വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലം പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിന്‍മേലുള്ള വിലയിരുത്തലാണ് എന്നാണ് നിരീക്ഷണം. ട്രംപ് ഭരണത്തിന്റെ ആദ്യ രണ്ടു വര്‍ഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സെനറ്റില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായത് ആശ്വാസമാണെങ്കിലും ജനപ്രതിനിധിസഭയിലെ ഡമോക്രാറ്റ് മുന്നേറ്റം തിരിച്ചടിയാകും. ചരിത്രപരമായ പല മുന്നേറ്റങ്ങളും തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അറിയാന്‍ സാധിക്കുന്നു. ജനപ്രതിനിധി സഭയിലേക്ക് മുസ്!ലിം വനിത പ്രാതിനിധ്യം, സ്വവര്‍ഗാനുരാഗിയായ ഗവര്‍ണര്‍, സെനറ്റിലും ജനപ്രതിനിധി സഭയിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചു എന്നിവയെല്ലാം ഇടക്കാല തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റിലെ ഭൂരിപക്ഷം നിലനിര്‍ത്തി. ആകെ 100 സീറ്റുകളുള്ള സെനറ്റിലെ 35 സീറ്റിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈഅംഗബലം തുടരാനായി. 43 സീറ്റിലാണ് ഡമോക്രാറ്റുകള്‍ വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ അവസാനഘടത്തിലെത്തുമ്പോള്‍ യുഎസ് പാര്‍ലമെന്റിന്റെ അധോസഭയായ ജനപ്രതിനിധിസഭയില്‍ ഡമോക്രാറ്റ് പാര്‍ട്ടി 222 സീറ്റ് നേടി. ഇനി 14 സീറ്റിലെ ഫലമാണ് പ്രഖ്യാപിക്കാനുള്ളത്.
തിരഞ്ഞെടുപ്പില്‍ വനിത സ്ഥാനാര്‍ഥികള്‍ക്ക് റെക്കോര്‍ഡ് മുന്നേറ്റം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 96 വനിതകള്‍ ജനപ്രതിനിധിസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ 31 പേര്‍ പുതുമുഖങ്ങളാണ്. 11 വനിതകളാണ് സെനറ്റിലേക്ക് വിജയിച്ചത്. ഇതില്‍ രണ്ടു പേര്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടവരാണ്.
യുഎസിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതകള്‍ പാര്‍ലമെന്റില്‍ അംഗങ്ങളായി. ഇല്‍ഹാന്‍ ഉമറും, റഷീദ താലിബുമാണ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ജനപ്രതിനിധിസഭയില്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 221 സീറ്റിലാണ് ഡമോക്രാറ്റുകള്‍ വിജയിച്ചിരിക്കുന്നത്. 199 സീറ്റാണ് ട്രംപിന്റെ റിപ്പബ്ലിക്കാന്‍ പാര്‍ട്ടി നേടിയിരിക്കുന്നത്. സെനറ്റില്‍ ഡമോക്രാറ്റുകള്‍ നിലവില്‍ 45 സീറ്റിലാണു വിജയിച്ചിരിക്കുന്നത്.
Comments