Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഞാന്‍ പുലയനാണ്, കാപട്യങ്ങളുടെ ലോകത്തേക്ക് ഒരു വെല്ലുവിളി- മനസ്സുറപ്പോടെ വിനായകന്‍ (ജയ് പിള്ള)

Picture

"ഞാന്‍ പുലയനാണ്" കാപട്യങ്ങളുടെ ലോകത്തേക്ക് ഒരു വെല്ലുവിളി,അല്ലെങ്കില്‍ മറപിടിച്ച മാധ്യമങ്ങള്‍ക്കു നേരെ ഒരു ചൂണ്ടുവിരല്‍. മലയാളത്തില്‍ സിനിമ അവാര്‍ഡുകള്‍ ആദ്യമായല്ല പ്രഗ്യാപിക്കപ്പെടുന്നതും,മാധ്യമങ്ങള്‍ കൊട്ടി ഘോഷിക്കുന്നതും.എന്നാല്‍ വിനായകന്‍ എന്ന നടനും,വ്യക്തിക്കും അങ്ങിനെ ഒരു അവാര്‍ഡ് ലഭിക്കുമ്പോള്‍ അത് ആഘോഷം മാത്രം അല്ല,സമകാലികതയോടുള്ള ഒരു പ്രഖ്യാപനം കൂടി ആണ്.ചില കാപട്യങ്ങളുടെ പൊളിച്ചെഴുത്തുകള്‍."ചില" എന്നല്ല "ചിലരുടെ കൂടി" കാപട്യങ്ങളുടെ പൊളിച്ചെഴുതുകള്‍ എന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം.

കേരളത്തിന്റെ എല്ലാ പ്രവര്‍ത്തികളുടെയും ആകെ തുകയാണ് കൊച്ചി നഗരം.വിനായകന്‍, ആ നഗരത്തിന്റെ നാടിയുടെ അനുസ്യൂതം ഒഴുകുന്ന നേരുകളുടെ പ്രതിനിധിയും. ആധുനിക ലോകം ഇരുട്ടിലേക്ക് നിരന്തരം താഴ്ത്തുന്ന / താഴ്ത്തപ്പെടുന്ന മനുഷ്യരുടെ കാഴ്ചകളും കേഴ്വികളും രാവും പകലും അനുഭവിക്കുന്നവരുടെ ശക്തനായ മനുഷ്യന്‍.

കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി മാധ്യമങ്ങളും,സോഷ്യല്‍ മീഡിയയും വിനായകന്‍ എന്ന നടനെ ഉയര്‍ത്തിയപ്പോള്‍ അയാള്‍ ജനങ്ങളോടും,മാധ്യമങ്ങളോടും മനസ്സ് തുറന്നു പറഞ്ഞ സത്യങ്ങള്‍ ഉണ്ട്.കലാകാലങ്ങള്‍ ആയി അരികു ചേര്‍ക്കപ്പെടുന്നവന്റെ ഉറച്ച ശബ്ദവും,ആത്മാഭിമാനവും തുടിക്കുന്ന വാക്കുകള്‍."ഞാന്‍ പുലയാനാണ്" ഇന്ന് നമ്മുടെ നാട്ടില്‍ അരികു ചേര്‍ക്കപ്പെടുന്നവര്‍ക്കു വേണ്ടി വാദിക്കുന്നവര്‍ പോലും തുറന്നു പറയാന്‍ മടിക്കുന്നത്.ഒരു പക്ഷെ എന്നും മാറ്റി നിറുത്തപ്പെടുന്ന സമൂഹത്തിന്റെ ജനപ്രതിനിധികളും, സംഘടനാനേതാക്കളും,സാമൂഹിക പ്രവര്‍ത്തകരും ഒരിക്കലും പറയാത്തതും,മടിക്കുന്നതും.വിനയന്റെ ഈ പ്രഗ്യാപനം,ഈ അഭിമാനം,മനസ്സുറപ്പ് അത് പലരെയും ദഹനക്കേട് വരുത്തും എന്ന് പറയാതെ വഴിയില്ല.

എല്ലാവര്‍ഷവും ഓണം ആടിയും പാടിയും കുടുംബ സമേതം കൂട്ടുകാരും ഒത്തു ആഘോഷിക്കുന്ന വിനയന്‍.കള്ള് കുടിച്ചാല്‍ ആടണം എന്നും പാടണം എന്നും തുറന്നു പറയുന്ന നടന്‍,തന്റെ പ്രായം ഒരു മറയും ഇല്ലാതെ ജനങ്ങളോട് വിളിച്ചു പറഞ്ഞ വിനയന്‍.ഇതുവരെയും ഇതുപോലെ മനസ്സും,അഭിനയവും,സത്യവും,നിരന്തരം കാണുന്ന കാര്യങ്ങളോടുള്ള പ്രതികരണവും സാധാരണ മനുഷ്യനെ പോലെ വിളിച്ചു പറഞ്ഞ,മനസ്സുള്ള നടന്‍,ഇതിനു മുന്‍പും ഇതുപോലെ ഒക്കെ എന്ന് പറയാന്‍ കഴിയുന്ന ഒരു നടന്‍ നമുക്ക് ഉണ്ടായിരുന്നു.കലാഭവന്‍ മണിഅനുഭവങ്ങളുടെ,ജീവിത യാഥാര്‍ഥ്യങ്ങളുടെ തീച്ചൂളയില്‍ നിന്നും ഉയര്‍ന്നു വന്ന മഹാ നടന്‍.അദ്ദേഹത്തിന്റെ അഭിനയ പാടവത്തെ സിനിമാലോകം മിമിക്രി എന്ന പേര് കൊത്തി അവാര്‍ഡുകളില്‍ നിന്നും നീക്കി നിറുത്തി.സിനിമാലോകത്തെ ഓരം ചേര്‍ക്കപ്പെട്ടവന്റെ രക്തസാക്ഷിത്വം ആയിരുന്നു അത്.പൊട്ടിക്കരഞ്ഞ മണിയെ മാധ്യമങ്ങള്‍ പുകഴ്ത്തിയും,താഴ്ത്തിയും,റേറ്റിങ് കൂട്ടുന്നതിന് ഉപകരണം ആക്കി.ഇതുപോലുള്ള മാധ്യമങ്ങളുടെ ഒരു അഭിമുഖങ്ങളിലും വിനയന്‍ എന്ന കൊച്ചിക്കാരന്‍ ചട്ടുകം ആയില്ല,എന്ന് മാത്രം അല്ല തന്റെ മനസ്സിന്റെ സ്വപ്‌നങ്ങള്‍,ഉറപ്പുകള്‍,അഭിമാനത്തോടെ തുറന്നു പറഞ്ഞു.ഏതു അഭിനേതാവുണ്ട് സഹൃദയരോട് തന്റെ വയസ്സ് തുറന്നു പറഞ്ഞതായി?

മാധ്യമ പ്രതിനിധികള്‍ നല്‍കിയ ലഡ്ഡുവും,ജിലേബിയും നിരസിച്ച വിനയന്‍ പറഞ്ഞത് ഇങ്ങനെ ആണ് "ഉപ്പില്ലാത്ത വീട്ടില്‍ എന്തിനാണ് ലഡ്ഡുവും,ജിലേബിയും".ഇതുവരെ നാം കണ്ട ചാനല്‍,മാധ്യമ അഭിമുഖങ്ങളില്‍ സെലിബ്രറ്റികള്‍ ക്യാമറാമാന്‍ പറയുന്ന "കട്ടുകള്‍" "ആക്ഷനുകള്‍" കൈകാല്‍,മുഖ വികാര" പ്രകടനങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്നതും,സംസാരിക്കുന്നതും ആയ ഒരു പാവ മാത്രം ആയിരുന്നു.ചോദ്യവും,ഉത്തരവും,കാണാതെ പഠിച്ചിട്ടു വന്നു പ്രേക്ഷകന് തുപ്പുന്ന പാവകള്‍.എന്നാല്‍ വിനായകനോ ?..തനിക്കു പറയാനുള്ളത് അറിയാവുന്ന വാക്കുകളില്‍ ശക്തമായി പറഞ്ഞവന്‍.

വിവിധ സര്‍വ്വകലാശാശാലകളില്‍,തൊഴില്‍ ഇടങ്ങളില്‍ ഓരം ചേര്‍ക്കപ്പെടുന്നു എന്ന വിശ്വാസത്തിലേക്ക് സ്വയം ഊളിയിട്ട് ഇറങ്ങുന്ന സമൂഹത്തിനു നല്‍കുന്ന വാഗ്ദാനം ആയി മാറി വിനായകന്‍.

മനസ്സില്‍ താന്‍ താണ ജാതിക്കാരന്‍ ആണ് എന്ന് ചിന്തിക്കുമ്പോള്‍ മാത്രം ആണ് അപകര്‍ഷതാ ബോധം ഉണ്ടാകുന്നത് എന്നും,വീണ്ടും വീണ്ടും താഴ്ത്തപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്.തന്റെ വീടിനു മുന്‍പില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നവരോട്, ഉപദേശമോ,ക്ലാസ്സിക്കല്‍ മലയാളമോ അല്ല കോളനിയുടെ വാക്കുകള്‍ തന്നെ വേണം എന്ന പറച്ചിലില്‍ നമുക്ക് മറ്റൊന്ന് കൂടി കാണാം.,, തന്നെ ഓരം ചേര്‍ക്കുന്നവരെ ഓരം ചേര്‍ത്ത് പിന്തള്ളാനുള്ള മനക്കരുത്തു നമുക്ക് വേണം എന്നു ഞാനതിനെ തിരുത്തുന്നു.

ഒരോ ചുരുങ്ങിയ സമയ മാധ്യമ അഭിമുഖത്തിലും വിനയന്‍ പറഞ്ഞത് പലരും ഒരിക്കലും തിരിച്ചറിയാത്ത സത്യം ആണ്."നഗരത്തിനു മേലെ ഒരു പാലം പണിയുന്നു.പിന്നീട് കുറെ കറുത്ത കല്ലുകള്‍ പാലത്തിനടിയില്‍ കൂട്ടപ്പെടുന്നു.അവിടെ ആ ഇരുട്ടില്‍ ആണ് കുറെ മനുഷ്യര്‍.കൊച്ചിയിലെ കോളനികള്‍ കാണണം എങ്കില്‍ മുകളില്‍ നിന്ന് താഴേക്കു നോക്കണം,എന്ന് പറഞ്ഞത് ആകാശം മുട്ടെ മാളികകള്‍ ഉയരുമ്പോള്‍ അതിനിടയില്‍ താഴ്ത്തപ്പെടുന്ന ജീവിതങ്ങളെ കുറിച്ചാണ്.കോളനികളില്‍ മരണം സംഭവിച്ചാല്‍,ശവമഞ്ചം ചുമന്നു നാലുപേര്‍ക്കു പോകാന്‍ കഴിയാത്ത രീതിയില്‍ ഉള്ള കുടുസ്സു വഴികള്‍,വര്‍ഷത്തില്‍ പല മാസങ്ങളോളം വെള്ളം നിറയുന്ന വഴികള്‍. ശരിയല്ലെ,.ഇവയെല്ലാം അധികാരികള്‍ കണ്ടിട്ടും കാണാത്തതാണ് എന്ന് നാം മനസ്സിലാക്കണം.

"കൊച്ചിയുടെ എല്ലാ അഴുക്കുകളും വന്നടിയുന്ന കമ്മട്ടിപ്പാടം' അവിടെ ആണ് ഞാന്‍ കളിച്ചു വളര്‍ന്നത് '. ഞാന്‍ ചാനലുകള്‍ക്ക് മുന്‍പില്‍ / മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കൈകള്‍ ഉയര്‍ത്തി നിങ്ങള്‍ പറയുന്നത് പോലെ അഭിനയിച്ചാല്‍ ഞാന്‍ ഞാനല്ലാതാകും'.

"എന്റെ കൂട്ടുകാര്‍ ഉറങ്ങുന്നത് മഴയത്തും വെയിലത്തും ആണ്,അവര്‍ക്കു കൂരകള്‍ ഇല്ല ,എനിക്ക് ഉറങ്ങാന്‍ കൂര എങ്കിലും ഉണ്ട് .അപ്പോള്‍ അവരോടു ഞാന്‍ എന്റെ വിഷമങ്ങള്‍ പറയുന്നതില്‍ എന്താണ് അര്‍ഥം" എത്രയോ മാനുഷീകത നിറഞ്ഞ തുറന്നു പറച്ചില്‍ ....

ഈ തുറന്നു പറച്ചില്‍,ഈ തന്റേടം ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിനും,മാധ്യമ വര്‍ഗ്ഗത്തിനും ഒരു പാഠവും, മാധ്യമങ്ങളുടെ അഭിനയങ്ങള്‍ക്കു0.കാപട്യങ്ങള്‍ക്കും,വാര്‍ത്തകളുടെ
വളച്ചൊടിക്കലുകള്‍ക്കും നേരെ ഉള്ള ഒരു ചൂണ്ടു വിരല്‍ കൂടി ആണ്.
"ഫെറാരി കാറില്‍ വന്നിറങ്ങാന്‍ ഇഷ്ടപ്പെടുന്ന ഒരു പുലയന്‍ ആണ് ഞാന്‍,.. വേണമെങ്കില്‍ സ്വര്‍ണ്ണ തലപ്പാവും വെക്കും" എന്ന വിനായകന്റെ വാക്കുകള്‍ പുരോഗമന കാലത്തിലും ഓരം ചേര്‍ക്കപ്പെടുന്നവര്‍ക്കു കൂടുതല്‍ ആത്മ വിശ്വാസവും,ചങ്കുറപ്പും നല്‍കട്ടെ എന്ന് ആശംസിക്കുന്നു.:

ജയ് പിള്ള



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code