Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിഭജിക്കപ്പെട്ട ഇന്ത്യയെ ഒന്നാക്കി മാറ്റിയെടുക്കും: രാഹുല്‍ ഗാന്ധി

Picture

ദുബായ് : അസഹിഷ്ണുത മൂലവും രാഷ്ട്രീയ കാരണങ്ങളാലും വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ ഒന്നാക്കി മാറ്റിയെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ടു ദിവസത്തെ യു.എ.ഇ. പര്യടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറഞ്ഞിലെങ്കിലും മോദിയെയും ബി.ജെ.പി. സര്‍ക്കാരിനെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ വൈകീട്ട് സന്ദര്‍ശിച്ച കാര്യം എടുത്തു പറഞ്ഞായിരുന്നു ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിയിലേക്ക് രാഹുല്‍ കടന്നത്. മനുഷ്യത്വവും സഹിഷ്ണുതയുമാണ് ദുബായ് ഭരണാധികാരിയില്‍ കണ്ട ഏറ്റവും നല്ല സ്വഭാവഗുണം. യു.എ.ഇ.ക്ക് ഇത് സഹിഷ്ണുതാവര്‍ഷമാണ്. എന്നാല്‍, ഇന്ത്യയില്‍ സഹിഷ്ണുത ഇല്ലാത്ത അവസ്ഥയും. അത് വീണ്ടെടുക്കലാകും കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഒരാളുടെ തീരുമാനമല്ല ഒരു രാജ്യത്തെ ഭരിക്കേണ്ടത്. ബഹുസ്വരതയുടെ കൂട്ടായ്മയായിരിക്കണം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകേണ്ടത്.

ജനങ്ങളുടെ ശബ്ദത്തിന് വിലകൊടുക്കാതെ, അവരുടെ പ്രശ്‌നങ്ങള്‍ക്ക് മുഖംകൊടുക്കാതെ ഒരു ഭരണാധികാരിക്ക് രാജ്യത്തെ നയിക്കാനാവില്ലെന്ന് രാഹുല്‍ പറഞ്ഞു. ഈ അവസ്ഥയ്ക്ക് കോണ്‍ഗ്രസ് മാറ്റം കുറിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയെ ഈ നിലയില്‍ എത്തിച്ച പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനാകും. നിങ്ങളുടെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്തിക്കാനുള്ള സംവിധാനം കോണ്‍ഗ്രസ് ഉണ്ടാക്കും. ഇന്ത്യയില്‍ കോണ്‍ഗ്രസ്മുക്ത ഭാരതത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നത് ബി.ജെ.പി.മുക്ത ഭാരതം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല. എല്ലാ വിഭാഗത്തിന്റെയും ശബ്ദം ഉയര്‍ന്നു കേള്‍ക്കാവുന്ന ഇന്ത്യയാണ് ഞങ്ങളുടെ സ്വപ്നം.

വിഭജിക്കപ്പെട്ട ഇന്ത്യയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. നേട്ടങ്ങളും ഉണ്ടാക്കാനാവില്ല. കാര്‍ഷികരംഗത്തെ രണ്ടാം ഹരിത വിപ്ലവവും വര്‍ഗീസ് കുര്യന്‍ കൊണ്ടുവന്നത് പോലുള്ള ക്ഷീര വിപ്ലവവും ഇന്ത്യയ്ക്ക് വേണം. അതിന് എല്ലവരുടെയും കൂട്ടായ ശ്രമം ആവശ്യമാണെന്ന് രാഹുല്‍ പറഞ്ഞു. “ഞാന്‍ മരിക്കുന്ന നിമിഷം വരെ വാതിലുകളും കാതും ഹൃദയവും തുറന്നുെവച്ചിരിക്കും. നിങ്ങള്‍ ആരാണെന്നു നോക്കാതെ ആ ശബ്ദവും വികാരവും ഞാന്‍ ഉള്‍ക്കൊള്ളും” ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ രാഹുല്‍ പ്രഖ്യാപിച്ചു. 2019 തിരഞ്ഞെടുപ്പില്‍ നാം വിജയിക്കുക തന്നെ ചെയ്യും. അക്കാര്യത്തില്‍ സംശയമേ വേണ്ട. പ്രവാസികളുടെ ശബ്ദം ഇന്ത്യ ഉള്‍ക്കൊള്ളും. അധികാരത്തില്‍ എത്തിയാലുടന്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.

വന്‍ ജനാവലിയാണ് രാഹുല്‍ഗാന്ധിയെ കാണാന്‍ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെത്തിയത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code