ന്യൂഡല്‍ഹി: മുന്‍ കേന്ദ്രനിയമന്ത്രിയും പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ രാം ജത്മലാനി അന്തരിച്ചു. 95 വയസായിരുന്നു. ഡല്‍ഹി അക്ബര്‍റോഡിലെ വസതിയില്‍ ഇന്നലെ രാവിലെ 7.45നായിരുന്നു അന്ത്യം. കുറച്ചുനാളായി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു.
ആറ് തവണ രാജ്യസഭാംഗവും രണ്ട് തവണ ലോക്‌സഭാംഗവുമായി. 2016ല്‍ ബീഹാറില്‍ നിന്ന് ആര്‍.ജെ.ഡി ടിക്കറ്റിലാണ് രാജ്യസഭയിലെത്തിയത്. ബി.ജെ.പി, ജനതാദള്‍,ആര്‍.ജെ.ഡി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു. 1987ല്‍ ഭാരത് മുക്തി മോര്‍ച്ച,1995ല്‍ പവിത്ര ഹിന്ദുസ്ഥാന്‍ കഴകം എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചും രാഷ്ട്രീയ ജീവിതം സംഭവബഹുലമാക്കി.
അടിയന്തരാവസ്ഥയെ ശക്തമായി വിമര്‍ശിച്ച രാം ജത്മലാനി 1977ലും 1980ലും ബി.ജെ.പി ടിക്കറ്റില്‍ ബോംബെ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തി. വാജ്‌പേയി മന്ത്രിസഭയില്‍1998ല്‍ നഗരകാര്യവും 1999ല്‍ നിയമവകുപ്പും കൈകാര്യം ചെയ്തു. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2000ത്തില്‍ മന്ത്രിസ്ഥാനം രാജിവച്ചു. 2004ല്‍ ലക്‌നൗവില്‍ വാജ്‌പേയിക്കെതിരെ ലോക്‌സഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു. 2010ല്‍ ബി.ജെ.പിയില്‍ മടങ്ങിയെത്തി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് 2013ല്‍ പുറത്തായി.
ദുര്‍ഗ ജത്മലാനി , രത്‌ന ജത്മലാനി എന്നിവരാണ് ഭാര്യമാര്‍. മഹേഷ് ജത്മലാനി ,റാണി, ശോഭ, ജനക് എന്നിവരാണ് മക്കള്‍. മഹേഷും റാണിയും പ്രമുഖ അഭിഭാഷകരാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Comments