നതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, 10 നു നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു മിഷന് ഡയറക്ടര്‍ ഫാ. ബിജു കുന്നയ്ക്കാട്ട് മുഖ്യകാര്‍മികനാകും. നോട്ടിംഗ്ഹാം രൂപതയിലെ ക്ലിഫ്ടണ്‍ കോര്‍പ്പസ് ക്രിസ്റ്റി പള്ളിവികാരി ഫാ. വില്‍ഫ്രഡ് പെരേപ്പാടന് എസ് സിജെ. തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു ലദീഞ്ഞ്, തിരുനാള്‍ പ്രദക്ഷിണം, സമാപന ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ തിരുക്കര്‍മങ്ങള്‍ക്ക് സമാപനമാകും.
തിരുക്കര്‍മ്മങ്ങളുടെ സമാപനത്തില്‍ കുട്ടികളുടെ അടിമസമര്‍പ്പണ പ്രാര്‍ത്ഥന ഉണ്ടായിരിക്കും. കഴുന്ന് എഴുന്നള്ളിച്ചു പ്രാര്‍ത്ഥിക്കുന്നതിനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് ചുംബനത്തിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വോളണ്ടിയേഴ്സിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വാഹനങ്ങള്‍ അനുവദിച്ചിട്ടുള്ള സ്ഥലത്തുമാത്രം പാര്‍ക്കുചെയാനും ഏവരും ശ്രദ്ധിക്കേണ്ടതാണ്. തിരുനാളിനൊരുക്കമായി തിരുനാള്‍ പ്രസുദേന്തിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ നടന്നു വരുന്നു.
മിഷന് ഡയറക്ടര്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്, പ്രസുദേന്തിമാര്‍, കമ്മറ്റി അംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡെര്‍ബിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാവരെയും തിരുനാളില്‍ പങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമായി സ്നേഹത്തോടെ ക്ഷണിക്കുന്നു.
റിപ്പോര്‍ട്ട് : ഫാ. ബിജു കുന്നയ്ക്കാട്ട്
Comments