Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സത്യത്തേക്കാള്‍ വലിയ സന്തോഷം എനിക്കില്ല (തോമസ് ഫിലിപ്പ്, റാന്നി)

Picture

വ്യക്തിപരവും, കുടുംബ, സാമൂഹ്യ, രാഷ്ട്രീയ കലാസാഹിത്യ സാംസ്ക്കാരിക, മതവിശ്വാസ ജീവിതരംഗങ്ങളില്‍ മലയാളിക്ക് ഇന്ന് സത്യവും നീതിയും ധര്‍മ്മബോധവുമില്ല. തട്ടിപ്പും അഴിമതിയും അശുദ്ധിയും അക്രമവും കാപട്യവും ചതിയും വഞ്ചനയും അസൂയയും കൊണ്ട് മലീമസമായിരിക്കുന്നു ഇന്നവന്റെ അന്തരംഗം. മുഴുവന്‍ മലയാളികളെയും ഞാന്‍ ഇക്കൂട്ടത്തില്‍പ്പെടുത്തുന്നില്ല. 90 ശതമാനം മലയാളികളും കപടഹൃദയരായി ജീവിക്കുന്നവരാകുന്നു. അധികം മനുഷ്യരും സ്വകീയജീവിതത്തിലും ആത്മീയജീവിതത്തില്‍പ്പോലും സത്യവും നീതിയും ആത്മശുദ്ധിയും പാലിക്കാതെ വെറും മതഭക്തിയില്‍ ജീവിക്കുന്നവരാകുന്നു. അങ്ങനെയുള്ളവര്‍ക്കാണ് ഇന്ന് ആരാധകരും ഏറെയുള്ളത്. കാപട്യം നിറഞ്ഞ ലോകത്തില്‍ ആത്മാര്‍ത്ഥതയുള്ള ഒരു ഹൃദയമുണ്ടായതാണ് തന്റെ പരാജയം എന്ന് ചങ്ങമ്പുഴയും എഴുതിയിട്ടുണ്ടല്ലോ. മൗനവും മഹത്വവും പരവതാനി സ്വീകരണങ്ങളും പൊന്നാടയണിയിക്കലുകളുമുള്ളതാകുന്നു. ക്വൊട്ടേഷന്‍ ജനപ്രിയ നടനും ജലന്തര്‍ ബിഷപ്പുമൊക്കെ ഇതിനുത്തമ ഉദാഹരണങ്ങള്‍ തന്നെയാകുന്നു. ഇവര്‍ക്ക് കുറ്റബോധവും അശ്ശേഷമില്ലല്ലോ.

മനുഷ്യന്‍ ജന്മനാല്‍ നല്ലവനാകുന്നു എന്നുള്ളതാകുന്നു സത്യം. സോളമന്‍ പറഞ്ഞു ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു. അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു എന്ന്. (സഭാ. 7:29). മനുഷ്യചരിത്രം പഠിച്ചിട്ടുള്ളവര്‍ ഇത് സത്യമാകുന്നു എന്ന് സമ്മതിക്കും. മലയാളിയെപ്പോലെ സ്വാര്‍ത്ഥനിഷ്ഠനും, കുതന്ത്രനും, സ്വന്തം ഇഷ്ടങ്ങളെയും സുഖങ്ങളെയും മാത്രം കേന്ദ്രീകരിച്ച് ജീവിക്കുന്നവനുമായ മറ്റൊരു ജീവിയും ഭൂമിയില്‍ ഇല്ല. ഇത് സത്യമാണോ മിഥ്യയാണോന്നറിയുന്നതിന് പ്രത്യേക ഗവേഷണമൊന്നും നടത്തേതില്ല. ദിനംതോറും കേരളത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന പത്രവാര്‍ത്തകള്‍ വായിച്ചാല്‍ മാത്രം മതിയതിന്.

കേരളത്തില്‍ മലയാളികള്‍ ചെയ്തുകൊണ്ടിരിക്കുന്ന നീചപ്രവൃത്തികളുടെയും സ്ത്രീപീഡനങ്ങളുടെയുമൊക്കെ 10 ശതമാനം പോലും പുറത്താരുമറിയുന്നില്ല എന്നുള്ളതാണ് സത്യം. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ എണ്ണീറ്റു നടക്കാന്‍ വയ്യാത്ത അമ്മൂമ്മമാരെ വരെ ദൈവത്തിന്റെ നാട്ടിലെ അഭ്യസ്തവിദ്യരായ മലയാളികള്‍ ബലാല്‍ക്കാരം ചെയ്യുന്നു. ഒടുവില്‍ കൊലയും ചെയ്യുന്നു. മദ്യലഹരിയില്‍ കേരളത്തിലെ ഒരു പൊന്നുമോന്‍ മാതാവിനെ കഴുത്തുഞെരിച്ച് കൊന്നു. കേരളത്തിലെ മദ്യപാനികളായ അച്ഛന്മാര്‍ സ്വന്തം മോളുമാരെ വരെ ബലാല്‍ക്കാരം ചെയ്യുന്നു. പുറത്തുപറയാന്‍ കൊള്ളാത്തതുകൊണ്ട് പലരും ഈ നീചപീഢനങ്ങള്‍ സഹിച്ച് ജീവിക്കുന്നു. സമൂഹത്തില്‍ എത്ര യോഗ്യന്മാര്‍! മാന്യന്മാര്‍ മലയാളികള്‍! കൗമാരപ്രായം പോലുമാകാത്ത ഒരു പെണ്‍കുട്ടിയെ ബലാല്‍ക്കാരം ചെയ്ത് ഗര്‍ഭിണിയാക്കി പ്രസവിപ്പിച്ച കേസിലെ പ്രതി ഒരു വൈദികന്‍ കേരളത്തിലെ ഒരു ജയിലില്‍ കിടക്കുന്നു. വിവാഹം കഴിച്ച് ജീവിക്കുന്നതോ അതോ വ്യഭിചാരവും ചെയ്ത് സന്യാസജീവിതം നയിക്കുന്നതോ വിശുദ്ധം? തിരുത്തേണ്ടതായ പാപങ്ങള്‍ തിരുത്തേണ്ടതല്ലേ?

കേരളത്തില്‍ എത്രയോ ഭാര്യമാര്‍ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു! എത്രയോ ഭര്‍ത്താക്കന്മാരെ മലയാളി ഭാര്യമാര്‍ കാമുകന്മാര്‍ക്കു വേണ്ടി ചതിച്ചുകൊല ചെയ്തുകൊണ്ടിരിക്കുന്നു! സ്ത്രീ ശാരീരികമായി അബലയാണെങ്കിലും മാനസികമായി അവള്‍ അബലയല്ല. ഒന്ന് ചെയ്യണമെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ ഏത് ചതിയും കൊലയുമാണെങ്കിലും അതു ചെയ്യുവാന്‍ ഉരുക്കുപോലെ ഉറച്ച ഒരു ഹൃദയമവള്‍ക്കുണ്ട്! ആണങ്ങള്‍ ഇതുകൂടി അറിഞ്ഞിരുന്നാല്‍ കൊള്ളാം. ആണുങ്ങളും അത്ര സുകൃതാത്മാക്കളുമല്ലല്ലോ.

2015 ഒക്‌ടോബര്‍ 15-ന് ഓസ്‌ട്രേലിയയിലെ മെല്‍ബോണില്‍ വെച്ച് പുനലൂര്‍ക്കാരന്‍ ശുദ്ധനായ ഒരു സാം ഏബ്രഹാമിനെ ഭാര്യ സോഫിയായും മലയാളി കാമുകനായ അരുണ്‍ കമലാസനും കൂടി ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തിക്കൊടുത്ത് കൊന്നു. ഇത്രയ്ക്ക് ക്രൂരമായ മറ്റൊരു കേസും തന്റെ നീതിനിര്‍വ്വഹണജീവിതത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു വിധി പറയുന്നതിനിടയില്‍ ഓസ്‌ട്രേലിയന്‍ ജഡ്ജി എടുത്തുപറഞ്ഞത്. ഭര്‍ത്താവിനെ ചതിച്ചുകൊന്നിട്ട് കാമുകന്റെ കൂടെ ജീവിച്ച് കൂടുതല്‍ സുഖിയ്ക്കാന്‍ വഴി ഒരുക്കിയ പൊന്നുമോള്‍ സോഫിയ ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ജയിലില്‍ സുഖവാസം നയിക്കുന്നു! പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു പഴഞ്ചൊല്ല് മലയാളത്തിലുണ്ടല്ലോ. എന്തെല്ലാം അടികള്‍ കിട്ടിയാലും മാറ്റം വരാത്തവനാണ് മലയാളി! മുമ്പ് ഈ വര്‍ഷം തന്നെ ഒരു അമേരിക്കന്‍ മലയാളി നേഴ്‌സും തന്റെ അമേരിക്കന്‍ കാമുകനെ സ്വന്തമാക്കാന്‍ വേണ്ടി നടത്തിയ ഈ ദൃശ്യമായൊരു ക്വൊട്ടേഷനും പൊട്ടി പിടിക്കപ്പെട്ട് ഇപ്പോള്‍ അമേരിക്കന്‍ ജയിലിലുണ്ട്. ഭാര്യയുടെ പേരിലുള്ള വലിയ ഒരു ഇന്‍ഷുറന്‍സ് തുക കൈവശപ്പെടുത്തുവാന്‍ വേണ്ടി ഭാര്യയെ ക്വൊട്ടേഷനിലൂടെ കൊല ചെയ്യാനായി തയ്യാറാക്കി പദ്ധതി പോലീസിനാല്‍ പിടിക്കപ്പെട്ട മറ്റൊരു പുന്നാരക്കുട്ടന്‍ മലയാളിയും പല വര്‍ഷങ്ങളായി ഇപ്പോള്‍ അമേരിക്കന്‍ ജയിലില്‍ കിടക്കുന്നു.

ഇത് ക്വൊട്ടേഷന്‍ കാലമാണല്ലോ. കേരളത്തില്‍ നിന്നും ഉടനെകിട്ടിയ പാളിപ്പോയ മറ്റൊരു ക്വൊട്ടേഷന്‍ കഥ കൂടി പറഞ്ഞുകൊണ്ട് ഞാന്‍ ഇതിവിടെ ഉപസംഹരിച്ചുകൊള്ളാം. തൃശൂര്‍ സ്വദേശിനി ഒരു സുജാത തന്റെ കാമുകനോടൊത്ത് ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവ് കൃഷ്ണകുമാറിനെ കൊല്ലുവാന്‍ കാമുകനോട് ചേര്‍ന്ന് ആസൂത്രണം ചെയ്ത ക്വൊട്ടേഷന്‍ കൊലപാതകവും പരാജയപ്പെടട് ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്‌തെന്ന് വാര്‍ത്ത 5-6 ദിവസം മുന്‍പായി മാതൃഭൂമിയിലൂടെ ഞാന്‍ വായിക്കുകയുണ്ടായി. ജഡസുഖത്തിനുവേണ്ടി സ്വന്തം ഭാര്യയേയോ ഭര്‍ത്താവിനെയോ സ്വന്തം മക്കളെയോ കൊല ചെയ്യാന്‍ മലയാളിക്ക് ഇന്ന് യാതൊരു വിഷമവും ഇല്ല! തിന്മ മനുഷ്യനെ നശിപ്പിക്കുന്നു. അത് മറ്റുള്ളവരുടെ നാശത്തിന് കളമൊരുക്കുന്നു എന്നുള്ളത് സത്യമെങ്കില്‍-അത് ദൈവത്തിന് അനിഷ്ടവുമാകുന്നു എന്ന് വിശ്വസിക്കുകയും ചെയ്യുന്നെങ്കില്‍ തിന്മ ചെയ്യുന്നത് നാം മതിയാക്കണം. ആരെയും നാം ദ്രോഹിക്കുകയും അരുത്.

ജീവിതത്തില്‍ യഥാര്‍ത്ഥമായ സുഖവും സന്തോഷവും സമാധാനവും അനുഭവിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്നവര്‍ സത്യവും നീതിയും പ്രവര്‍ത്തിച്ച് ജീവിക്കണം. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നന്മ സത്യം തന്നെയാകുന്നു. ‘സത്യമേവജയതേ’ എന്ന പരിശുദ്ധ സൂക്തം ഹൃദയത്തലില്‍ പ്രതിഷ്ഠിക്കുവാന്‍ അമേരിക്കന്‍ മലയാളികള്‍ക്കും ആഗോള മലയാളികള്‍ക്കും ജാതിമതഭേദമന്യേ കഴിയട്ടെ എന്ന് ഞാന്‍ ഇവിടെ ആശംസിക്കുകയും ചെയ്തുകൊള്ളുന്നു. ‘എന്റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്ന് കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കില്ല’ എന്ന് സര്‍വ്വേശ്വരനും നമ്മോട് പറയുന്നു. നാം ഇന്ന് ജീവിക്കുന്നത് ഈ അനശ്വരവും ആനന്ദസന്ദായകവുമായ സത്യത്തില്‍ തന്നെയോ?

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code