ക്രീമ, ഇറ്റലി: ഭാരതത്തിന്റെ അയല്‍രാജ്യമായ മ്യാന്മറില്‍ രക്തസാക്ഷിത്വം വരിച്ച, ഇറ്റാലിയന്‍ വൈദികന്‍ ഫാ. ആല്‍ഫ്രഡോ ക്രെമോണെസിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് തിരുസഭ ഉയര്‍ത്തി. ലോക മിഷ്ണറി ഞായറിന്റെ തലേദിവസമായ ശനിയാഴ്ച ഇറ്റലിയിലെ ക്രീമയിലുളള അസംപ്ഷന്‍ ഓഫ് ദി വെര്‍ജിന്‍ മേരി കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരു സംഘത്തിന്റെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്രീമ രൂപതയുടെ മെത്രാന്‍ ഡാനിയേല്‍ ജിയാനോട്ടിയുടെയും, മ്യാന്‍മാറിലെ തൗന്‍ഗുഗു രൂപതയുടെ മെത്രാന്‍, ഐസക് ഡാനുവിന്റെയും നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിലായിരിന്നു പ്രഖ്യാപനം. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ മിഷനിലെ അംഗമായിരുന്നു ഫാ. ആല്‍ഫ്രഡോ ക്രമോണാസി.
1902ല്‍ ഇറ്റലിയിലെ റിപ്പാള്‍ട്ട ഗൂറിനയില്‍ ജനിച്ച ആല്‍ഫ്രഡോ കേവലം ഇരുപതു വയസ്സുള്ളപ്പോള്‍ മിഷ്ണറിയാകാന്‍ ഉറച്ച തീരുമാനമെടുത്തു. മിഷ്ണറിമാരെ കുറിച്ചുള്ള മാഗസിനുകളും ബുക്കുകളുമാണ് അദ്ദേഹത്തിന്റെ മിഷന്‍ തീക്ഷ്ണതയെ ജ്വലിപ്പിച്ചത്. വെറും 23 വയസ്സു മാത്രമുണ്ടായിരിന്നപ്പോള്‍ െ്രെകസ്തവ വിശ്വാസം കാര്യമായി എത്താത്ത മ്യാന്‍മറിലേക്ക് അദ്ദേഹം യാത്രതിരിച്ചു. അധികം വൈകാതെ 1925ല്‍ അദ്ദേഹം ഗോത്രവംശജര്‍ താമസിക്കുന്ന ബാഗോ മേഖലയിലെ ഡോനോകൊയില്‍ തന്റെ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുലര്‍ച്ചെ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ചു ആരാധനയില്‍ പങ്കുചേര്‍ന്നാണ് അദ്ദേഹം തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
പ്രതിസന്ധികളെയും ഭീഷണികളെയും വകവെക്കാതെ ആയിരങ്ങള്‍ക്കു അദ്ദേഹം ക്രിസ്തുവിനെ നല്കി. 1953ല്‍ മ്യാന്‍മറില്‍ ആഭ്യന്തര കലഹം രൂക്ഷമായപ്പോള്‍ റിബലുകള്‍ക്കൊപ്പം വൈദികനും ജനങ്ങളും നിലകൊണ്ടുവെന്ന് ആരോപിച്ചു അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തുകയായിരിന്നു. ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ തന്റെ ജീവന്‍ ഉദാരമായി നല്‍കിയ വാഴ്ത്തപ്പെട്ട ആല്‍ഫ്രഡോ, ഇന്ന് ക്രീമ രൂപതയോടും, മിഷ്ണറിമാരോടും, സഭ മുഴുവനോടും തന്റെ ജീവിത സാക്ഷ്യം മുന്നില്‍ നിര്‍ത്തി സംസാരിക്കുകയാണെന്നും നാമകരണ വേളയില്‍ കര്‍ദ്ദിനാള്‍ ബെച്യു പറഞ്ഞു.
Comments