തിരുവനന്തപുരം: കേരളം സ്ത്രീകള്‍ക്കു സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ഈവര്‍ഷം ജൂലൈ വരെയുള്ള കണക്കുകള്‍ പരിശോധിക്കുന്‌പോള്‍ 8,793 കേസുകളാണു സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കു സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഞെട്ടിക്കുന്ന വര്‍ധനയാണ് കണക്കുകളില്‍ കാണുന്നത്. കേരള പോലീസിന്‍റെ കണക്കുകള്‍ പ്രകാരം 2007ല്‍ ആകെ 9,381 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിടത്താണ് ഈവര്‍ഷം ഏഴു മാസത്തിനിടെ 8,793 കേസുകളുണ്ടായത്. ഇതില്‍ 500 എണ്ണം ബലാത്സംഗ കേസുകളാണ്.
ലൈംഗികാതിക്രമത്തിനു 2604ഉം ഗാര്‍ഹിക പീഡനത്തിനു 3,976ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കേസുകളാണു ശേഷിക്കുന്നവ. ഡിസംബറാകുന്‌പോഴേക്കും ഇതുവരെയുള്ള കേസുകളുടെ എണ്ണം ഇരട്ടിയാകുമെന്നാണു നിലവിലുള്ള കണക്കുകള്‍ സൂചന നല്‍കുന്നത്.സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ക്കു രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2010ല്‍ പതിനായിരം പിന്നിട്ടിരുന്നു. 2016ല്‍ ഇത് 15,114 ആയി ഉയര്‍ന്നു.
പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കുനേരേ അതിക്രമം കൂടുന്നതിനൊപ്പം വീടുകളിലും അവര്‍ സുരക്ഷിതരല്ലെന്നു കണക്കുകള്‍ പറയുന്നു. ഭര്‍ത്താവിന്‍റെയോ ഭര്‍തൃമാതാപിതാക്കളുടെയോ ക്രൂരതകള്‍ക്കെതിരേ ഈവര്‍ഷം ജൂലൈ വരെ 2,023 കേസുകളുണ്ടായി.
അതേസമയം, സ്ത്രീധന മരണങ്ങള്‍ കുറയുന്നുണ്ട്. ഏഴെണ്ണം മാത്രമാണു ജൂലൈവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വീടിനുള്ളില്‍ നടക്കുന്ന പീഡനങ്ങളെപ്പറ്റി പരാതിപ്പെടാനും തുറന്നു പറയാനും പുതിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ തയാറാകുന്നതാണു കൂടുതല്‍ ഗാര്‍ഹിക പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്നാണു പോലീസ് പറയുന്നത്. മലപ്പുറം പോലീസ് സര്‍ക്കിളിലാണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആകെ 883 കേസുകള്‍ മലപ്പുറത്തു റിപ്പോര്‍ട്ട് ചെയ്തു. ഇതേ കാലയളവില്‍ ഏറ്റവും കുറവ് കേസുകള്‍ വന്നതു തൃശൂര്‍ സിറ്റി സര്‍ക്കിളിലാണ്. 248 കേസുകള്‍ മാത്രം.
തിരുവനന്തപുരം റൂറല്‍ സര്‍ക്കിളില്‍ 118 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, ലൈംഗികാതിക്രമങ്ങള്‍ 321 എണ്ണവും ഇതേ സര്‍ക്കിളില്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments