Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവന്യൂ രേഖകളില്‍ തോട്ടം പുരയിടമാക്കി പുനഃസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണം: ഇന്‍ഫാം

Picture

കോട്ടയം: പുരയിടങ്ങള്‍ തോട്ടങ്ങളായി റവന്യൂ രേഖകളില്‍ തിരുത്തല്‍ നടത്തിയത് അന്വേഷണ വിധേയമാക്കണമെന്നും കൃത്രിമത്വം കാട്ടി കൃത്യവിലോപം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്ത് പുരയിടം പുനഃസ്ഥാപിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ഉദ്യോഗസ്ഥ പിഴവിനും കൃത്യവിലോപത്തിനും ജനങ്ങളെ ശിക്ഷിക്കുന്നത് കൊടുംക്രൂരതയാണ്. ഉദ്യോഗസ്ഥ വീഴ്ചയെ ന്യായീകരിക്കാതെ തിരുത്തലുകള്‍ക്ക് തയ്യാറാകുകയാണ് വേണ്ടത്. കേരളത്തിലെ 1664 വില്ലേജുകളില്‍ മറ്റൊരിടത്തുമില്ലാത്ത നിയമങ്ങളും നടപടിക്രമങ്ങളും മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ 12 വില്ലേജുകളില്‍ എങ്ങനെ വന്നുവെന്നതില്‍ ദുരൂഹതയുണ്ട്. റവന്യൂ മാനുവലില്‍ പുരയിടവും നിലവും മാത്രമേ ഇനമായിട്ടുള്ളൂവെന്ന് വ്യക്തമാക്കിയിരിക്കുമ്പോള്‍ തോട്ടം എങ്ങനെ കേറിവന്നു? റവന്യൂ രജിസ്റ്ററുകള്‍ ആര്, എന്ത് അടിസ്ഥാനത്തില്‍ തിരുത്തിയെന്നും ഈ താലൂക്കുകളിലെ ക്വാറികളും പാറമടകളും എങ്ങനെ പുരയിടമായെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.



കോടതി വ്യവഹാരങ്ങളിലേയ്ക്ക് പോയി പ്രശ്‌നം സങ്കീര്‍ണ്ണമാക്കാതെ ഇപ്പോള്‍ സര്‍ക്കാരിന് പൂര്‍വ്വസ്ഥിതി സ്ഥാപിക്കുക എന്ന ഒറ്റ ഉത്തരവിലൂടെ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. റീസര്‍വ്വേ ഒഴിച്ചുള്ള തോട്ടം വിഷയത്തില്‍ നിയമഭേദഗതിയിലൂടെ സാധൂകരണവുമാവാം. ഈ വിഷയത്തില്‍ പോലും അടിസ്ഥാന നികുതി രജിസ്റ്ററില്‍ തോട്ടം എന്നെഴുതുവാന്‍ പാടില്ലാത്തതാണ്.



എംഎല്‍എമാര്‍ 2018-ല്‍ നിയമസഭയില്‍ പുരയിടം-തോട്ടം വിഷയത്തില്‍ 4 തവണ സബ്മിഷന്‍ ഉന്നയിക്കുകയുണ്ടായി. എല്ലാം പരിഹരിക്കുമെന്ന് മന്ത്രി മറുപടിയും നല്‍കി. പക്ഷെ ഒന്നും സഭവിച്ചില്ലെന്നു മാത്രമല്ല 2019-2020 സാമ്പത്തിക വര്‍ഷം കരമടച്ചപ്പോള്‍ ലഭിച്ച രസീതില്‍ അതുവരെയും പുരയിടമായിരുന്നവകൂടി തോട്ടമായി മാറി ജനങ്ങള്‍ക്ക് ഇരുട്ടടി ലഭിച്ചു. 2019 ഏപ്രില്‍ 1ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീസര്‍വ്വേ അപാകതമൂലം പുരയിടങ്ങള്‍ തോട്ടമായി മാറിയ സാഹചര്യത്തില്‍ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പരിശോധിച്ച് തോട്ടമെന്ന് രേഖപ്പെടുത്തിയത് പുരയിടമെന്ന് തിരുത്തി നല്‍കിയശേഷം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിട്ടും നടപടികളില്ലാതെ തുടരുന്നതില്‍ വന്‍ ദുരൂഹതയുണ്ട്. ഈ തിരുത്തലുകള്‍ നടത്തേണ്ടത് ജനങ്ങളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചല്ല. മറിച്ച് സര്‍ക്കാര്‍ രേഖകളില്‍ പുരയിടമെന്ന് പുനഃസ്ഥാപിച്ചാണ്. 2018 നവംബര്‍ 24ന് കോട്ടയം ജില്ലാ കളക്ടര്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് 11-06-2018ല്‍ റവന്യൂ മന്ത്രിയുടെ ചേംബറില്‍ കൂടിയ യോഗത്തെത്തുടര്‍ന്നുള്ള വിശദീകരണക്കുറിപ്പില്‍ ഒറിജിനല്‍ സര്‍വ്വേ റിക്കാര്‍ഡായ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ തോട്ടം എന്ന ഇനം രേഖപ്പെടുത്തിയിട്ടില്ലാത്തതും തോട്ടം എന്നത് ഭൂമിയുടെ ഇനം അല്ലാത്തതുമാണെന്ന് വ്യക്തമാക്കിയിട്ടും നടപടികളില്ല.



രാഷ്ട്രീയനേതൃത്വങ്ങളും ജനപ്രതിനിധികളും ഈ ജനകീയവിഷയത്തില്‍ മുഖംതിരിഞ്ഞു നില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ ഇടപെടലിനുവേണ്ടി കര്‍ഷകര്‍ പ്രക്ഷോഭത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഈ പ്രക്ഷോഭം രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയല്ല. മറിച്ച് ഏറെ നാളുകളായി 40,000-ത്തോളം ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണാന്‍ വേണ്ടിയാണ്. ജനങ്ങളുടെ ജീവിതത്തിനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം ജനകീയ സര്‍ക്കാരിനുണ്ട്. തങ്ങളുടേതല്ലാത്ത തെറ്റിനും പിഴവിനും തങ്ങളെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നുള്ള മുന്നറിയിപ്പ് നല്‍കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കുന്നു. നീതി കിട്ടുന്നതുവരെ ഈ പോരാട്ടം തുടരും. വില്ലേജ് താലൂക്ക് ഓഫീസുകളും കളക്‌ട്രേറ്റുകളും നിരന്തരം കയറ്റിയിറക്കി കര്‍ഷകരുടെ ക്ഷമാശീലം പരിശോധിക്കുന്നതിന് ഒരു പരിധിയുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിലെ ചിലര്‍ക്ക് പറ്റിയ തെറ്റ് സര്‍ക്കാര്‍ രേഖകളില്‍ തിരുത്തലുകള്‍ വരുത്തി അടിയന്തരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

 

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code