ഡാളസ്: ദൈവഹിതം നിറവേറ്റുന്നതിന് ദൈവം ദാനമായി നല്‍കിയ മക്കളെ സ്വന്തമെന്നു കരുതി നമ്മുടെ താത്പര്യങ്ങള്‍സംരക്ഷിക്കുക,അത്അവരില്‍അടിച്ചേല്പിക്കുകഎന്ന ലക്ഷ്യത്തോടെ സ്വകാര്യവത്കരിക്കുവാന്‍ മാതാപിതാക്കള്‍ പ്രകടിപ്പിക്കുന്ന വ്യഗ്രത കുട്ടികള്‍ക്കും സമൂഹത്തിനും ഒരുപോലെ ആപത്കരമാണ്. അതിന്റെ അനന്തര ഫലമായിരിക്കാം ഇന്നു പല ഭവനങ്ങളില്‍ നിന്നും മക്കളെപ്രതി ഉയരുന്ന വിലാപമെന്നും നാം തിരിച്ചറിയാതെ പോകരുത്. നിങ്ങള്‍ക്ക് ജനിക്കുന്ന മക്കള്‍ നിങ്ങളുടെ പ്രൊഡക്ഷനല്ലെന്നും ദൈവത്തിന്റെ നിര്‍ദേശമനുസരിച്ചാണ് അവര്‍ നിങ്ങളുടെ ഉദരത്തിലൂടെ ഭൂമിയിലേക്ക് വരുന്നതെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുതെന്നും ആഗോള മര്‍ത്തോമാസഭാ വിശ്വാസികളെ ലൈവ് സ്ട്രീമിലൂടെ അഭിസംബോധന ചെയ്യവെ കുന്നംകുളം മലബാര്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ ഉത്‌ബോദിപ്പിച്ചു.
മാര്‍ത്തോമാ സഭയുടെ ഇരുപത്തിരണ്ടാമത് മാര്‍ത്തോമാ മെത്രാപ്പോലീത്തയായി സ്ഥാനാരോഹിതനായ മോസ്റ്റ് റൈറ്റ് റവ ഡോ തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 15 ഞായറായഴ്ച രാവിലെ നടത്തിയ പ്രഥമ വിശുദ്ധ കുര്‍ബാന മദ്ധ്യ ധ്യാനപ്രസംഗം നടത്തുകയായിരുന്നു തീത്തോസ് തിരുമേനി.
മാര്‍ത്തോമാ സഭ മംഗളവാര്‍ത്തയുടെ, അഥവാ അറിയിപ്പുകളുടെ കാലമായി ആചരിക്കുന്ന ആദ്യ ഞായറാഴ്ച ലൂക്കോസ് ഒന്നാം അദ്ധ്യായം 13 മുതല്‍ 23 വരെയുള്ള വാക്യങ്ങളെ അധികരിച്ചു സ്‌നാപക യോഹന്നാന്റെ ജനനത്തോടനുബന്ധിച്ച് സെഖര്യാ പ്രവാചകനോട് ദൈവം പറയുന്ന സന്തോഷവാര്‍ത്തയെ തിരുമേനി പ്രതിപാദിച്ചു. ദൈവത്തിന്റെ ഇഷ്ടം ലോകത്തില്‍ നിറവേറ്റുന്നതിനാണ് യോഹന്നാനെ ഭൂമിയിലേക്കു അയച്ചത്. അത്തിരിച്ചറിയുവാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞുവന്നതാണ് അവരുടെയും ക്രിസ്തുവിനു പാതയൊരുക്കുവാന്‍ കഴിഞ്ഞ അവരുടെ മകന്റെയും ജീവിത വിജയത്തിനടിസ്ഥാനം. ദൈവ നിശ്ചയ പ്രകാരം യോഹന്നാന്‍ എന്നു പേരിടുന്നചുമതല കൂടി മാതാപിതാക്കള്‍ നിറവേറ്റിയതായി തിരുമേനി ചൂണ്ടിക്കാട്ടി. ഇന്നു നാം നമ്മുടെ മക്കള്‍ക്ക് പേരിടുന്നത് ദൈവീക ആലോചന പ്രകാരമാണോ എന്നു ചിന്തിക്കണമെന്നും, ഓരോ മക്കളുടെമേലും ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ടോ എന്നും മാതാപിതാക്കള്‍ ഉറപ്പുവരുത്തണമെന്നും തിരുമേനി ഓര്‍മിപ്പിച്ചു.
ഇന്ന് മുതല്‍ ഒരു മാര്‍ത്തോമക്കാരനും കുട്ടികളെ തങ്ങളുടെ കുട്ടികളാണെന്ന് പറയരുത്. അവര്‍ ദൈവത്തിന്റെ മക്കളാണ് അവരെ വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം മാത്രമാണ് നമ്മെ ഏല്‍പ്പിച്ചിരിക്കുന്നത്. ഓരോരുത്തരെ കുറിച്ചും ദൈവത്തിനു ഓരോ പദ്ധതിയുണ്ടെന്നും ചൂണ്ടികാട്ടി തിരുമേനി ധ്യാനപ്രസംഗം ഉപസംഹരിച്ചു.
കാലാകാലങ്ങളായ ദൈവീകപാതയിലൂടെ പൂര്‍വപിതാക്കന്മാര്‍ നിരവധി വെല്ലുവിളികള്‍ ഏറ്റെടുത്തു പരിശുദ്ധാതമാശക്തിയോടെസഭയെ മുന്‍പോട്ടു നയിച്ചുവെങ്കില്‍ ഇരട്ടി പരിശുദ്ധാതമാശക്തിയോടെ മാര്‍ത്തോമാ സഭയെ തുടര്‍ന്നും നയിക്കുന്നതിന് തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത ആവശ്യമായ ജ്ഞാനവും വിവേകവും ദൈവം തമ്പുരാന്‍ നല്കട്ടെയെന്നും എന്നും തിരുമേനി ആശംസിച്ചു.
നേരത്തെ ഇടവക വികാരി റവ വര്‍ഗീസ് ഫിലിപ്പ് മെത്രാപ്പോലീത്തയേയും, തീത്തോസ് തിരുമേനിയെയും ഇടവകയിലേക്കു സ്വാഗതം ചെയ്തു. മെത്രാപ്പോലീത്തയുടെ ആദ്യ വിശുദ്ധകുര്‍ബാന ചരിത്ര പ്രസിദ്ധമായ ഈ ഇടവകദിനമായി ആചരിക്കുന്ന ഞായറാഴ്ച തന്നെ നടത്തുവാന്‍ കഴിഞ്ഞതില്‍ അഭിമാനം ഉണ്ടെന്നും അതിനു അവസരം ഒരുക്കി തന്ന പിതാവായ ദൈവത്തിനും, അഭിവന്ദ്യ തിരുമേനിക്കും നന്ദി കരേറ്റുന്നുവെന്നും അച്ചന്‍ പറഞ്ഞു. അഞ്ചു അച്ചന്മാര്‍ ഒരുമിച്ചു പാടിയ മംഗളഗാനം പ്രത്യകം ശ്രദ്ധിക്കപ്പെട്ടു. വിശുദ്ധ കുര്‍ബാനക്ക് ശേഷം അനുമോദന സമ്മേളനവും ഉണ്ടായിരുന്നു.
Comments