Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാം, അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്ക്

Picture

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസില്‍ രാമക്ഷേത്ര നിര്‍മാണമാകാമെന്ന് സുപ്രീം കോടതി. തര്‍ക്കഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭൂമി രാമക്ഷേത്രം നിര്‍മിക്കുന്നതിനായി കൈമാറണം. ക്ഷേത്രം നിര്‍മിക്കുന്നതിനും നടത്തിപ്പിനുമായി ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റ് രൂപീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.

 

ക്ഷേത്രനിര്‍മാണത്തിനും നടത്തിപ്പിനുമായുള്ള ബോര്‍ഡ് ഓഫ് ട്രസ്റ്റിസിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. പക്ഷെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയില്‍ നിര്‍മോഹി അഖാഡയ്ക്ക് പങ്കാളിത്തമുണ്ടായിരിക്കണം.

 

അതേസമയം കേസില്‍ അഖാഡയുടെ തര്‍ക്കഭൂമിയിലുള്ള അവകാശവാദങ്ങള്‍ നിലനില്‍ക്കില്ല. ആരാധനാ മൂര്‍ത്തിക്കുമേലുള്ള അവകാശങ്ങള്‍ സ്ഥാപിക്കുവാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ അവര്‍ക്ക് പൂജയും മറ്റുകാര്യങ്ങളും നടത്തുവാനുള്ള അവകാശം മാത്രമാണ് ഉള്ളത്.

 

തര്‍ക്കഭൂമിക്ക് പുറത്ത് അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാനായി നല്‍കണം. സുന്നി വഖഫ് ബോര്‍ഡ് കൂടി സമ്മതിക്കുന്ന ഭൂമിയാണ് ഏറ്റെടുത്ത് നല്‍കേണ്ടത്. പള്ളി പണിയാനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കണം.

 

അരമണിക്കൂര്‍ സമയമെടുത്താണ് ചീഫ് ജസ്റ്റിസ് വിധി വായിച്ചത്. ഐക്യകണ്‌ഠേനെയുള്ള വിധി ആയിരുന്നുവെങ്കിലും രാമജന്മസ്ഥാനം സംബന്ധിച്ച അനുബന്ധ വിധി അഞ്ചംഗ ബെഞ്ചിലെ ഒരംഗം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് ആരാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല.

 

വിധിയോടുകൂടി തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു മതേതര രാജ്യത്ത് എല്ലാവരെയും ഉള്‍ക്കൊള്ളണമെന്നും മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ ഏകപക്ഷീയമായ വിധി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

അയോധ്യയില്‍ ശ്രീരാമന്‍ ജനിച്ചുവെന്ന വിശ്വാസം ഹിന്ദുക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പുരാവസ്തു വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ടും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ബാബറി മസ്ജിദ് പണിയുമ്പോള്‍ അതിന്റെ താഴെ ഒരു നിര്‍മിതിയുണ്ടായിരുന്നുവെന്ന് പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ അത് ക്ഷേത്രമായിരുന്നുവെന്ന് വ്യക്തമാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അതിന്റെ സ്വഭാവം എങ്ങനെയുള്ളതായിരുന്നുവെന്ന് നിശ്ചയിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷെ അത് ഇസ്ലാമിക നിര്‍മിതിയായിരുന്നില്ല. ഇതിനു മുകളിലാണ് പള്ളി നിര്‍മിച്ചതെന്നും കോടതി വ്യക്തമാക്കി.

 

രണ്ടു കക്ഷികള്‍ക്കും തര്‍ക്കഭൂമിക്കു മേലുള്ള അവകാശവാദങ്ങള്‍ തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനുള്ള കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചിട്ടില്ല. നിലവിലുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് കോടതിയുടെ ഉത്തരവ്.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code