ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍ ഉദ്ഘാടനം ജനുവരിയില്‍: മുഖ്യമന്ത്രി - Jose Kadapuram
ബാള്‍ട്ടിമൂര്‍: അടുത്തവര്‍ഷം ജനുവരിയില്‍ തിരുവനന്തപുരത്തിനടുത്ത് തോന്നയ്ക്കലില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സെന്റര്‍ ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതില്‍ പങ്കെടുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി (ഐ.എച്ച്.വി) ഡയറക്ടര്‍ ഡോ. റോബര്‍ട്ട് സി ഗാലോയേയും സഹപ്രവര്‍ത്തകരേയും മുഖ്യമന്ത്രി ക്ഷണിച്ചു.
വൈറസ് രോഗങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണത്തിന് ലോകത്തിലാദ്യമായി സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്കും നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമുഖമായ നടപടികളിലൂടെ നിപ ൈവറസ് പ്രതിരോധം സാധ്യമാക്കിയ കേരളത്തിന് ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം. ചരിത്രത്തിലാദ്യമായാണ് ഒരു ജനപ്രതിനിധിയെ ഇൻസ്റ്റിറ്റ്യൂട്ട് ആദരിക്കുന്നത്. ആദരവ് ഏറ്റവുവാങ്ങിയതാകട്ടെ കേരളത്തിന്‍റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയനും.
നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ കൈക്കൊണ്ട ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രിയെ ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ (HIV വൈറസ് കണ്ടുപിടിച്ചത് ഇദ്ദേഹമാണ് )മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു.1996-ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ഇതാആദ്യമാണ്.. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചതെന്ന്അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയും ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിച്ചു. സ്വീകരണ ചടങ്ങിനു മുന്പ് മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാര്‍ എന്നിവരുമാ്യി ചര്‍ച്ച നടത്തി.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളി കേരളത്തിന്‍റെ സ്വന്തം പദ്ധതിയാണ്. ലോക നിലവാരത്തിലുള്ള ഒരു ഗവേഷണ കേന്ദ്രമാണ് സര്‍ക്കാര്‍ സ്ഥാപിക്കുന്നത്. അതുകൊണ്ട് ലോകത്തിലെ മികച്ച ഗവേഷണ സ്ഥാപനങ്ങളുമായും ഗവേഷകരുമായും ഇക്കാര്യത്തില്‍ ബന്ധപ്പെടും. ഏറ്റവും പുതിയ വിജ്ഞാനവും സാങ്കേതികവിദ്യയും ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.ധാരണാപത്രങ്ങൾ ഒന്നും ഒപ്പിടുന്നില്ല.
എയ്ഡ്സിനു കാരണമായ എച്ച്.ഐ.വി വൈറസ് 1984-ല്‍ കണ്ടുപിടിച്ചവരില്‍ ഒരാളായ ഡോ. ഗാലോ ക്ഷണം സ്വീകരിക്കുകയും ഐ.എ.വിയുടെ ഡയറക്ടറേയും ഗവേഷകരേയും കണ്ടെത്താന്‍ സഹായിക്കുമെന്നും പറഞ്ഞു.
ഇരുപത്തൊന്നു വര്‍ഷത്തിനുശേഷം അമേരിക്കയിലെത്തിയ മുഖ്യമന്ത്രി പിണറായിയുടെ ആദ്യ ഔദ്യോഗിക ചടങ്ങായിരുന്നു ഇത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ഡോ. ഗാലോയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നു ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തനിച്ച് ചര്‍ച്ച നടത്തി. അതിനുശേഷം നടത്തിയ പൊതുസമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാഫും ഏതാനും മലയാളികളും എംബസിയില്‍ നിന്നുള്ള മിനിസ്റ്റര്‍ അരുണിഷ് ചാവ്ലയും പങ്കെടുത്തു.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വരാന്‍ ക്ഷണിച്ചതിലും ഡോ. ഗാലോയെ പരിചയപ്പെടാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി എടുത്തുകാട്ടി. ശിശു മരണം, മാതൃമരണം എന്നിവ കുറക്കുന്നതില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം കേരളവും മുന്നേറി. മനുഷ്യശേഷി വികസനത്തില്‍ കേരള മോഡല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. എല്ലാവര്‍ക്കും പൊതുമേഖലയില്‍ ചികിത്സ ലഭ്യമാക്കാനും കേരളത്തിനായി. ഇക്കാര്യത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം. കേരളത്തിലെ തൊഴില്‍ സംസ്‌കാരം ആവശ്യത്തിനു വിശ്രമവും വിനോദവും ലഭിക്കത്തക്കവിധമാണ്.
ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കുകയാണ് ഗവേഷണ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ.എച്ച്.വിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നദ്ദേഹം പറഞ്ഞു.
ഇരുപത് ദിവസംകൊണ്ട് നിപ്പ വൈറസിനെ തടയാന്‍ കഴിഞ്ഞത് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ വിവരിച്ചു. രോഗം ബാധിച്ച രണ്ടുപേര്‍ രക്ഷപെട്ടു. ഇതും ശാസ്ത്രലോകത്തിന്റെ ശ്രദ്ധപതിക്കുന്ന കാര്യമാണ്.
ഐ.എച്ച്.വിയില്‍ ക്ലിനിക്കല്‍ കെയറിന്റേയും റിസര്‍ച്ചിന്റേയും ഡയറക്ടറും മലയാളിയുമായ ഡോ. ശ്യാം കൊട്ടിലില്‍ ഇന്ത്യയില്‍ ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ (ജി.വി.എന്‍) പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ഡോ. ഗാലോയാണ് ഇതിന്റേയും സ്ഥാപകന്‍.
ഇന്സ്ടിട്യൂട്ടിനുഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സേവനം കേരളത്തിന് ലഭ്യമാക്കാന്‍ കഴിയുമെന്നു ഡോക്ടർ ഗാലോ പറഞ്ഞു .
സഹോദരി ചെറുപ്പത്തില്‍ ലുക്കീമിയ ബാധിച്ച് മരിച്ചപ്പോള്‍ അതിനുള്ള കാരണം കണ്ടെത്തുമെന്നു പ്രതിജ്ഞയെടുത്ത ഗാലോ ജീവിതം മുഴുവന്‍ ഗവേഷണത്തിനു മാറ്റിവയ്ക്കുകയായിരുന്നെന്ന് ഡോ. എം.വി. പിള്ള പറഞ്ഞു. അതാണ് എച്ച്.ഐ.വി കണ്ടെത്തുന്നതിന് കാരണമായത്. അദ്ദേഹത്തിന്റെ 'വൈറസ്' സംബന്ധിച്ച പുസ്തകം ഏറെ പ്രചോദിപ്പിക്കുന്നതാണ്. അത് കേരളത്തില്‍ പാഠപുസ്തകമാക്കണമെന്ന് ഡോ. പിള്ള നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് വഴിയൊരുക്കിയ ജോസ് കാടാപ്പുറത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
ശാസ്ത്രജ്ഞരുമായി നടത്തിയ ചര്‍ച്ചയില്‍ ഡോ. ഗാലോ ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം വിവരിച്ചു. 28 രാജ്യങ്ങളിലായി 44 സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ സെന്റര്‍ ആയിരിക്കും അടുത്തത്.
വൈറസ് മൂലം പകരുന്ന രോഗങ്ങളെപ്പറ്റിയുള്ള ഗവേഷണത്തില്‍ കേരളത്തിന്റെ സെന്റര്‍ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നദ്ദേഹം നിര്‍ദേശിച്ചു. ക്യൂബയിലും വിയറ്റ്നാമിലുമുള്ള ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്ക് സെന്ററുകള്‍ മാതൃകയാക്കാം. കേരളത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞരെ അദ്ദേഹം വിയറ്റ്നാമിലെ കേന്ദ്രം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
അയര്‍ലന്‍ഡിലെ ഡബ്ലിന്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ഡോ. വില്യം ഹാള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മീറ്റിംഗിനെ അഭിസംബോധന ചെയ്തു. വിയറ്റ്നാം, വെസ്റ്റ്ഇന്‍ഡീസ് എന്നിവിടങ്ങളില്‍ വൈറസ് നെറ്റ് വര്‍ക്ക് കേന്ദ്രങ്ങള്‍ക്ക് തുടക്കമിട്ട അദ്ദേഹം കേരളത്തിലും സെന്റര്‍ സ്ഥാപിക്കാന്‍ സഹായം നല്കാമെന്നു സമ്മതിച്ചു
കേരളത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഡോ. ഗാലോയും സഹപ്രവര്‍ത്തകരും നല്‍കുന്ന സഹായങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഡോ. എം.വി. പിള്ള നല്‍കിയ സേവനങ്ങളുംമുഖ്യമന്ത്രി അനുസ്മരിച്ചു. കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ ഡയറക്ടർ മലയാളികൂടിയായ ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.ചുരുക്കത്തിൽ കേരളത്തിൽ സ്ഥാപിക്കാൻ പോകുന്ന വൈറോളജി ഇൻസ്റ്റിട്യൂറ്റിനു വേണ്ട നിര്ദശങ്ങളും സഹായങ്ങളും ചെയ്യാമെന്ന് എറ്റിരിക്കുന്നതു ലോകത്തിലെ തന്നെ ഏറ്റവും പ്രസ്തമായ ബാൾട്ടിമോറിലേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനമാണ്
news Jose Kadapuram from Baltimore
Comments