യുണൈറ്റഡ് നാഷന്‍സ്: ലോകത്ത് പോയവര്‍ഷം ഭക്ഷണത്തിന് ബുദ്ധിമുട്ടിയത് 82.1 കോടി പേര്‍. തുടര്‍ച്ചയായ മൂന്നാംവര്‍ഷവും ഒരുനേരത്തെ ആഹാരത്തിനുപോലും വഴിയില്ലാത്തവരുടെ എണ്ണം ലോകത്ത് വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് യു.എന്‍. പുറത്തുവിട്ടത്.
പോഷകാഹാരക്കുറവും മേല്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2015 മുതല്‍ വര്‍ധിച്ചിട്ടുണ്ട്. പത്തുവര്‍ഷംമുമ്പ് ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതി കാണിച്ചിരുന്നു. ആഭ്യന്തരയുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനവുമാണ് പട്ടിണിക്കും പോഷകാഹാരക്കുറവിനും പ്രധാന കാരണമായി പറയുന്നത്.
2017ല്‍ 81 കോടി പേരായിരുന്നു ഒരുനേരത്തെ ആഹാരംപോലും ഉറപ്പില്ലാത്തവര്‍. 2030ഓടെ വിശപ്പില്ലാത്ത ലോകം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കടുത്ത വെല്ലുവിളിയാണ് യു.എന്‍. നേരിടേണ്ടിവരികയെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം തലവന്‍ ഡേവിഡ് ബീസ്‌ലി പറഞ്ഞു.
‘‘മോശം പ്രവണതയാണ് ഇപ്പോഴത്തേത്. ഭക്ഷ്യസുരക്ഷയില്ലാതെ സമാധാനവും സ്ഥിരതയും നേടിയെടുക്കാനാവില്ല. പട്ടിണിമൂലം ലോകത്ത് കുഞ്ഞുങ്ങളടക്കം മരിക്കുമ്പോഴും ബ്രെക്‌സിറ്റിനും ഡൊണാള്‍ഡ് ട്രംപിനും ചുറ്റുമാണ് ലോകമാധ്യമങ്ങള്‍’’ ബീസ്‌ലി വിമര്‍ശിച്ചു. മനുഷ്യരുടെ വിശപ്പാണ് ഭീകരവാദികള്‍ മുതലെടുക്കുന്നതെന്നും സമൂഹത്തെ വിഭജിക്കാനും സംഘടനയിലേക്ക് പുതുതായി ആളുകളെ ചേര്‍ക്കാനും അവര്‍ അത് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ദ സ്‌റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷ്യന്‍ ഇന്‍ ദ വേള്‍ഡ്’ എന്ന പേരിലാണ് റിപ്പോര്‍ട്ട് യു.എന്‍. അവതരിപ്പിച്ചത്. യു.എന്‍. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്.എ.ഒ.) ലോകാരോഗ്യസംഘടന, വേള്‍ഡ് ഫുഡ് പ്രോഗ്രാം തുടങ്ങിയ യു.എന്നിന്റെ വിവിധ ഏജന്‍സികള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
Comments