കോഴിക്കോട്: പെരുന്തച്ചന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ലബ്ധപ്രതിഷ്ഠ നേടിയ സംവിധായകന്‍ അജയന്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. രണ്ട് മാസമായി അര്‍ബുദത്തിനു ചികിത്സയിലായിരുന്നു. ശ്വാസം മുട്ടലിനെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ചു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണു അന്ത്യം.
നാടകകൃത്തും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ തോപ്പില്‍ ഭാസിയുടെ മൂത്ത മകനായ അജയന്‍ 1990ലാണ് പെരുന്തച്ചന്‍ സംവിധാനം ചെയ്തത്. തിലകനെ കേന്ദ്ര കഥാപാത്രമാക്കിയെടുത്ത എം.ടിയുടെ തിരക്കഥയിലുള്ള പെരുന്തച്ചന്‍ ജനപ്രീതിയോടൊപ്പം നിരൂപക പ്രശംസയും നേടിയ ചിത്രമാണ്.
1990ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഈ ചിത്രത്തിലൂടെ അജയനെ തേടിയെത്തി. നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ ചിത്രത്തിലൂടെ അജയന്‍ നേടി. ഒപ്പം 1990ലെ മികച്ച ജനപ്രീതിയുള്ള ചിത്രവും പെരുന്തച്ചനായിരുന്നു.
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനത്തിനുശേഷം സിനിമാ മേഖലയിലെത്തിയ അജയന്‍ അച്ഛന്‍ തോപ്പില്‍ ഭാസിക്കൊപ്പമാണ് സിനിമാ മേഖലിയില്‍ തുടക്കം കുറിച്ചത്. പിന്നീട് ഭരതന്റെയും പത്മരാജന്റെയും സംവിധാന സഹായിയായും പ്രവര്‍ത്തിച്ചു.
തോപ്പില്‍ ഭാസിയുടെ 'ഒളിവിലെ ഓര്‍മകള്‍' ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അത് മുടങ്ങിപ്പോയി. എം.ടിയുടെ 'മാണിക്യക്കല്ല്' സിനിമയാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പഞ്ചവടിപ്പാലം, എന്റെ ഉപാസന, ഒരിടത്ത്, സര്‍വ്വകലാശാല എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായും അജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. സുഷമ. മക്കള്‍: പാര്‍വതി (യുഎസ്എ), പ്രഫ. ലക്ഷ്മി (കണ്ണൂര്‍). മരുമക്കള്‍: ബിജിത്ത് (യുഎസ്എ), ഹരി (എന്‍ജിനീയര്‍, കണ്ണൂര്‍).
Comments