2019 നവവത്സര ദിനം മുതല്കുറെ ദിനങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ ചില യാത്രകളില്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും ചിന്തകളുമാണ് ഈ വഴിയോരക്കാഴ്ചകളില്‍ കുറിച്ചിരിക്കുന്നത്. ദേശാടന പക്ഷികളെപ്പോലെ ഇടക്കു കടന്നുവരാറുള്ള പ്രവാസികള്‍ക്ക് കേരളത്തിന്റെ ഓരോ മാറ്റവും ഹൃദയമിടിപ്പും പെട്ടന്ന് തിരിച്ചറിയാനാവും ; അത്തരം ചില അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
എവിടെയും കാണുന്ന മുന്തിയറപ്പുകള്‍ ഇയാളെപ്പോ ഇതിന്റെ മണ്ടക്ക് കയറി? അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ വഴിയിലേക്ക് ചാഞ്ഞു കിടന്ന മരച്ചില്ലകള്‍ ഒന്ന് വെട്ടി ഒതുക്കാന്‍ ഒരാളെ നോക്കണമെന്ന് കാര്യസ്ഥന് നാണുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ തുക ഒക്കെ പറഞ്ഞിട്ട് മതി പണി തുടങ്ങാന്‍ എന്നും പറഞ്ഞിരുന്നു. നനുത്ത പ്രഭാതത്തില്‍ കട്ടന്‍ കാപ്പിയും കുടിച്ചു പത്രവും എടുത്തു വായിക്കാന്‍ കസേര പിടിച്ചു ഇരിക്കുകയാണ്. എന്തോ ഒക്കെയോ വെട്ടിയിറക്കുന്ന വലിയ ശബ്ദം കേട്ടു വീടിന്റെ പിറകിലേക്ക് ചെന്നു. അയാള്‍ മരംമുഴുവന്‍ വെട്ടി ഇറക്കുകയാണെന്നു തോന്നി. നാണു വാപൊളിച്ചു മരത്തിനു മുകളില്‍ നടക്കുന്ന സംഭവം നോക്കുകയാണ്. നാണു, എന്താ ഇത് അയാളോട് നിര്‍ത്താന്‍ പറ. അവനു ചെവി കേള്‍ക്കില്ല, ഞാന്‍ പറഞ്ഞിട്ടും അവന് നോക്കുന്നു പോലുമില്ല എന്ന് നാണു. ആ മരം ഒരുമാതിരി വെളുപ്പിച്ചു കഴിഞ്ഞു മരംവെട്ടി മനുഷ്യന് ഒരു വളിച്ച ചിരി പാസ് ആക്കി.
അടുത്ത ഒരു മരത്തിന്റെ മുകളിലേക്കും കയറി, ഉച്ചത്തില്‍ എന്തൊക്കയോ വിളിച്ചു പറയുന്നുണ്ട്. ഭാവിയില്‍ ആ ചില്ലകള്‍ ഒക്കെ കിണറിനും വീടിനും ഭീഷണി ആകും അതുകൊണ്ടു ഒക്കെ വെട്ടി നിരത്തുകയാണ് അയാള്‍. നാണുവും സഹായിയും ഓടി നടന്നു മുറിച്ചിട്ട ചില്ലകള്‍ ഒക്കെ പിറക്കി അടുക്കയാണ്. അര മണിക്കൂര്‍ നേരത്തെ അഭ്യാസ പ്രകടനം കഴിഞ്ഞു മരംവെട്ടി മനുഷ്യന് താഴെ ലാന്‍ഡ് ചെയ്തു. എന്താ ഇയാളുടെ കൂലി എന്ന് നാണുവിനോട്, അവനോടു ചോദിക്കൂ എന്ന് നാണു. സാര്‍ ഇങ്ങു തന്നാല്‍ മതി എന്നായി മരംവെട്ടി. ഒരു മൂവായിരം രൂപ ഇങ്ങു തന്നെരു സാറേ!!!
എന്താ അമേരിക്കക്കാരന് എന്ന് വിചാരിച്ചു നമ്മളെ അങ്ങ് വെട്ടി നിരത്തുകയാണല്ലോ എന്ന് പരിഭവപ്പെട്ടപ്പോള്‍, ബധിരന് എന്ന് കരുതിയ മരംവെട്ടി, ചില പൊട്ടീര് അങ്ങ് പൊട്ടിച്ചു. സാറെ, ഇവിടെ നിക്കുന്നവര്‍ക്കു എല്ലാം ഇതിന്റെ വിഹിതം കൊടുക്കണം, പിന്നെ എനിക്ക് അത്രക്കൊന്നും കിട്ടില്ല. ഓഹോ, അവര്‍ക്കു ഞാന്‍ കൊടുത്തോളാം, എന്നാ ശരി എന്ന് പറഞ്ഞു മരം വെട്ടി സ്ഥലം വിട്ടു. നാണുവിന്റേയും തങ്കയുടെയും സഹായിയുടെയും എല്ലാം മുഖത്തു ഒരു വല്ലാത്ത ഇളിപ്പു മറച്ചു വെക്കാനായില്ല. എന്ത് ഇടപെട്ടാലും കമ്മീഷന് ഇല്ലാത്ത ഒരു ഇടപാടും നാട്ടില്‍ നടക്കില്ല. ചുമ്മാ ഒന്ന് തൊട്ടു നിന്നാല്‍ മതി, ഒക്കെ ഒരു സെറ്റപ്പ്. മറുനാടന്‍ മലയാളിയെ കണ്ടാല്‍ തന്നെ ഊറ്റേണ്ട ഒരു തുക മനസ്സില്‍ കുറിച്ചിട്ടുണ്ടാവും.
ഒരു പുസ്തക വ്യാപാരിക്കു ഞങ്ങള്‍ പുറത്തിറക്കിയ 500 പുസ്തകങ്ങള്‍ വേണമെന്നു ആവശ്യപ്പെട്ടു. ചുരുങ്ങിയ അവധിക്കുള്ളില്‍ പുസ്തകങ്ങള്‍ അവിടെ എത്തിച്ചപ്പോള്‍ അയാള്‍ക്ക് 50 ശതമാനം കമ്മീഷന് വേണം, അങ്ങനെയെങ്കില്‍ രൊക്കം കാശു താരമെന്നായി. ഒരു പൊതു ഉപയോഗത്തിനുള്ള പുസ്തകമായിരുന്നതിനാല്‍ ലാഭം നോക്കാതെ അടിച്ചിറക്കുകയായിരുന്നു. ഇത്തരം കമ്മീഷന് കൊടുത്താല്‍ ഒരു പുസ്തകത്തിന് 17 രൂപയോളം അധികം ഞാന്‍ കൈയ്യില്‍ നിന്നു ഇറക്കേണ്ടി വരുമെന്നു പറഞ്ഞപ്പോള്‍ അയാള്‍ സമ്മതിക്കുന്നില്ല. വഴക്കടിക്കാന്‍ സമയവും സാഹചര്യവും ഇല്ലാത്തതിനാല്‍ ഒക്കെ അങ്ങനെ ആകട്ടെ എന്ന് സമ്മതിച്ചു. നാലു വര്‍ഷത്തോളം എന്റെ പിതാവ് ഊണും ഉറക്കവും ഉപേക്ഷിച്ചു അദ്ധ്വാനിച്ചു തയ്യാറാക്കിയ പുസ്തകം വിറ്റു ലാഭം ഉണ്ടാക്കുന്ന പെരുച്ചാഴി വില്‍പ്പനക്കാര്‍ മേലനങ്ങാതെ കീശ വീര്‍പ്പിക്കുന്നു. ചെറിയ ഒരു പ്രസ്ഥാനമാണെങ്കിലും ബി എം ഡബ്ല്യൂ കാറും, മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിദേശ പര്യടനവുമായി അവരൊക്കെ അടിച്ചുപൊളിക്കുകുയാണെന്നു കേട്ടു.
വിലകുറഞ്ഞ തൊഴില്‍ മര്യാദകള്‍ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയില്‍ ഒരു വെക്കേഷന് പ്ലാന്‍ തിരക്കാന്‍ ചെന്നു . കുറെയേറെ സ്റ്റാഫ് എല്ലാവര്ക്കും പ്രതേകം ക്യൂബിക്കിളുകള്‍, നല്ല ഇന്റീരിയര്‍ ഡെക്കറേഷന്, അടിപൊളി സെറ്റപ്പുകള്‍. നമ്മുടെ നാട് ഇത്രയും പുരോഗമിച്ചു എന്നോര്‍ത്ത് അല്‍പ്പം അഹങ്കാരം ഉള്ളില്‍ തോന്നാതിരുന്നില്ല. പൂമുഖ ഡെസ്കില്‍ ഉണ്ടായിരുന്ന ട്രാവല്‍ സ്പെഷ്യലിസ്ററ് കുറെ യാത്രാ പദ്ധതികളും റേറ്റുകളും വിശദീകരിച്ചു. പിന്നെ അടുത്തിരുന്ന സ്റ്റാഫുകള്‍ ഒക്കെ ഓരോ ചോദ്യങ്ങളുമായി ടോണിയെ മൂടി. ഒരു മിനിറ്റു എന്ന് കണ്ണുകൊണ്ടു കാണിച്ചു ടോണി അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി കൊടുത്തുകൊണ്ടേയിരുന്നു. തുരുതുരാ ഫോണുകളും ഒക്കെയായി ടോണി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ചാടിക്കൊണ്ടിരുന്നു. അടുത്തിരുന്ന മറ്റൊരു സ്റ്റാഫിനെ കണ്ണുകൊണ്ടു എന്നെ സഹായിക്കാന്‍ നിര്‍ദേശിക്കുകയും അനുസരിച്ചു ഞാന്‍ കസേര മാറി.
രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാതായ എന്നെ തിരക്കി എന്റെ ഡ്രൈവര്‍ എത്തി . അപ്പോഴേക്കും ഞാന്‍ നിരവധി കസേരകള്‍ മാറി, ഓരോരുത്തരോടും ഒന്നുമുതല്‍ കഥകള്‍ പറഞ്ഞു കൊണ്ടേയിരുന്നു. ഒരു എത്തും പിടിയും കിട്ടാതായപ്പോള്‍ ജോസ് എന്ന അവസാന കണ്ണിയോട്, ഒക്കെ ശരിയാകുമ്പോള്‍ വിളിച്ചു പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു പിരിഞ്ഞു. പിറ്റേദിവസം വീണ്ടും അവിടെ ചെന്നപ്പോള്‍ ജോസ് ഫീല്‍ഡിലാണ് എന്‍ മറുപടി. അവിടെയിരിക്കൂ എന്ന് പറഞ്ഞു അവിടെയുള്ള കുറെയേറെ സ്റ്റാഫ് തിരക്കിലായി. എന്താ ഞാന്‍ ചെയ്യേണ്ടത് എന്ന് തിരക്കാന്‍ പോലും അവര്‍ക്കു താല്പര്യമില്ല, പഴയ ഒരു സര്‍ക്കാര്‍ ഓഫീസിന്റെ മനോഭാവം. കുറെ നേരം ഇരുന്ന ശേഷം ഇറങ്ങിപ്പോയി, അത് അവിടെയുള്ളവര്‍ ശ്രദ്ധിക്കുന്നതുപോലും ഉണ്ടായിരുന്നില്ല. വെറുതേ ഇല്ലാത്ത സമയം പാഴാക്കി അവിടെ, ഇത്തരം ഒരു സമീപനത്തില്‍ ടൂറിസം വികസിക്കുക തന്നെ ചെയ്യും എന്ന് പരിതപിച്ചു അവരുടെ മേഖല ഓഫീസില്‍ പരാതി പറഞ്ഞു.ഇത്തരം തൊഴില്‍ ഇടപാടുകളെപ്പറ്റി എഴുതും എന്ന് പറഞ്ഞപ്പോള്‍ ചില നീക്കു പോക്കുകള്‍ ഒക്കെ ഉണ്ടായി എന്ന് മാത്രം.
തിളങ്ങുന്ന സര്‍ക്കാര്‍ സ്ഥാപങ്ങള്‍ സ്ഥലത്തിന്റെ കരം അടക്കാന്‍ പന്തളത്തെ വില്ലജ് ഓഫീസില്‍ ചെന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കണ്ണ്തള്ളി എന്ന് പറയാം. കുറെ വര്‍ഷങ്ങള്‍ക്കു മുന്നേ അവിടെ കണ്ട ഒരു അനുഭവം മുന്‍പ് എങ്ങോ കുറിച്ചിരുന്നു. ഒരു കാറ്റിനു താഴെ വീഴാന്‍ പാകമായ ബ്രിട്ടീഷ് കാലത്തെ അതിജീവിച്ച ഒരു പഴഞ്ചന്‍ കൂട്ആയിരുന്നു ആ കെട്ടിടം. ഓരോ പ്രാവശ്യവും അവിടെ ചെല്ലുമ്പോ ഴും വില്ലജ് ഓഫീസറുടെ ഇരിപ്പിടം മാറിക്കൊണ്ടിരുന്നു എന്തായിരുന്നു എന്ന് തിരക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി വിചിത്രമായിരുന്നു. കെട്ടിടത്തിന്റെ മേല്‍ത്തട്ടില്‍ നിറയെ മരപ്പട്ടികള്‍ ക്യാമ്പ് ചെയ്യുകയാണെന്നും അവ മൂത്രം ഒഴിക്കുന്ന ദിശ കണ്ടുപിടിച്ചു തന്റെ ഇരിപ്പിടം മാറികൊണ്ടിരിക്കയാണെന്നും ആണ് അന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവിടെ മനോഹരമായ ഓഫീസില്‍ സെറ്റ്പ്പ് !!. കുറെ നേരം ഒന്ന് നോക്കി നിന്നു. കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല.
എന്തായാലും വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍ കെ എന്നിനെ നേരിട്ടുകണ്ടു അഭിനന്ദിക്കാം എന്ന് കരുതി. അവിടുത്തെ പഴയ ചിത്രം ഞാന്‍ ചികഞ്ഞെടുത്തു വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പറയുന്നു അന്ന് ഇരുന്ന ഓഫീസര്‍ തന്നെയാണ് താന്‍. പക്ഷെ ഈ ഓഫീസ് ഒന്ന് ശരിയാക്കാന്‍ ദൃഢ നിശ്ചയം ചെയ്തു. തന്റെ പരിശ്രമവും ഡിപ്പാര്‍ട്മെന്റ് സഹകരണവും കൊണ്ട് ഒക്കെ ഇത് സാധിച്ചു. ഡിപ്പാര്‍ട്മെന്റില്‍ നിന്നും മറ്റു സമിതികളില്‍ നിന്നും കിട്ടിയ അംഗീകാരങ്ങള്‍ അദ്ദേഹം ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിശ്ചയദാര്‍ഢ്യമുള്ള ഒരു ഉദ്യോഗസ്ഥന് ഇപ്പോഴും സമൂഹത്തെ നന്നായി സേവിക്കാം എന്ന് വിളിച്ചുപറയുന്നതായിരുന്നു ആ കെട്ടിടവും അവിടുത്തെ സംവിധാനങ്ങളും. ഏറ്റവും ആകര്‍ഷിച്ചത് അവിടെ ജോലി ചെയ്യുന്ന ആളുകളുടെ പേരും ഉദ്യോഗപ്പേരും പുറത്തു തന്നെ എഴുതി വച്ചിരിക്കുന്നു.
ഏതെങ്കിലും ഉദ്യോഗസ്ഥന് കൈക്കൂലി ചോദിച്ചാല്‍ ഉടന്‍ തന്നെ വിളിച്ചു പറയേണ്ട നമ്പറും പുറത്തു വലുതായി തന്നെ എഴുതി വച്ചിരിക്കുന്നു.ഓഫീസ് ആകെ ക്ലീന്‍, സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ ഒന്നാന്തരം ഇരിപ്പിടം, കുടിക്കാന്‍ വെള്ളം, ചുറ്റും കല്ലുകള്‍ പാകി വെടിപ്പാക്കിയ മുറ്റം, മഴവെള്ളം അടിച്ചുകേറാതിരിക്കാന് ചുറ്റും പ്രകാശം കടക്കുന്ന മറകള്‍, ഉറപ്പുള്ള പന്തല്‍, ചുറ്റുമതിലിനോട് ചേര്‍ന്ന് നാട്ടുകാരെ കൂട്ടി ഒരു പ്രകൃതി ദൃശ്യം ഒരുക്കാനും പ്ലാന്‍ ഉണ്ടത്രേ. ഒക്കെ ഇന്റര്‍നെറ്റ് സംവിധാനത്തോടെ ക്രമീകരിച്ചിരിക്കുന്നു . ഇനിയും ഫോണ്‍ വഴി കരം അടക്കാനുള്ള ക്രമീകരണങ്ങളും ഉണ്ട്. സര്‍ക്കാരിനും ഉദ്യോഗസ്ഥനും അറിയാതെ ഒരു നമസ്കാരം പറഞ്ഞു.
സൂക്ഷിക്കേണ്ട ഭക്ഷണശാലകള്‍ നല്ല ഒന്നാംതരം ഭക്ഷണശാലകള്‍ വഴിയോരങ്ങളില്‍ കാണാനുണ്ട്. ചിലവ സാധാരണ അമേരിക്കന്‍ ഭക്ഷണശാലകളേക്കാള്‍ വൃത്തിയും വെടിപ്പും ഉണ്ട്. ബാത്തറൂമുകളും ഫര്‍ണിച്ചറും മനോഹരമായി സൂക്ഷിച്ചിരിക്കുന്നു. ഒക്കെ നല്ല കസ്റ്റമര്‍ ഫ്രണ്ട്ലി ഇടപാടുകള്‍ തന്നെ. ഒരു നീണ്ട യാതാക്കുശഷം രാത്രി ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിലേക്ക് ഡ്രൈവര്‍ കൊണ്ടുപോയി, ഞങ്ങളെ ഒരു ഫാമിലി റൂമിലേക്ക് അവര്‍ നയിച്ചു . അവിടുത്തെ സജീകരണങ്ങള്‍ കണ്ടു ഞെട്ടിപ്പോയി. ഒരു വനം തന്നെ അവിടെ ഉണ്ടാക്കിയിരിക്കുന്നു, മരങ്ങളും മൃഗങ്ങള്‍ക്കും മദ്ധ്യേ തയ്യാറാക്കിയിരിക്കുന്ന അത്താഴമേശ മനോഹരമായിരുന്നു. ഷെഫ് നേരിട്ട് വന്നു ഞങ്ങളുടെ താല്പര്യങ്ങള് അന്വേഷിക്കുന്നു. ഞങ്ങള്‍ വളരെ ഇമ്പ്രെസ്സ്ഡ് ആയി എന്ന് പറയേണ്ടതില്ല. ഭക്ഷണം കഴിച്ച ശേഷം കൈകഴുകി വന്നിട്ട് കയ്യില്‍ മൂന്നു വിരലില്‍ ഉള്ള ചുമന്ന കളര്‍ എത്ര കഴുകിയിട്ടും തുടച്ചിട്ടും പോകുന്നില്ല. ഭക്ഷണം കൊഴുപ്പിക്കാന്‍ എന്താണ് അതില്‍ ചേര്‍ത്തതു എന്നറിയില്ല. പിറ്റേദിവസം രാവിലെ വായില്‍ ആകെ പൊള്ളിയപോലെ ഒരു ഫീലിംഗ്. കുറെ ദിവസത്തേക്ക് ആ ഇമ്പ്രെഷന്‍ തുടര്‍ന്നുകൊണ്ടിരുന്നു.
ഇടുക്കിയുടെ സൗന്ദര്യം മലകളും കാടുകളും ജലവിഭവും കാലാവസ്ഥയും ഒക്കെ കനിഞ്ഞു അനുഗ്രഹിച്ച ഇടുക്കി കേരളത്തിന്റെ തിലകക്കുറിയാണെന്നു അതിശയോക്തി ഇല്ലാതെ തന്നെ പറയാം. ഇത്രയും മനോഹരമായ പ്രദേശത്തെ ലോകത്തിലെതന്നെ ശ്രദ്ധേയമായ വിനോദകേന്ദ്രമായി വികസിച്ചെടുക്കാനായിട്ടില്ല. നാടുകാണി പവലിയനു അടുത്തുള്ള കാനനം റിട്രീറ് ശരിക്കും ഒരു അനുഭവമായിരുന്നു. രാതിയില്‍ ആണ് അവിടെ എത്തപ്പെട്ടത്. ഏതാണ്ട് മൂവായിരം അടിയോളം പൊക്കത്തില്‍ നേര്‍ത്ത ഹെയര്‍പിന്‍ ബെന്റുകള് കയറിച്ചെല്ലാന്‍ കുറെയേറെ സമയമെടുത്തു. പലയിടത്തും വണ്ടി പിറകോട്ടു എടുത്താണ് പിന്നെ മുകളിലേക്ക് കയറിക്കൊണ്ടിരുന്നത്. നിറഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളും താഴെ മലമുകളിലുള്ള ചെറുവിളക്കുകളും ചേര്‍ന്ന് നിന്നതു കൊണ്ട് ഇരുഭാഗത്തും മാറി മാറി വന്നുകൊണ്ടിരുന്ന മാസ്മരിക കാഴ്ച്ചകള്‍ അഭൗമികമായ ഒരു ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. എത്ര സാഹസികമായിരുന്നു ആ കയറ്റങ്ങള്‍ എന്ന് തിരിച്ചിറങ്ങിയപ്പോഴാണ് മനസ്സിലായത്.
കാറ്റ് നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നു, ചെറിയ മഴയും തണുപ്പും നിറഞ്ഞ ആ ഭംഗിയുള്ളിടത്തു നിന്ന് ചുറ്റുപാടും ഒന്ന് വീക്ഷിക്കുകതന്നെ വര്‍ണനാതീതം. തങ്ങള്‍ ജനിച്ചു വളര്‍ന്ന ഇടുക്കിയുടെ മനോഹാരിത പറഞ്ഞു സുഹൃത്തുക്കളായ ബെന്നിയും ഷൈനിയും കുറെയേറെ കൊതിപ്പിച്ചിരുന്നു. അവരാണ് അത്തരം ഒരു സ്ഥലം കാട്ടിത്തന്നത്. സൂര്യോദയത്തിനു മുന്നുള്ള നിമിഷങ്ങള്‍ ക്യാമറയില്‍ പതിപ്പിക്കാന്‍ നന്നേ വെളുപ്പിനെ ഞാനും ബെന്നിയും സ്ഥലം പിടിച്ചു. മലമുകളിലൂടെ സൂര്യവരവിനു കുടപിടിച്ചെന്നോണം കടന്നുവന്ന ആകാശകാഴ്ച അതി മനോഹരമായിരുന്നു. കാറ്റു അപ്പോഴും ശക്തമായി അടിച്ചുകൊണ്ടിരുന്നു. ആ കുടമാറ്റത്തിന് ശേഷം അരിച്ചരിച്ചു തെളിഞ്ഞു വന്ന സൂര്യന്റെ ദീപകാഴച ജീവിതത്തില്‍ ആദ്യമായി ഉണ്ടായ ഒരു അനുഭവമായി മനസ്സില്‍ കുറിച്ചിട്ടു.
ഒരു ചൂട് ചായയും കുടിച്ചിട്ട് മലമുകളിലെ പുല്മേടുകളിലൂടെ നടത്തിയ കാല്‍നടയായുള്ള ദീര്‍ഘ വിനോദസഞ്ചാരം ഒരു അനുഭവമായിരുന്നു. കുളമാവ്ഡാം, വാഗമണ്‍, ഇലപ്പള്ളി വെള്ളച്ചാട്ടം, ഇലവീഴാപൂഞ്ചിറ, കാഞ്ഞാര്‍, ശരംകുത്തി, മൂലമറ്റം തുടങ്ങിയ പ്രദേശങ്ങള്‍ ബെന്നി ചൂണ്ടി കാണിച്ചുതന്നിരുന്നു. യാത്രയിലുടനീളം ഒരു മുന്‍കൃഷി ഉദ്യോഗസ്ഥനായിരുന്ന ബെന്നി അവിടെ കാണാനുണ്ടായിരുന്ന പുല്ലുകളെപ്പറ്റിയും മരങ്ങളെപ്പറ്റിയും അവയുടെ മൂല്യങ്ങളെപ്പറ്റിയും തോരാതെ വിവരിച്ചുകൊണ്ടിരുന്നു. മലയുടെ നെറുകയില്‍ ഞങ്ങളുടെ ചെറുകൂട്ടം ഏതോ അന്യഗൃഹത്തില്‍ എത്തിച്ചേര്‍ന്ന കൗതുകത്തോടെ ഓടിനടന്നു. ഇടുക്കി ഡാമിലേക്കുള്ള കാനന വഴിയും ഡാമിന് മുകളിലൂടെയുള്ള യാത്രയും മനസസ്സില്‍ നിറഞ്ഞു നില്ക്കുന്ന പ്രകൃതി സൗന്ദര്യമാണ് സമ്മാനിച്ചത്. ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് ആരോ പറഞ്ഞത് ഇടുക്കിയെക്കുറിച്ചായിരിക്കാം.
കറപുരളുന്ന വാട്ടസ്ആപ് ചങ്ങാതിക്കൂട്ടം ഏറെ നാളത്തെ പരിശ്രമത്തിനു ശേഷമാണു കോളേജ് സതീര്ഥ്യരെ കുറേപ്പേരെ സംഘടിപ്പിച്ചു ഒരു വാട്ടസ്ആപ് ചങ്ങാതിക്കൂട്ടം ആരംഭിച്ചത്. വളരെ ഊഷ്മളമായി തുടങ്ങിയ ചങ്ങാതിക്കൂട്ടത്തില്‍ നര്‍മ്മവും കൗതുകവും പരിചയപ്പെടുത്താലും ഒക്കെയായി പഴയ ക്യാമ്പസ് കഥാപാത്രങ്ങളായി അരങ്ങു നിറഞ്ഞു നിന്നു. പ്രളയകാലത്തു പലസ്ഥലങ്ങളിലായി ജീവിതം കരുപ്പിടിപ്പിച്ച എല്ലാവരും കുറെക്കൂടി അടുത്തു. അതിന്റെ പിന്നാലെ ഒരു അപശകുനം പോലെ വന്നുകേറിയ ശബരിമല തര്‍ക്കത്തില്‍ കുലസ്ത്രീകളും തീവ്രവിശ്വാസികളും പോസ്റ്റിംഗ് ഇട്ടു അടിച്ചു പൊടിച്ചു, ഒരു വിശാലഹിന്ദു പ്രചാരകന് ഓരോ നിമിഷവും മോദി തരംഗം സൃഷ്ട്ടിച്ചുകൊണ്ടിരുന്നു. പാവം അഡ്മിന് പഠിച്ച പണി ഒക്കെ നോക്കി നോട്ടീസും വാണിങ്ങും ഒക്കെ നിരന്തം നല്കി സുഹൃദം തുടരാന്‍ ശ്രമിച്ചപ്പോള്‍; അച്ചായന്‍സും ഇടതുപക്ഷക്കാരും നടുവിരല്‍ ഉയര്‍ത്തി , ചിലരൊക്കെ പുറത്തു പോയി. കാലം എത്ര കഴിഞ്ഞാലും ചില സൗഹൃദങ്ങള്‍ അനശ്വരമായി നില നില്ക്കും എന്ന് കേട്ടിരുന്നു. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ എന്തും നഷ്ടപ്പെടുത്താന്‍ നാം മലയാളികള്‍ തയ്യാറാണ്.
നിര്‍ദോഷമായ ചാരിറ്റി വിതരണം മലയാളി എവിടെയൊക്കെ പോയാലും കേരളത്തില്‍ ആര്‍ക്കെങ്കിലും ചില്ലറ സഹായം കൊടുത്താല്‍ അവനു ഒരു അതില്പരം സന്തോഷം ഇല്ല. ന്യൂയോര്‍ക്കിലെ വൈസ്മെന്‍ ക്ലബ്ബ് , പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായം എത്തിക്കാന്‍ അവരുടെ മനസുതുറന്നു സംഭാവന നല്കി. അര്‍ഹരായവര്‍ക്ക് നേരിട്ട് സഹായം എത്തിക്കണം എന്ന് മാത്രമായിരുന്നു നിബന്ധന. അങ്ങനെ ആ ദൗത്യം ഏറ്റെടുത്തു . അതി ദാരുണമായിരുന്നു ഓരോ ഭവനത്തിലെയും അവസ്ഥകള്‍. സര്‍ക്കാര്‍ കൊടുത്ത പതിനായിരവും , മറ്റാരോ കൊടുത്ത ചില്ലറ സഹായങ്ങളുമാണ് ആകെ ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. വീടുകള്‍ കണ്ടെത്താന്‍ നന്നേ പാടുപെട്ടു. അത്രയ്ക്ക് ദുഷ്കരമായ ഇടങ്ങളില്‍ പാവപ്പെട്ടവര്‍ ഒളിച്ചു താമസിക്കുകയാണോ എന്ന് തോന്നിപ്പോയി. കേരളത്തില്‍ നേരെ സഞ്ചരിച്ചാല്‍ ഒരു വലിയ പ്രളയത്തിന്റെ യാതൊരു ലക്ഷണവും അവശേഷിച്ചിട്ടില്ല.
നല്ല റോഡുകളുടെ ഇരു ഭാഗവും അടിപൊളി വീടുകള്‍ !! ചില വീടുകള്‍ അമേരിക്കയിലുള്ള വമ്പന്‍ വീടുകളേക്കാള്‍ മനോഹരവും വലുതും തന്നെയായിരുന്നു. ഈ വീടുകളില്‍ ഒക്കെ ചിലപ്പോള്‍ വൃദ്ധരായ മാതാപിതാക്കളും അവരുടെ സഹായികളും മാത്രമാണ് ഉണ്ടാവുക. ഒരു പാവപ്പെട്ടയാളുടെ മതിയായ വഴി പോലും ഇല്ലാത്ത വീട്ടില്‍ എത്തിയപ്പോള്‍, ചുറ്റും വമ്പന്‍ വീടുകള്‍!!, അവരുടെ ഒക്കെ ബാങ്കില്‍ വലിയ തുകകള്‍ തൊടാതെ കിടപ്പുണ്ടാകാം. ചിലബാങ്കുകളില്‍ വര്‍ഷങ്ങളായി പിന്‍വലിക്കാത്ത കോടിക്കണക്കിനു പണം കെട്ടിക്കിടപ്പുണ്ട് എന്ന് കേള്‍ക്കുന്നു. ഇവരൊക്കെ വിചാരിച്ചാല്‍ മാറ്റാവുന്ന സാമ്പത്തീക ബുദ്ധിമുട്ടുകളേ കേരളത്തില്‍ ഇന്നുള്ളൂ എന്ന് വെറുതെ തോന്നി. പക്ഷെ കൊടുക്കില്ല. അങ്ങനെ കൂട്ടിവച്ചു കൂട്ടിവച്ചു അതില്‍ സായൂജ്യം അടയുക. പിന്നെ വിദേശത്തുള്ള ചില സംഘടനകളെ കണ്ടുപിടിച്ചു അവരെക്കൊണ്ടു കൊടുപ്പിച്ചു തൃപ്തിയാകുക. അതാണ് ഇന്നത്തെ മലയാളിയുടെ സഹാനുഭൂതി.
എന്തൂട്ട് ജെന്ട്രിഫിക്കേഷന് ഇവിടെയും? കേരളത്തിലും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നു തോന്നുന്നു. അപ്രത്യക്ഷമാകുന്ന അയല്‍ക്കാര്‍ , ചെറുകിട വ്യപാരികള്‍ ബിസിനസ് മതിയാക്കുന്നു , ഒക്കെ മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും കയ്യടക്കുന്നു. ഭവനരഹിതര്‍ ഉള്‍വലിഞ്ഞു എവിടെയോ പോകുന്നു, ഇത്തരം മാറ്റങ്ങള്‍ പ്രവാസികള്‍ ഇടയ്ക്കു നാട്ടില്‍ വരുമ്പോള്‍ മനസ്സിലാകും, എന്നാല്‍ അവിടെയുള്ളവര്‍ക്കു പിടികിട്ടില്ല. കുട്ടികള്‍ ഒക്കെ എത്രയും പെട്ടന്ന് ജോലി തേടി വിദേശങ്ങളില്‍ പോകുന്നു. അവരാരും തിരികെ എത്തി സ്വന്തം നാട്ടില്‍ താമസിക്കാന്‍ പോകുന്നില്ല അങ്ങനെ അടഞ്ഞുകിടക്കുന്ന ഒട്ടേറെ വീടുകള്‍, തമ്മില്‍ പരിചയമില്ലാത്ത അയല്‍ക്കാര്‍.
പുതിയ താമസക്കാര്‍ നാട്ടുകാരുമായി അത്ര മമത സ്ഥാപിക്കാനും തയ്യാറാകുന്നില്ല. ബാങ്കുകള്‍ കൊടുക്കുന്ന വായ്പകള്‍ കൊണ്ട് മുതലിറക്കുന്ന മുതലാളിമാര്‍, അവര്‍ കെട്ടിപ്പടുക്കുന്ന ഫ്ളാറ്റുകള്‍ക്കു അധിക വാടക ചുമത്തുന്നത് വഴി സാധാരണക്കാര്‍ സ്ഥലം കാലിയാക്കുകയും പുത്തന്‍ പണക്കാരും ജോലിക്കാരും നല്ല പ്രദേശങ്ങളിലേക്കു കടന്നു വരികയും ചെയ്യും. ഇത്തരം ഇടപാടുകള്‍ ലോകത്തു പലഭാഗങ്ങളിലും നടക്കുന്നു. ഇതിനെയാണ് ജന്‍ട്രിഫിക്കേഷന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്.
ഇത്തരം ഒരു സാമൂഹിക പ്രതിഭാസത്തെപ്പറ്റി മതിയായ കാഴ്ചപ്പാടുകളോ, പൊതു സമീപനങ്ങളോ പ്രാദേശിക സര്‍ക്കാര്‍ ഉള്‍കൊള്ളുന്നുണ്ടോ എന്നറിയില്ല. വലിപ്പം കൂടിയതും ആഡംബരവും ആയ കെട്ടിടങ്ങള്‍ക്കു കൂടുതല്‍ നികുതി ഈടാക്കണം. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ചുമത്തണം. ഇത്തരം നികുതികള്‍ ഉപയോഗിച്ച് നിര്‍ധനര്‍ക്ക് ഭവനം ഉണ്ടാക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരാം. ഓരോ പ്രാദേശിക ഭരണത്തിനും സ്വയം ആദായം കണ്ടുപിടിക്കാനും അവിടുത്തെ സ്കൂളുകളും റോഡുകളും നിര്‍മ്മിക്കാനും മാലിന്യ സംസ്കരണവും തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഒക്കെ നേരിട്ട് നടപ്പിലാക്കാനുള്ള കെല്‍പ്പുള്ള സമൂഹമായി നമ്മുടെ കേരളം മാറിക്കഴിഞ്ഞു . ഈ ഒരു തിരിച്ചറിവില്ലാതെ എന്തിനും സംസ്ഥാനകേന്ദ്ര പദ്ധതികളെ ആശ്രയിക്കേണ്ടി വരരുത്.
അടിപൊളിബന്തും ഹര്‍ത്താലുകളും മൂന്നാഴ്ചത്തെ അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ അതില്‍ 6 ദിവസവും ബന്തും ഹര്‍ത്താലുമായി ജനം ആഘോഷിക്കുന്നു. വണ്ടികള്‍ ഓടാത്തതുകൊണ്ടു പരിതസ്ഥിക്കു കൊള്ളാം , ആളുകള്‍ക്ക് മാനസിക പിരിമുറുക്കം ഇല്ലാതെ ടി. വി സീരിയലുകളും കണ്ടു വിശ്രമിക്കാം. ഇത്രയും മതപരമായ പൊതു ഒഴിവുകള്‍ ഉള്ള സമൂഹം ലോകത്തു വേറെ എങ്ങും കാണുകയില്ല. പരിമിതമായ പ്രവര്‍ത്തിദിനങ്ങളില്‍ ഒതുങ്ങി ജീവിച്ചു പോകുന്ന ഈ സമൂഹം എന്നും ലോകത്തിനു ഒരു അത്ഭുത കൂട്ടം തന്നെയാണ്. വനിതാ ചങ്ങലയും പിടിച്ചു സ്ത്രീ ശാസ്ത്രീകരണം നടത്തുന്നവരും, ശരണം വിളിച്ചു പ്രതിഷേധ പ്രകടനം നടത്തുന്നവരും പള്ളിക്കു മുകളില്‍ കയറി ആത്മഹത്യ നടത്താന്‍ ശ്രമിക്കുന്നവരും, വേറെ മനുഷ്യ സമൂഹത്തില്‍ കാണുകയില്ല. ബന്തുകളില്‍ സഹകരിക്കില്ല എന്ന വ്യാപാരി സംഘടനകള്‍ പറഞ്ഞപ്പോഴും ധൈര്യമായി കടതുറക്കാന്‍ ഭൂരിഭാഗം കടയുടമകളും തയ്യാറായില്ല. പണിമുടക്കുകള്‍ കൊണ്ട് ഒരു സംസ്ഥാനത്തെ പൊതു നഷ്ട്ടം എത്രയാണെന്ന് സര്‍ക്കാരും പറയാന്‍ തയ്യാറാവുന്നില്ല . അവരും ഭരണവും സമരവുമായി പോകയാണല്ലോ.
നാട്ടുകാരെ കുഴക്കുന്ന ജനമതിലുകള്‍ എല്ലാമതിലുകള്‍ക്കും മീതേ മഹാപ്രളയം വന്നപ്പോള്‍ മലയാളിക്ക് ഒരു വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ. വെള്ളമിറങ്ങിയപ്പോള്‍ മതിലുകള്‍ കൂടുതല്‍ കരുത്തോടെ തെളിഞ്ഞു വന്നു. നാഷണല്‍ ഹൈവേയില്‍ ഇടതുപക്ഷ വനിതാമതില്‍ കാണുവാന്‍ പോയിരുന്നു. കുലസ്ത്രീകളെ ആരും അത്ര അവിടെ കണ്ടില്ല, അവരൊക്കെ നാമജപ ചങ്ങലയുമായി മറ്റേതോ ഹൈവേയില്‍ ഉണ്ടായിരുന്നത്രെ. ഇതില്‍ രണ്ടിലും പങ്കെടുക്കാനാവാത്ത സ്ത്രീകള്‍ക്കുവേണ്ടി പുതിയ ഒരു ഹൈവേ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ നീക്കമുണ്ടത്രെ!.ഒരു വനിതയെയും ശാക്തീകരിക്കാനോ ഒരു വിശ്വാസത്തെയും സംരക്ഷിക്കാനോ ഇത്തരം കോപ്രായങ്ങള്‍ കൊണ്ട് സാധിക്കില്ല. വെറും രാഷ്ട്രീയ നേട്ടങ്ങള്‍ക്കു ഉപകരിക്കും എന്നല്ലാതെ. എത്ര നിഷ്ഫലമായ, ഉത്പാദനമില്ലാത്ത ദുര്‍വ്യയയം ആണ് ഇത് എന്ന സാമാന്യബോധ്യം മലയാളിക്ക് നഷ്ട്ടപ്പെട്ടു.
സങ്കേതങ്ങള്‍ ഉപേക്ഷിച്ച കിളികള്‍ ജനുവരിയിലെ തണുത്ത പ്രഭാതത്തിനു അഴകുവിടര്‍ത്തി കിളികളുടെ ആരവം വീടിനു ചുറ്റും കേള്‍ക്കാമായിരുന്നു. പരിചതമല്ലാത്ത ഈ ശബ്ദം ആസ്വദിക്കാന്‍ കുട്ടികളും ഒത്തു മുറ്റത്തു ഇറങ്ങും , എത്ര നിറങ്ങളിലും തരത്തിലുമുള്ള കിളികളാണു അവിടെ ക്യാമ്പ് ചെയ്യുന്നതെന്നറിയില്ല . ചില ശബ്ദങ്ങള്‍ അനുകരിച്ചാല്‍ അവ തുടര്‍ന്നും ശബ്ദം ഉണ്ടാക്കികൊണ്ടേയിരിക്കും. ഓ അത്ര കിളിപ്രേമമുള്ളവരാണോ എന്നാല്‍ കുമരകത്തുള്ള പക്ഷി സാകേതത്തിലേക്കു പോകാമെന്നു ഒരാള്‍. അങ്ങനെ ഒരു ദിവസം അങ്ങോട്ടേക്കായി യാത്ര. അത്ര പ്രകൃതി സ്നേഹികളല്ല അവിടെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഇരിക്കുന്നവര്‍ എന്ന് തോന്നി . ഏതായാലും വന്നതല്ലേ, കുറച്ചു നടന്നു കിളികളുമായി സല്ലപിക്കാം എന്ന് കരുതി കുറേയെറേ ദൂരം പക്ഷി സങ്കേതത്തില്‍ കൂടി നടന്നു. നല്ല പ്രകൃതി ദൃശ്യങ്ങള്‍ , പക്ഷെ ഒരൊറ്റ കിളിയെപ്പോലും കാണാന്‍ ആയില്ല. പകരം ചില "ലവ് ബേര്‍ഡ്സ്" അവിടെ ചുറ്റിക്കറങ്ങുന്നതു ഗാര്‍ഡ്സ് ഓടിച്ചുവിടുന്നത് കണ്ടു.
കൊതുകുകടി അല്‍പ്പം കൊതുകുകടി പ്രതീക്ഷിച്ചുകൊണ്ട് ഒരു ടെന്നീസ് ബാറ്റുപോലെ ഒരു സാധനം ഇടയ്ക്കു വീശിക്കൊണ്ടിരുന്നാല്‍ പടക്കം പൊട്ടുന്നപോലെ ഒരു ശബ്ദം കേള്‍ക്കാം, സീരിയലില്‍ താല്പര്യമില്ലാത്തവര്ക്കു വൈകിട്ട് ഒരു വിനോദവും ആവും. അല്‍പ്പം വായന ഒക്കെ തിരിച്ചു വരുന്നു എന്ന തോന്നല്‍, കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആഘോഷങ്ങളില്‍ കാണാനായി. അടിപൊളി ചര്‍ച്ചകളും എണ്ണപ്പെട്ട സാഹിത്യ പ്രതിഭകളുടെ ചൂടുപിടിച്ച ചര്‍ച്ചകളും ടി. വി യില്‍ നിറഞ്ഞു നിന്നു . എന്നാല്‍ പൊതുവായ ഒരു പ്രശ്നം കേരളം അഭിമുഖീകരിക്കുമ്പോള്‍ ഈ സാംസ്കാരിക നായകന്മാര് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു കൊതുകുകള്‍ നിദ്രയില്‍ ആകുന്നപോലെ, എവിടേയോ ശാന്തമായ ചിന്തയില്‍ തുടരും.
തിളങ്ങുന്ന ശവക്കോട്ടകള്‍ ക്രിസ്ത്യന്‍ ശവക്കോട്ടകള്‍ക്കു ഒരു പുതിയ മാനം കൈവരുന്നു. പിതാവിന്റെ കല്ലറക്കല്‍ ഒരു തിരി കത്തിക്കാം എന്ന് കരുതി പോയതാണ്. അടിപൊളി ഗേറ്റ് ,സ്വര്‍ഗ്ഗവാതില്‍ ഒന്ന് മാറ്റുരച്ചു നോക്കാം എന്ന് തോന്നുന്നു അവിടേക്കുള്ള ഗേറ്റ് കണ്ടാല്‍. വിവിധ വര്‍ണ്ണത്തിലുള്ള കല്ലുകള്‍ പാകിയ നടപ്പാത, ഭംഗിയായും നിരപ്പായതുമായ വെള്ളനിറമുള്ള പ്രദലത്തില്‍ കറുത്ത മാര്‍ബിള്‍ കല്ലുകള്‍ വെട്ടിത്തിളങ്ങുന്നു. ഇനിയും അവിടൊക്കെ പൂച്ചെടികളും ചെറിയ പൂന്തോട്ടങ്ങളും ഒക്കെയാക്കി കുറേക്കൂടി ഭംഗിയാക്കാന്‍ ശ്രമിക്കുന്നു എന്ന് കേട്ടു. ഏതായാലും അവിടെ ഒന്ന് സ്ഥിരമായി കിടക്കുക ഒരു മോഹമായിത്തുടങ്ങി എന്ന് ചിലര്‍!!
വാല്‍ക്കഷണം കുറ്റം പറയരുതല്ലോ പള്ളിപ്പെരുനാളുകള്‍ ഒക്കെ പാതിരാത്രി പരിപാടികള്‍ കുറച്ചുകൊണ്ടുവരുന്നു, മൈക്ക് സെറ്റ് വച്ച് നാടടക്കം ചൊല്ലിക്കേല്‍പ്പിക്കാത്ത ആരാധനയല്ലേ നല്ലത്. ആരാധനക്കെങ്കിലും സ്വല്പ്പം സ്വകാര്യത ആകാം എന്ന് ചിന്തിക്കണം. നിരത്തിലൂടെ നടത്തുന്ന ഘോഷയാത്രകള്‍ കൂടി ഒന്നു കുറച്ചുകൊണ്ടുവരികയാണെകില്‍ നല്ലത് . ആരും ഇല്ലാത്ത രാത്രികളില്‍ മൈലുകള്‍ നീണ്ട ദീപാലങ്കാരം അല്‍പ്പം അതിവ്യയം അല്ലേ എന്ന് തോന്നിപ്പോയി. വൈകുന്നേരങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ നടത്തുന്ന പെന്തെക്കോസ്ത് യോഗങ്ങള്‍ പഴയ ലാളിത്യം ഒക്കെ ഉപേക്ഷിച്ചു വമ്പന്‍ മെഗാഷോ പോലെ തോന്നി. ബാറുകള്‍ ഒക്കെ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം, പക്ഷെ അതിനു ഒരു സമയ നിയന്ത്രണം വേണം എന്ന് തോന്നുന്നു. രാവിലെയും ഉച്ചക്കും ഒക്കെ ബാറുകള്‍ സജ്ജീവമാകുന്നത് ഒരു നല്ല പ്രവണതയാണോ എന്ന് ചിന്തിക്കണം.
ആനിയമ്മാമ ആണ് വിളിച്ചത്, നാട്ടില്‍ ഒക്കെ പോയി അടിച്ചുപൊളിച്ചു അല്ലേ , തിരക്കും അലച്ചിലുകളും ഉണ്ട് പതിവായി ജിമ്മില്‍ പോകുന്നുണ്ടോ? സ്നേഹത്തോടെയുള്ള ആ അന്വേഷണത്തില്‍ കുറ്റബോധം തോന്നാതിരുന്നില്ല . ഓരോ ഒഴിവുകഴിവു കണ്ടുപിടിച്ചു പോകാതിരിക്കയാണ് പതിവ്. അനിയമ്മാമ്മയുടെ ഒരു പരിചയക്കാരന് ഡോക്ടര്‍ ഒരു മാസ്സിവ് ഹാര്‍ട്ട് അറ്റാക്ക് കൊണ്ട് അടുത്ത ദിവസം മരിച്ചു, സ്വന്തം ശരീരം സൂക്ഷിക്കണം, അത് മരുന്നുകള്‍ പോലെ തന്നെ പ്രധാനമാണ് എന്നും ഓര്‍മ്മിപ്പിച്ചു. ശരിയാണ് ഒരു നൂറു തവണ , പുറത്തേക്കു നോക്കി , ഏതു നിമിഷവും മഞ്ഞു വീഴാന്‍ സാധ്യത ഉണ്ട് , കഠിനമായ തണുപ്പും .. അപ്പൊ നാളെയാകാം എന്നങ്ങു ഉറപ്പിച്ചു. മാറേണ്ടത് മലയാളിയുടെ മനോഭാവമാണ്, എവിടെയാണെങ്കിലും.
"A mant ravels the world over in search of what he needs, and return home to find it." – George Moore
Comments