വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രീം കോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്ത എമി കോണി ബാറ്ററിന്റെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി.
ഒക്‌ടോബര്‍ 12,13,14 തീയതികളായി ജുഡീഷ്യറി കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും, ഡമോക്രാറ്റിക് സെനറ്റര്‍മാരും മാറിമാറി ചോദ്യംചെയ്യല്‍ തുടരുമ്പോഴും നിര്‍ഭയയായി, സുസ്‌മേരവദനയായി അതിനെ നേരിട്ടത് ഇരുപക്ഷത്തേയും അദ്ഭുതപ്പെടുത്തി. സുപ്രീംകോടതിയുടെ മുന്നില്‍ തീരുമാനമാകാതെ നിലനില്‍ക്കുന്ന ഒബാമ കെയര്‍, ഗര്‍ഭഛിദ്രം, ഇമിഗ്രേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നിലവിലുള്ള ഭരണഘടനാടിസ്ഥാനത്തില്‍ തീരുമാനം ഉണ്ടാകുമെന്നും, അതില്‍ തന്റെ വ്യക്തി താത്പര്യങ്ങള്‍ ഒരിക്കലും പ്രതിഫലിക്കുകയോ, സ്വാധീനം ചെലുത്തുകയോ ഇല്ലെന്ന് എമി വ്യക്തമാക്കിയപ്പോള്‍ കടുത്ത ചോദ്യങ്ങളുമായി വന്ന സെനറ്റര്‍മാര്‍ പോലും നിശബ്ദരാകുകയായിരുന്നു.
എമിയോടുള്ള എതിര്‍പ്പിനേക്കാള്‍ പ്രസിഡന്റ് ട്രംപിന്റെ നോമിനിയായതിലുള്ള എതിര്‍പ്പാണ് ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍മാരെ പലപ്പോഴും പ്രകോപിപ്പിച്ചത്.
ജുഡീഷ്യറി കമ്മിറ്റിയുടെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ അവസാന ദിവസം കൊണ്ടുവന്ന പ്രമേയം കമ്മിറ്റി വോട്ടിനിട്ട് തള്ളിക്കളയുകയായിരുന്നു. 22 അംഗ ജുഡീഷ്യറി കമ്മിറ്റിയില്‍ 12 റിപ്പബ്ലിക്കന്‍മാരും, 10 ഡമോക്രാറ്റുകളുമാണുള്ളത്. ഒക്‌ടോബര്‍ 22-ന് ജുഡീഷ്യറി കമ്മിറ്റി എമിയുടെ നോമിനേഷന്‍ അംഗീകരിച്ച് യു.എസ് സെനറ്റിന്റെ അവസാന തീരുമാനത്തിനായി സമര്‍പ്പിക്കും. 53 അംഗങ്ങളുടെ പിന്‍ബലമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇവരുടെ നോമിനേഷന്‍ അംഗീകരിക്കുകതന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ. ഒക്‌ടോബര്‍ 23-നാണ് സെനറ്റ് വോട്ടെടുപ്പ്.
എമിയുടെ നോമിനേഷന്‍ അംഗീകരിച്ചാല്‍ അത് നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന് ഡമോക്രാറ്റുകള്‍ ഭയപ്പെടുന്നു. എമിയുടെ ജുഡീഷ്യറിയിലെ ക്ലീന്‍ ഇമേജില്‍ അമേരിക്കന്‍ ജനത അഭിമാനിക്കുന്നു. ഒരിക്കല്‍ നിയമനം ലഭിച്ചാല്‍ മരിക്കുന്നതുവരെ തുടരാവുന്നതാണ് സുപ്രീംകോടതി ജഡ്ജി തസ്തിക.
Comments