വത്തിക്കാന്‍ സിറ്റി : 1963 മുതല്‍ 1978 വരെ കത്തോലിക്കാ സഭയെ നയിച്ച പോള്‍ ആറാമന്‍ മാര്‍പാപ്പ, 1970ല്‍ കുര്‍ബാനമധ്യേ രക്തസാക്ഷിത്വം വരിച്ച സാല്‍വദോര്‍ ആര്‍ച്ച് ബിഷപ് ഓസ്കര്‍ റൊമേറോ എന്നിവരടക്കം 7 പേരെ വിശുദ്ധ പദവിയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തി.
മനില വിമാനത്താവളത്തില്‍ അക്രമിയുടെ കുത്തേറ്റപ്പോള്‍ പോള്‍ ആറാമന്‍ ധരിച്ചിരുന്ന ഷര്‍ട്ട്, റൊമേറോയുടെ അസ്ഥി തുടങ്ങിയ ഭൗതികാവശിഷ്ടങ്ങള്‍ അള്‍ത്താരവണക്കത്തിനായി ഉയര്‍ത്തപ്പെട്ട ഈ വിശുദ്ധരുടേതായി ബസിലിക്കയിലെ അള്‍ത്താരയില്‍ വച്ചിരുന്നു.
വത്തിക്കാന്‍ സിറ്റിന്മ ഫ്രാന്‍സിസ് പാപ്പ വിശുദ്ധനായി വാഴ്ത്തുന്ന മൂന്നാമത്തെ മാര്‍പാപ്പയാണ് പോള്‍ ആറാമന്‍. നേരത്തേ ജോണ്‍ 23ാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരാണ് വിശുദ്ധരാക്കപ്പെട്ടവര്‍.
ലോകത്തിനായി തുറക്കപ്പെട്ട സഭയുടെ പ്രവാചകന്‍ എന്നു ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ച പോള്‍ ആറാമന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ലത്തീനു പകരം പ്രാദേശിക ഭാഷകളില്‍ ദിവ്യബലി അര്‍പ്പിക്കാനും ഇതര മതങ്ങളോടുള്ള തുറന്ന ആദരവ് പ്രഖ്യാപിക്കാനും ജൂതരുമായി പുനരൈക്യ ശ്രമങ്ങള്‍ക്കു തുടക്കമിടാനും തീരുമാനിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ (1962–65) പ്രധാനകാലത്ത് സഭയെ നയിച്ച അദ്ദേഹം 1978 ല്‍ കാലം ചെയ്തു.
ഗര്‍ഭനിരോധന ഗുളികകള്‍ സുലഭമാവുകയും ലോകത്ത് ലൈംഗിക അരാജകത്വം നടമാടുകയും ചെയ്ത കാലത്ത് കൃത്രിമ ഗര്‍ഭനിരോധനത്തിനെതിരെ കര്‍ക്കശ നിലപാട് എടുത്ത അദ്ദേഹം മനുഷ്യജീവനെ ഇല്ലാതാക്കുന്നതിനെ ഒരു വിധത്തിലും പൊറുക്കില്ലെന്നു പ്രഖ്യാപിച്ച് 1968ല്‍ ‘ഹ്യുമാനെ വീത്തെ’ എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചു. അന്യരാജ്യങ്ങളിലെ വിശ്വാസികളെ അനുഗ്രഹിക്കാന്‍ ഇറ്റലിക്കു പുറത്തേക്കു സഞ്ചരിക്കുന്നതിനു തുടക്കമിട്ടതും ഇദ്ദേഹമാണ്.
Comments