കോട്ടയം: ഉദ്യോഗസ്ഥരുടെ നിരന്തരമുള്ള പീഢനവും ധിക്കാരസമീപനവും നിയമങ്ങള്‍ വളച്ചൊടിച്ചുള്ള ധാര്‍ഷ്ഠ്യവും ഭരണസംവിധാനങ്ങളിലെ അഴിമതിയുമാണ് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നതെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.
28 കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും പ്രഖ്യാപനങ്ങള്‍ നടത്തി സംസ്ഥാനസര്‍ക്കാര്‍ ഒളിച്ചോടുന്നു. ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തുവാന്‍ ജനാധിപത്യഭരണസംവിധാനത്തിന് സാധിക്കാത്തത് അപമാനകരമാണ്. കേരളത്തില്‍ ഇതിനോടകം 28 കര്‍ഷകര്‍ ജപ്തിഭീഷണിമൂലം ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് നയിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആത്മഹത്യചെയ്ത കര്‍ഷകകുടുംബങ്ങളുടെ ഈടുവെച്ച ഭൂമി അറ്റാച്ച് ചെയ്യുവാന്‍ ധനകാര്യസ്ഥാപനങ്ങള്‍ വീണ്ടും നോട്ടീസ് പതിപ്പിച്ചിരിക്കുമ്പോള്‍ ഈ കുടുംബങ്ങള്‍ ഒന്നടങ്കം പെരുവഴിയിലാകുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. തലമുറകളായി കൈവശംവച്ചനുഭവിച്ചുവന്ന പുരയിടങ്ങള്‍ തോട്ടങ്ങളാക്കുകയും റവന്യൂ രജിസ്‌ട്രേഷന്‍ രേഖകളില്‍ കൃത്രിമം കാട്ടി കര്‍ഷകഭൂമി ഖനനമാഫിയകള്‍ക്ക് മറിച്ചുവിറ്റും ചിലയിടങ്ങളില്‍ വനഭൂമിയാക്കിയും റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന വന്‍ അഴിമതിക്കും ദ്രോഹനടപടികള്‍ക്കും ജനാധിപത്യസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് ഭരണത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.
ജനാധിപത്യഭരണത്തെ അപമാനിച്ചുകൊണ്ടുള്ള ഉദ്യോഗസ്ഥധാര്‍ഷ്ഠ്യമാണ് മന്ത്രിസഭാതീരുമാനങ്ങള്‍ പോലും അട്ടിമറിക്കുന്നതിനു പിന്നിലുള്ളതെന്നും കഷ്ടപ്പെടുന്ന കര്‍ഷകരെ മറന്ന് ക്വാറി ഖനനമാഫിയകള്‍ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ തെളിവാണ് പ്രഖ്യാപിച്ച മോറട്ടോറിയം പോലും അട്ടിമറിച്ചതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി
Comments