ആലപ്പുഴ: 65–ാമതു നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവ്. എറണാകുളം തുരുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍, ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിലൂടെയാണ് ജയിച്ചുകയറിയത്. യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തിയപ്പോള്‍, നിലവിലെ ചാംപ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടന്‍ തുഴഞ്ഞത്.
1. ഗബ്രിയേല്‍ – 4.17.42 മിനിറ്റ് 2. മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ – 4.17.72 മിനിറ്റ് 3. പായിപ്പാട് – 4.17.99 മിനിറ്റ് 4. കാരിച്ചാല്‍ – 4.19.00 മിനിറ്റ്
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്റെ ഭാര്യ കമല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ചാണ്ടി, ജി.സുധാകരന്‍, തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മല്‍സര വിഭാഗത്തിലെ 20 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ് ഇത്തവണ അണിനിരന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കളിവള്ളങ്ങള്‍ മാറ്റുരയ്ക്കാന്‍ ഇറങ്ങിയത്. മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുള്‍പ്പെടെ മുപ്പതിനായിരത്തോളം പേര്‍ നേരിട്ടും വിദേശികളുള്‍പ്പെടെ ലക്ഷക്കണക്കിനു പ്രേക്ഷകര്‍ ട!ിവിയിലും ഇന്റര്‍നെറ്റിലുമായി ജലോല്‍സവത്തിനു സാക്ഷ്യം വഹിച്ചു.
ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മല്‍സരം നാലു തവണ മുടങ്ങിയിരുന്നു. ഇതു ചില തര്‍ക്കങ്ങള്‍ക്കും വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് നടന്നത്. ഫൈനല്‍ മല്‍സരം വൈകിയത് കാണികളുടെ പ്രതിഷേധത്തിനും കാരണമായി. അഞ്ച് ഹീറ്റ്‌സുകളിലായി മല്‍സരിച്ച 20 ചുണ്ടന്‍ വളളങ്ങളില്‍നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്.
Comments