മട്ടന്നൂര്‍ (കണ്ണൂര്‍): രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കണ്ണൂരിന്റെ ആകാശസ്വപ്നങ്ങള്‍ ചിറകുവിരിച്ചു. 4 രാജ്യാന്തര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമെന്ന പദവി കേരളത്തിനു സമ്മാനിച്ച് കണ്ണൂര്‍ വിമാനത്താവളത്തിനു സ്വപ്നത്തുടക്കം. കൂറ്റന്‍ പന്തല്‍ കവിഞ്ഞൊഴുകിയ കാല്‍ലക്ഷത്തിലേറെപ്പേരെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായിരുന്നു.
മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേര്‍ന്ന് പാസഞ്ചര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. 10.04ന് ആദ്യ യാത്രാവിമാനത്തിന് ഇരുവരും കൊടിവീശി. 186 യാത്രക്കാരുമായി 10.13ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ആകാശം തൊട്ടു. വടക്കന്‍ മലബാറുകാര്‍ ഒരേ മനസ്സോടെ കണ്ട സ്വപ്നം സത്യമായ നിമിഷം. സദസ്സില്‍ നിറഞ്ഞുകവിഞ്ഞവരെ കണ്ട് ‘എന്തൊരാള്‍ക്കൂട്ടം’ എന്നു കേന്ദ്രമന്ത്രി അദ്ഭുതം കൊണ്ടു. ‘എല്ലാവര്‍ക്കും ബിഗ് സല്യൂട്ട്’ എന്നു മുഖ്യമന്ത്രിയുടെ അഭിവാദ്യം. നാടിന്റെ മുന്നേറ്റത്തോടൊപ്പം ജനങ്ങളുണ്ടെന്നു ബോധ്യപ്പെടുത്തിയ ജനസഞ്ചയം എന്ന് അഭിനന്ദനം.
വാദ്യകലയുടെ കുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി കൊട്ടിക്കയറിയ വേദിയിലായിരുന്നു ഉദ്ഘാടന പ്രഖ്യാപനം. ആദ്യ വിമാനത്തിലെ യാത്രക്കാരെ ജനപ്രതിനിധികള്‍ ചേര്‍ന്നു സ്വീകരിച്ചാനയിച്ചാണു ടെര്‍മിനലില്‍ എത്തിച്ചത്. അബുദാബിയിലേക്കുള്ള യാത്രാവിമാനം പറന്നുയര്‍ന്നതിനു പിന്നാലെ ഡല്‍ഹിയില്‍നിന്നുള്ള ഗോഎയര്‍ വിമാനം ഇറങ്ങി. വിദേശത്തുനിന്നുള്ള യാത്രക്കാരുമായി ആദ്യമെത്തിയത് അബുദാബിയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. കണ്ണൂരില്‍ ആദ്യമായി വിമാനമിറങ്ങിയവര്‍ക്കു വന്‍ സ്വീകരണം നല്‍കി.
ഫ്‌ലാഗ്ഓഫ് ചെയ്യാനുള്ള പതാക മലയാള മനോരമയും കാന്നനൂര്‍ സൈക്ലിങ് ക്ലബും ചേര്‍ന്നു നടത്തിയ സൈക്കിള്‍ റാലിയിലാണ് വിമാനത്താവളത്തിലെത്തിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍.എന്‍.ചൗബേ, സംസ്ഥാന മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രന്‍, കെ.കൃഷ്ണന്‍കുട്ടി, ലുലു ഗ്രൂപ്പ് ചെയര്‍മാനും കിയാല്‍ ഡയറക്ടറുമായ എം.എ. യൂസഫലി, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. യുഡിഎഫ് വിട്ടുനിന്ന ചടങ്ങ് ബിജെപിയും ബഹിഷ്കരിച്ചു.
Comments