മലപ്പുറം: സംസ്ഥാനം നേരിട്ട മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം നൂറിനോടടുക്കുന്നു. മഴക്കെടുതി വന്‍ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിങ്കളാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പുത്തുമലയില്‍നിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല.
കവളപ്പാറ കോളനിയിലെ സുബ്രഹ്മണ്യന്റെ ഭാര്യ പ്ലാന്തോടന്‍ സുധ(33), പള്ളത്ത് ശങ്കരന്‍(70), പള്ളത്ത് ശിവന്റെ ഭാര്യ രാജി(35), കൊല്ലം സ്വദേശി അലക്‌സ് മാനുവല്‍(55), തിരിച്ചറിയാത്ത രണ്ടു പുരുഷന്മാര്‍ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കിട്ടിയത്. ഞായറാഴ്ച അലക്‌സ് മാനുവലിന്റേതാണെന്നു സംശയിച്ച മൃതദേഹം കവളപ്പാറ എസ്.ടി. കോളനിയിലെ മൂപ്പന്‍ ചാത്തന്റെ വീട്ടില്‍ വിരുന്നുവന്ന ബന്ധു രാധിക(45)യുടേതാണെന്ന് അധികൃതര്‍ പറഞ്ഞു. മണ്ണിനടിയില്‍ ഇനിയും 44 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ കാണാതായ സരോജിനി(50)യുടെ മൃതദേഹവും തിങ്കളാഴ്ച രാവിലെ കണ്ടെടുത്തു. ഇതോടെ നാലുദിവസത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 90 ആയി. സര്‍ക്കാരിന്റെ കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 83 ആണ്. 52 പേരെ ഇനിയും കണ്ടെത്താനുണ്ട്.
ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ദുരന്തമേഖലകളില്‍നിന്ന്, പ്രത്യേകിച്ച് മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവര്‍ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 15 മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.
Comments