കേരളത്തിന്റെ യുവതലമുറ അവരുടെസ്വത്തുക്കൾ പണയപ്പെടുത്തിയും കടം വാങ്ങിയും അന്യദേശങ്ങളിലേക്ക് കുടിയേറുന്നത് തുടർന്നാൽ കേരളം അടുത്തുതന്നെ വയോധികരുടെ നാടായി മാറുമെന്നതിന് യാതൊരു സംശയവുമില്ല. കഴിവും പ്രാപ്തിയും ഉള്ള ഒരു തലമുറയുടെ മസ്തിഷ്ക ചോർച്ച നിരവധി സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കേരള സമൂഹത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വളരെ സാധാരണമായ ഒരു പ്രതിഭാസമാണ്. മിഡിൽ ഈസ്റ്റും യൂറോപ്പും, നോർത്ത് അമേരിക്കയും ഇന്ന് കേരളീയർക്ക് സ്വന്തം നാടുപോലെയാണ്.
മറുനാടുകളിലേക്ക് കുടിയേറിയ മലയാളികൾ കേരളത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ കണ്ടെത്തിയതിന് ശേഷം മിഡിൽ ഈസ്റ്റിൽ ഉണ്ടായ സാമ്പത്തിക മാറ്റങ്ങൾ കേരളത്തിലും വ്യക്തമായി പ്രതിഫലിച്ചു. 'ഗൾഫ് ബൂം'- തൊഴിൽ തേടി അറേബ്യൻ രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം -- 1970-കളുടെ തുടക്കത്തിൽ ആരംഭിച്ച് ഇന്നും തുടരുന്നു. ഈ പ്രവാസി ഇന്ത്യക്കാർ (എൻആർഐ) അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂൺ. ഈ ഗൾഫ് കുടിയേറ്റം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ഘടനയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ജോലി തേടി ഗൾഫ് നാടുകളിലേക്ക് താൽക്കാലികമായി പോയി പിന്നീട് തിരികെ വരുന്ന ആളുകളും മികച്ച ജീവിത നിലവാരം തേടി യൂറോപ്പ് അമേരിക്ക ഓസ്ട്രേലിയ ന്യൂസിലാൻഡ് പോലെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറി പോയ ആളുകളും കേരളത്തിൻറെ സമ്പദ്ഘടനയിൽ ധന്യമായ മാറ്റങ്ങൾ വരുത്തുവാൻ ശ്രമിച്ചവരാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയ വിദ്യാർത്ഥികളുടെ എണ്ണം ഏവരെയും അത്ഭുതപ്പെടുത്തിയേക്കാം. 2012ൽ വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 40 ലക്ഷമായിരുന്നു. 2025-ൽ ഇത് 75 ലക്ഷം കവിയുമെന്ന് പ്രതീക്ഷിക്കുന്നു, ഈ ഇന്ത്യൻ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കേരളീയരാണ് എന്നതാണ് ഇതിലെ ഏറ്റവും അത്ഭുതകരമായ കാര്യം.
കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം കൂടിവരികയാണ്. 2011ലെ സെൻസസ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ 12 ലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇന്ത്യയിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ 11 ശതമാനമാണിത്, ഇതിൽ 60 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികളുടേതാണ്. ഇത് 11 വർഷം പഴക്കമുള്ള കണക്കുകളാണ്.
ഈ മസ്തിഷ്ക ചോർച്ച കേരളത്തിലെ ഭൂമിവിലയെയും കാര്യമായി ബാധിക്കുകയും അത് കേരളീയർക്ക് ഇരട്ടി തിരിച്ചടിയാവുകയും ചെയ്യും. ഈ മസ്തിഷ്ക ചോർച്ച നിയന്ത്രിക്കുന്നതിന്, വർദ്ധിച്ചുവരുന്ന പ്രവണത തടയുന്നതിന് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്.
വയോജനങ്ങളുടെ ക്ഷേമ നടപടികൾക്കായി സർക്കാർ ഏജൻസികളും സിവിൽ സമൂഹവും തയ്യാറാകേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു. “ഭാവിയിൽ പ്രായമാകുന്ന ജനസംഖ്യയെ നേരിടാൻ ആരോഗ്യ സംരക്ഷണത്തിന്റെയും സാമൂഹിക-സാമ്പത്തിക സംരക്ഷണത്തിന്റെയും സമഗ്രമായ സംയോജനം വിഭാവനം ചെയ്യണം. ജീവിത നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമൂഹത്തിന്റെ ചിന്താഗതി മാറണം.
Comments