Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വര്‍ഗ്ഗീയവിദ്വേഷവും ബലാത്സംഗക്കൊലയും ഈശ്വരദര്‍ശനവും (തോമസ് ഫിലിപ്പ് പാറക്കമണ്ണില്‍ റാന്നി)

Picture


ജാതിയുടെയും മതത്തിന്റെയും പേരില്‍ അതിനീചവും നിഷ്ഠൂരവുമായ ബലാത്സംഗത്തില്‍ മരിച്ചുപോയ നിഷ്കളങ്കയും നിരപരാധിയുമായിരുന്ന കാശ്മീരിലെ കത്വയിലെ പിഞ്ചുബാലികയുടെ ആത്മാവിന് എന്റെ ശോകാര്‍ദ്രിതമായ ആദരാഞ്ജലികള്‍! പ്രിയ മോളേ, ഉടയവനായ ദൈവത്തിനേ നിന്റെ പാവനമായ ആത്മാവിന് ആശ്വാസവും ശാന്തിയുമേകുവാന്‍ കഴിയുകയുള്ളല്ലോ. സ്വന്തം അച്ഛനമ്മമാര്‍ക്കും ദൈവത്തിനും മാത്രമേ ഒരു ജീവന്റെ വില അറിയത്തുമുള്ളല്ലോ. വര്‍ഗ്ഗീയ വിദ്വേഷം എന്തെന്നറിയാത്ത പിഞ്ചുമോളേ, നിന്റെ നിഷ്കങ്കമായ മുഖത്ത് നോക്കുന്നവര്‍ക്ക് എങ്ങനെ ഈ ക്രൂരതയും കൊടുംപാതകവും നിന്നോടു ചെയ്യുവാന്‍ കഴിഞ്ഞു? ഇന്ത്യ എന്ന നമ്മുടെ ധര്‍മ്മരാജ്യത്തില്‍ ജീവനല്ല ഇന്ന് വലുത് പിന്നെയോ അത് ജാതിയും മതവുമാണ് കുഞ്ഞേ! എവിടെയും കൊടിയ വര്‍ഗ്ഗീയവിദ്വേഷങ്ങള്‍! എവിടെയും ശത്രുതയുടെ വിഷപ്പുകകള്‍ തന്നെ. ഒരുകാലത്ത് ‘അര്‍ത്ഥിയേ പ്രാണന്‍ കൊണ്ടും ആരാധിച്ചിരുന്ന’ അതെ ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ഈശ്വരസത്ത മാറ്റൊലി കൊണ്ടിരുന്ന നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്! ഇതെത്ര ശോചനീയം!

ബലാത്സംഗം എന്താണെന്നു പോലും തിരിച്ചറിവില്ലാതെ, കളിച്ച് ചിരിച്ചുകൊണ്ട് പൂമ്പാറ്റയെപ്പോലെ കത്വവയിലെ പച്ചപ്പുല്‍പുറങ്ങളിലൂടെ കുതിരകളെ മേയിച്ച് നടന്നിരുന്ന വെറും 8 വയസ്സ് പ്രായമുണ്ടായിരുന്ന ഒരു കുരുന്നുബാലികയെ പിടിച്ച് ബലമായി മയക്കുമരുന്ന് വായില്‍ തള്ളിക്കയറ്റി അടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി പൂജാരിയും നിയമപാലകരായ രണ്ട് പോലീസുകാരുമുള്‍പ്പെടെയുള്ള ആറംഗസംഘം പല ദിവസങ്ങള്‍ കെട്ടിയിച്ച് പീഡിപ്പിച്ച ശേഷം കൊല ചെയ്ത സംഭവം രാജ്യത്തെ മാത്രമല്ല, ലോകമനഃസാക്ഷിയെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഈ ക്രൂരകൃത്യത്തില്‍ പങ്കാളികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു.

ഈ 8 വയസ്സുകാരിയുടെ ബലാത്സംഗക്കൊലക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ ഇതാ ഗുജറാത്തിലെ സൂററ്റില്‍ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്യപ്പെട്ട് ശരീരത്തില്‍ മുറിവുകളോടു കൂടിയ 11 കാരിയുടെ മൃതദേഹം ഏപ്രില്‍ 6-ന് ഒരു ചതുപ്പുനിലത്തില്‍ നിന്ന് കണ്ടെത്തിയെന്ന വാര്‍ത്ത കേട്ട് ലോകം വീണ്ടും ഞെട്ടിയിരിക്കുന്നു. അമ്മ, ഭാര്യ, പുത്രി, സഹോദരിമാരെ മാനിച്ചാദരിക്കുന്ന മനഃസാക്ഷിയുള്ള ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് തലതാഴ്‌ത്തേണ്ട പൈശാചികത്വം!

ബാലികാ ബാലാല്‍ക്കാരങ്ങളും നിഷ്ഠൂരങ്ങളായ സ്ത്രീപീഡനങ്ങളും ഇന്ത്യയിലങ്ങോളമിങ്ങോളം സംഖ്യാതീതമായി ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാം രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ ബലാത്സംഗങ്ങള്‍ ചെയ്യുന്നവര്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷാവിധികള്‍ ധര്‍മ്മരാജ്യമെന്ന് പുകള്‍പ്പെട്ട ഇന്ത്യയിലും പ്രായോഗികമാക്കാതെ അനുദിനമെന്നോണം ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുന്ന ബലാല്‍ക്കാരങ്ങള്‍ സ്ത്രീപീഡനങ്ങള്‍ക്കും അറുതിയുണ്ടാകാന്‍ പോകുന്നില്ലെന്ന് അടിവരയിട്ട് ഞാന്‍ ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ. ജാതിയുടെയും മതത്തിന്റെയും സഭയുടെയും നിയമസംഹിതകളില്‍ ഒതുങ്ങുന്നതും ഒതുക്കാവുന്നതുമായ ഒരു വിഷയവുമല്ലിത്.

ജാതിയെയും മതത്തെയും ദൈവങ്ങളെയും ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടോ ദേവാലയങ്ങള്‍ പണിത് കൂട്ടുന്നതുകൊണ്ടോ ആചാരാനുഷ്ഠാനങ്ങള്‍ മുടങ്ങാതെ നടത്തിയതുകൊണ്ടോ യാതൊരര്‍ത്ഥവും പ്രയോജനവുമില്ല. മനുഷ്യനെ സ്‌നേഹിക്കുന്നതും, ദൈവത്തിന്റെ മുമ്പില്‍ നിഷ്കളങ്കവും ശുദ്ധിയുള്ളതും ദൈവത്തിന് പ്രസാദകരമായതുമായിരിക്കണം ഏത് ജാതി മതസ്ഥന്റെയും ഭക്തിയും ദൈവാരാധനയുമൊക്കെ. അതുകൊണ്ട് ഒരു മനുഷ്യന്‍ ആത്മരക്ഷ പ്രാപിക്കുമെന്ന് ഞാന്‍ പറയുകയില്ല. ആരാണീ ദൈവം? അവന്‍ സ്‌നേഹമോ കാരുണ്യമോ, അതോ ക്രൂരനായ ഒരു രക്തദാഹിയോ? ജന്മം കൊണ്ട് ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്. എന്നാല്‍ ഹിന്ദുവും മുസ്ലീംങ്ങളും പുലയനും ആഫ്രിക്കക്കാരനും ബുദ്ധമതക്കാരനുമൊക്കെ എന്റെ സുഹൃത്തുക്കളായിട്ടുണ്ടായിരുന്നു. പല നല്ല സ്‌നേഹിതന്മാരും മരിച്ചുപോയിരിക്കുന്നു. ജാതിയും മതവും വിശ്വാസങ്ങളും ഒരകല്‍ച്ചയും ഞങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയിട്ടില്ല എന്നുള്ളതാണ് സത്യം. ഇതിന്റെയൊക്കെ വെളിച്ചത്തില്‍ മാതൃരാജ്യമായ ഇന്ത്യയിലും കേരളത്തിലുമൊക്കെയായി ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയവിദ്വേഷങ്ങളും ക്രൂരമായ ബലാത്സംഗങ്ങളും കൊലപാതകങ്ങളും കാണുമ്പോള്‍, അറിയുമ്പോള്‍ അതീവദുഃഖം തോന്നുന്നു.

ഇതിവിടെ ഉപസംഹരിക്കട്ടെ. പ്രാചീനകാലം മുതല്‍:

“ശ്ലോകാര്‍ദ്ധേന പ്രവിക്ഷ്യാമി

യ ദുക്തം ഗ്രന്ഥകോടിഭി
പരോപകാരായ പുണ്യായ
പാപായ പരപീഡനം”

എന്ന പാവനമാം വേദസൂക്തത്തിന്റെയും ഈശ്വരചിന്തയുടെയും സ്‌നേഹത്തിന്റെയും ആത്മചൈതന്യം അലതല്ലിയിരുന്ന നമ്മുടെ ധര്‍മ്മരാജ്യത്തിലാണ് ജാതിയുടെയും മതത്തിന്റെയും പശുവിന്റെയും പശുഇറച്ചി ഭക്ഷിച്ചതിന്റെയും പേരിലിപ്പോള്‍ ഡസന്‍കണക്കിന് മുസ്ലീംങ്ങളും ദളിതരും ക്രിസ്തീയപുരോഹിതന്മാരും മനുഷ്യസേവനം ചെയ്യുന്ന കന്യാസ്ത്രീകളുമൊക്കെ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നുള്ള സത്യം ആരെയും അമ്പരപ്പിക്കുന്നതാണ്. ബി.ജെ.പി. കേന്ദ്ര സര്‍ക്കാറിന്റെ മൗനാനുവാദത്തോടുകൂടിയാണ് വടക്കേഇന്ത്യയില്‍ സംഘപരിവാര്‍ നടത്തിയിട്ടുള്ള പല വര്‍ഗ്ഗീയ കൊലപാതകങ്ങളും അരങ്ങേറിയിട്ടുള്ള്. സത്യം നരേന്ദ്രമോഡി ലോകം മുഴുവന്‍ ഓടിനടന്ന് ഉല്‍ഘോഷിക്കുന്നത് ‘ഇന്ത്യ തിളങ്ങുന്നു’ എന്നുണാണല്ലോ! ഇനിയെങ്കിലും നമുക്ക് മടങ്ങിപ്പോകാം ആ സത്യത്തിലേക്ക് ‘പരോപകാരമേ പുണ്യം പാപമേ പരപീഡനം’.

കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആ പിഞ്ചുബാലികയുടെ മരണത്തില്‍ ഫെയ്‌സ് ബുക്കിലൂടെ സന്തോഷം പ്രകടിപ്പിച്ച കൊച്ചിക്കാരനും ഒരു ബാങ്ക് അസിസ്റ്റന്റ് മാനേജരുമായിരുന്ന വിഷ്ണു നന്ദകുമാറിന്റെ ഹിന്ദുധര്‍മ്മവും ഈശ്വരദര്‍ശനവും എന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഓരോരോ കാര്യങ്ങളിലുള്ള മലയാളിയുടെ സത്യവും നീതിയും ധര്‍മ്മബോധവും എത്രയോ വികലവും വിവേകശൂന്യവുമായിട്ടുള്ളതാകുന്നു എന്ന് ഇവിടെ ഓര്‍ത്തുപോകയാണ്. സകലത്തിനും പിന്നില്‍ ഒരു ധാര്‍മ്മികതയുണ്ട്. ജാതിമത ഭേദമന്യേ എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട്. സര്‍വ്വേശ്വരന്റെ സര്‍വ്വങ്കഷമായ നീതിനിയമങ്ങള്‍ക്കും ശിക്ഷാവിധികള്‍ക്കും യാതൊരു മാറ്റവുമില്ല എന്നുള്ളതാണത്. ഹിന്ദുക്കള്‍ ഇതിന് കര്‍മ്മഫലമെന്ന് പറയുന്നു. ‘അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തത് നല്ലതാകിലും തീയതാകിയും അതിനുതക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു’ എന്ന് ബൈബിളും പ്രസ്താവിക്കുന്നു. ചതിയും വഞ്ചനയും കാപട്യങ്ങളും ബലാത്സംഗങ്ങളും കൊലയുമൊക്കെ ചെയ്യുന്നവര്‍ ഇത് ഓര്‍ത്തിരുന്നാല്‍ കൊള്ളാം. ആരും കണ്ടില്ല, അറിഞ്ഞില്ല എന്നുള്ളത് ഒരു രക്ഷപ്പെടലോ മിടുക്കോ അല്ല.

ഒരു നല്ല ഹിന്ദുവായി ജീവിക്കുവാന്‍, ഒരു നല്ല മുസ്ലീം ആയി ജീവിക്കുവാന്‍, ഒരു നല്ല ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ ഇതരഈശ്വരവിശ്വാസങ്ങളെയോ വിഭാഗങ്ങളെയോ ദ്വേഷിക്കണമോ? മറ്റുള്ള മനുഷ്യജീവികളെ അതിനായി പീഡിപ്പിക്കണമോ? അവരെ അതിനായി കൊല ചെയ്യണമോ? അതിനായി മറ്റുള്ളവരെ നിന്ദിക്കണമോ? അവരെ തുഛീകരിക്കണമോ? ഒരു യഥാര്‍ത്ഥ ഈശ്വരവിശ്വാസിക്ക് മറ്റുള്ളവരോട് അകല്‍ച്ചയും അയിത്തവും പകയും വിദ്വേഷവുമൊക്കെ കാണിക്കുവാന്‍ എങ്ങനെ കഴിയും? അതുതന്നെയല്ലേ നമ്മള്‍ ഇന്നും മറ്റുള്ളവരോട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഒരാത്മ പരിശോധന ചെയ്യാം. ദൈവത്തിന്റെ ഏറ്റവും വലിയ ഇഷ്ടം നമ്മുടെ വിശുദ്ധിയും വിനയവുമൊക്കെയാകുന്നു.

ദൈവത്തിന്റെ അതിമനോഹരമായ ഈ ഭൂമി എല്ലാ മനുഷ്യര്‍ക്കും സമാധാനമായി ജീവിക്കുവാനും അവന്‍ നല്‍കിയിരിക്കുന്ന നന്മകള്‍ പങ്കിടാനുമുള്ളതുമാകുന്നു. ഇന്ത്യാ മഹാരാജ്യം ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ട രാജ്യമാകുന്നു, അഹിന്ദുക്കള്‍ രാജ്യം വിട്ടുപോകണം എന്ന് സംഘപരിവാറും ആര്‍.എസ്.എസ് കാരും ബിജെപിയും ഒരിക്കലും പറയരുത്. അത് പ്രാകൃതമാണ്. ഈശ്വരവിരുദ്ധവുമാകുന്നു. നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്‌നേഹിക്കേണം എന്നുള്ളതുതന്നെയാകുന്നു എക്കാലത്തേയും യഥാര്‍ത്ഥമായ ഈശ്വരദര്‍ശനവും ദൈവാരാധനയും. ദൈവം നമ്മള്‍ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ.

*****************

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code