Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലിപ്പീന്‍ യുവതിയുടെ മരണം: കൊന്നത് മകനല്ല, മരുമകളെന്ന് പ്രതിയുടെ മാതാവ്

Picture


കുവൈത്ത് സിറ്റി : കുവൈത്തിലെ ആളില്ലാത്ത അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ കണ്ടെത്തിയ ഫിലിപ്പീന്‍ വീട്ടുജോലിക്കാരി ജോന്ന ഡനീല ഡെമാഫില്‍സിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ് നിരപരാധിയെന്ന് അദ്ദേഹത്തിന്റെ മാതാവ്. മരിച്ച നിലയില്‍ കണ്ടെത്തിയ ഫിലിപ്പീന്‍ യുവതി കുവൈത്തില്‍ ജോലി ചെയ്തിരുന്നത് ഇയാളുടെ വീട്ടിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും സിറിയന്‍ പൗരയുമായ മോണ ഹാസൂണും കസ്റ്റഡിയില്‍ ആണെന്നാണ് വിവരം. നാല്‍പതുകാരനായ നാദിറിനെ സിറിയയില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച പിടികൂടിയത്. ഇതിനു പിന്നാലെയാണ് മകന്‍ നിരപരാധിയാണെന്ന അമ്മയുടെ വാദം.

'അവര്‍ ശരിക്കും അവനെ അറസ്റ്റ് ചെയ്‌തോ? എനിക്കറിയില്ല. എന്റെ മകന് ഒരു ഉറുമ്പിനെ പോലും കൊല്ലാന്‍ സാധിക്കില്ല. അവന്റെ ഭാര്യയാണ് ഇത്തരമൊരു പ്രശ്‌നത്തിലേക്ക് തള്ളിയിട്ടത്. ഈ സങ്കടത്തില്‍ നിന്ന് ഞാന്‍ എങ്ങനെയാണ് അവനെ രക്ഷിക്കുക. നാദിര്‍ ഉത്തരവാദിത്തമുള്ള നല്ലൊരു പുരുഷനാണ്. എന്നാല്‍, അവന്റെ ഭാര്യ അങ്ങനെയല്ല. വീട്ടുജോലിക്കാരിയെ അവള്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. !ഞാന്‍ കുവൈത്തില്‍ പോയപ്പോള്‍ മര്‍ദനം കണ്ടിരുന്നു. വീട്ടുജോലിക്കാരിയെ ഇഷ്ടമല്ലെങ്കില്‍ പറഞ്ഞുവിടാന്‍ മരുമകളോട് പറഞ്ഞിരുന്നു. എന്നാല്‍, ഇത് കേള്‍ക്കാന്‍ അവള്‍ തയാറായില്ല. ക്രൂരത കണ്ടുനില്‍ക്കാന്‍ കഴിയാതെയാണ് ഞാന്‍ കുവൈത്തില്‍ നിന്നും മടങ്ങിയത്'– നാദിറിന്റെ മാതാവ് പറഞ്ഞു.

ജോന്നയെന്ന വീട്ടുജോലിക്കാരിക്ക് ഭക്ഷണം നല്‍കുകയോ ശമ്പളം നല്‍കുകയോ ചെയ്തിരുന്നില്ലെന്ന് ഫിലിപ്പീനിലെ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രൂരമായ മര്‍ദനമാണ് അവള്‍ നേരിടേണ്ടിവന്നത്. 10 മാസം മുന്‍പാണ് മകനെ നേരില്‍ കണ്ടതെന്നും നാദിറിന്റെ മാതാവ് പറഞ്ഞു. 'അവനെക്കുറിച്ച് ഒന്നും അറിയില്ല. ഒടുവില്‍ കേട്ടത് സിറിയയില്‍ ആണെന്നാണ്. മോണയുടെ സഹോദരനുമായി ബന്ധമുള്ള ഒരു യുവാവിനൊപ്പം ഞാന്‍ അവിടെ പോയിരുന്നു. പക്ഷേ, നാദിറുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയാന്‍ സാധിച്ചിരുന്നില്ല. യുവാവിന് തന്റെ നമ്പര്‍ നല്‍കി. നാദിറിന് അമ്മയെ കാണാന്‍ താല്‍പര്യമില്ലെന്നാണ് യുവാവ് വിളിച്ചുപറഞ്ഞത്. തന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് നാദിറിന്റെ നമ്പര്‍ നല്‍കി. പൊലീസില്‍ ഈ നമ്പര്‍ നല്‍കി നാദിറിനെ വിളിച്ചു. നാദിര്‍ മോശം സ്ഥലത്താണെന്നാണ് പറഞ്ഞത്. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. വലിയ എന്തോ സംഭവം ഉണ്ടാകാന്‍ പോകുന്നുവെന്ന് നാദിര്‍ പറഞ്ഞു. എന്താണെന്ന് പറഞ്ഞില്ല. ഭാര്യ ഗര്‍ഭിണിയാണെന്നുമാണ് അവസാനം ലഭിച്ച വിവരം'–നാദിറിന്റെ മാതാവ് പറഞ്ഞു.

ലെബനീസ് സുരക്ഷാ, നിയമകാര്യ അധികൃതരാണ് നാദിറിനെ അറസ്റ്റ് ചെയ്ത വിവരം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇയാളെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ലെബനന്‍ ജനറല്‍ സെക്യൂരിറ്റി ഡയറക്ടറേറ്റ് അധികൃതര്‍ പുറത്തുവിട്ടില്ല. ജോന്നയുടെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ ഉള്ളവാണ് ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫും അദ്ദേഹത്തിന്റെ ഭാര്യയും സിറിയന്‍ പൗരയുമായ മോണ ഹാസൂണും. ഇരുവരെയും കണ്ടെത്തുന്നതിനായി ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.

2016 മുതല്‍ അടച്ചിട്ടിരുന്ന അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ നിന്നാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. ലെബനീസ് പൗരനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈത്ത് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇരുവരും കുവൈത്ത് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ദുരൂഹതയുണ്ടായിരുന്നു. കുവൈത്തില്‍ ഫിലിപ്പീന്‍ ജോലിക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്തയാണ് ജോന്നയുടെ മരണം. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code