വാഷിങ്ടണ്‍: ട്രംപിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്തം കൂടി എഴുതിച്ചേര്‍ത്തു പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറ്റിമറിക്കുന്ന സുപ്രധാന ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ചൊവ്വാഴ്ച അറബ് രാജ്യങ്ങളായ യുഎഇയും ബഹ്‌റിനും, ഇസ്രയേലുമായി ഒപ്പുവെച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വച്ചാണ് കരാര്‍ ഒപ്പുവെച്ചത്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികള്‍ ചടങ്ങില്‍ പങ്കുവച്ചു. യുഎഇ പ്രസിഡന്റ് ഷൈഖ് ഖലീഫ് ബിന്‍ സയിദ് അല്‍ നഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിന്‍ സയ്യിദ് അലി നഹ്യാനും ബഹ്‌റിന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുള്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉടമ്പടിയില്‍ ഒപ്പുവച്ചു.
കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലിന്റെ പാത പിന്തുടരുമെന്നും ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡോണള്‍ഡ് ട്രംപ്, നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വൈറ്റ് ഹൗസില്‍ വച്ച് നടന്ന സമാധാന ഉടമ്പടി ട്രംപിന് സഹായകരമാകുമെന്നാണ് നീരീക്ഷണങ്ങള്‍. സമാധാന ഉടമ്പടിയില്‍ ദശാബ്ദങ്ങളായുള്ള ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. യുഎഇ, ബഹ്റിന്‍ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങള്‍ ഫലസ്തീനെ പിന്തുണയ്ക്കുമ്പോഴും ഇസ്രയേലുമായുള്ള സാധാരണ ബന്ധത്തിന് അത് തടസമാകരുത് എന്ന ധാരണയാക്കിയത് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ്.
ഒരുമാസത്തിനിടെ രണ്ട് പ്രധാന അറബ് രാജ്യങ്ങളാണ് ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതേ പാത പിന്തുടരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബഹ്റൈന്‍-ഇസ്രയേല്‍ ധാരണയെ ഒമാനും അഭിനന്ദിച്ചിരുന്നു. നയതന്ത്ര, സാമ്പത്തിക തലങ്ങളില്‍ സഹകരണവും സമാധാനവുമാണ് ഉടമ്പടി ഉറപ്പുനല്‍കുന്നതെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഓഗസ്റ്റ് 13-നാണ് യു.എ.ഇ ഇസ്രയേലുമായി സമാധാനത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് അധിനിവേശത്തില്‍നിന്ന് ഇസ്രയേല്‍ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ. നേരത്തെ തന്നെ ഇസ്രഈലുമായുള്ള സമാധാന ഉടമ്പടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫലസ്തീന്‍ രംഗത്തെത്തിയിരുന്നു.
Comments