Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍ വിപണിയിലെ ഉണര്‍വ് താല്‍ക്കാലികം മാത്രം: വി.സി.സെബാസ്റ്റ്യന്‍

Picture

കോട്ടയം: രാജ്യാന്തരവിപണിയിലെ വില വര്‍ദ്ധനവുമൂലം ഇറക്കുമതി ലാഭകരമല്ലാത്തതും ആഭ്യന്തര ഉല്പാദനം വന്‍തോതില്‍ കുറഞ്ഞതും കാരണം റബര്‍ വിപണിയിലുണ്ടായ ചെറിയ വിലവര്‍ദ്ധനവ് താല്‍ക്കാലികം മാത്രമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.



കര്‍ഷകരുടെ കൈവശം റബര്‍ സ്റ്റോക്ക് ഇല്ലാത്തതുകൊണ്ടും കാലാവസ്ഥാ വ്യതിയാനം മൂലം ഉല്പാദനം കുറഞ്ഞതും വിലത്തകര്‍ച്ച കാരണം കര്‍ഷകര്‍ ടാപ്പിംഗ് ഉപേക്ഷിച്ചതും മഴക്കാലം ടാപ്പിംഗ് തുടരുവാന്‍ സാധിക്കാത്തതുംമൂലം റബര്‍ ലഭ്യത കുറഞ്ഞിരിക്കുമ്പോഴുള്ള ഈ വിലവര്‍ദ്ധനവ് ചെറുകിട കര്‍ഷകന് യാതൊരു നേട്ടവുമുണ്ടാക്കില്ല.



കാലാവസ്ഥാ വ്യതിയാനം മൂലം ജനുവരി മുതല്‍ മൂന്നുമാസക്കാലം ആഗോള റബറുല്പാദനം അഞ്ച്ശതമാനം കുറഞ്ഞതും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങി പ്രമുഖ റബറുല്പാദക രാജ്യങ്ങള്‍ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റി മറ്റു വിളകളിലേയ്ക്ക് തിരിഞ്ഞതും പ്രതീക്ഷ നല്‍കുമെങ്കിലും ലാവോസ്, കംബോഡിയ തുടങ്ങി ആസിയാന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കും റബര്‍ കൃഷി വ്യാപിച്ചിരിക്കുന്നത് ഭാവിയില്‍ ആഗോള ഉല്പാദന വര്‍ദ്ധനവിന് ഇടനല്‍കിയേക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിലത്തകര്‍ച്ച നേരിട്ടപ്പോള്‍ കര്‍ഷക സംരക്ഷണത്തിനായി വിപണിവിലയേക്കാള്‍ ഇരട്ടിവില നല്‍കി തായ്‌ലാന്‍ഡ് സര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ടണ്‍ റബര്‍ വിപണിയിലിറങ്ങിയാല്‍ വിലയിടിവിനുള്ള സാധ്യതകളേറും.



ഇന്ത്യയിലെ ഗ്രേഡ് 4നു തുല്യമായ രാജ്യാന്തര വിപണിയിലെ ഗ്രേഡ് 3 ഉണക്കറബറിന് ബാങ്കോക്ക് മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 138.92 രൂപയായി ഉയര്‍ന്നെങ്കിലും അതിനനുസരിച്ചുള്ള വിലവര്‍ദ്ധനവ് ഇന്ത്യയിലെ ആഭ്യന്തരവിപണിയിലുണ്ടാകാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. 25 ശതമാനം അടിസ്ഥാന ഇറക്കുമതിച്ചുങ്കവും ഇതരനികുതികളും കയറ്റിറക്കുമതി ചെലവുകളുമുള്‍പ്പെടെ ഒരു കിലോഗ്രാം റബര്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമതി ചെയ്യുവാന്‍ 190-200 രൂപ വരെ നിലവില്‍ ചെലവഴിക്കേണ്ടി വരുമെന്നിരിക്കെ കര്‍ഷകന് 146 രൂപ മാത്രമേ ലഭ്യമാകുന്നുള്ളൂ. റബര്‍ ബോര്‍ഡ് സൂചിപ്പിക്കുന്ന വിലയേക്കാള്‍ 4 രൂപ കുറച്ചു മാത്രമാണ് കര്‍ഷകന് ലഭിക്കുന്നത്. റബറിന്റെ ആഭ്യന്തര ഉല്പാദനച്ചെലവ് കിലോഗ്രാമിന് 172 രൂപയാണെന്ന് റബര്‍ ബോര്‍ഡ് വ്യക്തമാക്കുമ്പോള്‍ ഇപ്പോഴത്തെ വിപണിവില പോലും കര്‍ഷകന് ആശ്വാസമേകുന്നില്ല.


റബര്‍ ബോര്‍ഡിന്റെ ആഭ്യന്തര റബര്‍ ഉല്പാദനക്കണക്കുകളും അടിസ്ഥാനരഹിതമാണ്. വിലത്തകര്‍ച്ചയില്‍ കര്‍ഷകര്‍ ഉല്പാദനപ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കുമ്പോഴും വടക്കുകിഴക്കന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഉല്പാദനത്തില്‍ വര്‍ദ്ധനവ് നിസ്സാരമായിരിക്കുമ്പോഴും 2018-19ല്‍ 7,30,000 ടണ്‍ ഉല്പാദന കണക്ക് വിശ്വസനീയമല്ല.



പ്രകൃതിദത്ത റബറിനെ കാര്‍ഷികോല്പന്നമാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞത് പുനരാലോചിക്കണം. റബര്‍ബോര്‍ഡ് റിപ്പോര്‍ട്ടുപ്രകാരമുള്ള 172 രൂപ ആധാരമാക്കി അടിസ്ഥാന ഇറക്കുമതിവിലയും റബര്‍ ആക്ട് 13-ാം വകുപ്പുപ്രകാരം തറവിലയും പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ സിയാല്‍ മോഡല്‍ റബര്‍ അധിഷ്ടിത സംരംഭങ്ങള്‍ പ്രഖ്യാപനത്തിലൊതുങ്ങാതെ നടപ്പിലാക്കാന്‍ ശ്രമിക്കണം. ഇതിനായി എംപിമാരും എംഎല്‍എമാരുള്‍പ്പെടെ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും വിവിധ കര്‍ഷക സംഘടനകളും കാര്‍ഷികാഭിമുഖ്യമുള്ള ഇതരപ്രസ്ഥാനങ്ങളും സംഘടിച്ചുനീങ്ങണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.


ഫാ.ജോസ് മോനിപ്പള്ളി
സംസ്ഥാന ഡയറകടര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code