തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി നടപടിയെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. മാരായിമുട്ടം സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40) ആണ് മരിച്ചത്. ഇവരുടെ മകള്‍ വൈഷ്ണവി (19) നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു. 90 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ വൈകിട്ട് ഏഴ് മണിയോടെയാണ് ലേഖ മരണത്തിന് കീഴടങ്ങിയത്.
സംഭവത്തില്‍ റവന്യൂ മന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. എ.ഡി.എമ്മിനോട് സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. റവന്യു മന്ത്രി ബാങ്ക് മാനേജരെ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചു. സംഭവത്തില്‍ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ചുറ്റുമുള്ള സ്ഥലം ജപ്തി ചെയ്യാമെന്നും തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.
വൈകുന്നേരം മൂന്നു മണിയോടെ ആയിരുന്നു സംഭവം. നെയ്യാറ്റിന്‍കര കാനറ ബാങ്കില്‍ നിന്ന് 15 വര്‍ഷം മുമ്പ് അഞ്ചു ലക്ഷം രൂപയാണ് ഈ കുടുംബം എടുത്തിരുന്നത്. ഇതിനിടെ, വിദേശത്തായിരുന്ന ലേഖയുടെ ഭര്‍ത്താവ് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തിരികെ എത്തിയിരുന്നു. ഇതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി.
ഇതിനിടെ, പലിശയുള്‍പ്പെടെ ആറു ലക്ഷത്തില്‍ എണ്‍പതിനായിരത്തോളം രൂപ തിരികെ അടക്കണമെന്ന തരത്തില്‍ ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായ നീക്കമാണ് ഇത്തരമൊരു ദാരുണ സംഭവത്തിന് ഇടയാക്കിയത്. അഞ്ച് ലക്ഷം രൂപയാണ് വായ്പ എടുത്തത്. എട്ട് ലക്ഷത്തിലേറെ തുക തിരിച്ചടച്ചു. ഭാര്യയും മകളും ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണം ബാങ്കിന്റെ സമ്മര്‍ദ്ദമാണെന്നും ചന്ദ്രന്‍ ആരോപിച്ചിരുന്നു.
അതേസമയം 2010ല്‍ കിട്ടാക്കടമായി പ്രഖ്യാപിച്ച വായ്പയാണ് തിരിച്ചു പിടിക്കാന്‍ ശ്രമിച്ചതെന്നാണ് ബാങ്കിന്റെ വിശദീകരണം. വീട്ടുടമ ഒത്തുതീര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പണമടയ്ക്കാന്‍ ഇന്നുവരെ സമയം നല്‍കിയിരുന്നുവെന്നും ബാങ്ക് വിശദീകരിക്കുന്നു
Comments