Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റബര്‍ പ്രതിസന്ധി::-സ്ഥിരം സമിതി ശുപാര്‍ശകള്‍ അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ഷകവഞ്ചന: വി.സി.സെബാസ്റ്റ്യന്‍

Picture

കോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് 2015 ഡിസംബര്‍ 24ന് പാര്‍ലമെന്റ് സ്ഥിരം സമിതി സമര്‍പ്പിച്ച ശുപാര്‍ശകളിന്മേല്‍ യാതൊരു നടപടികളുമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.

ഇറക്കുമതി കുറയ്ക്കുവാനോ വില വര്‍ദ്ധിപ്പിക്കുവാനോ സാധിക്കാത്തത് രാജ്യാന്തര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണെന്നുള്ള കേന്ദ്രവാണിജ്യമന്ത്രിയുടെ പാര്‍ലമെന്റിലെ വിശദീകരണം വസ്തുതകള്‍ക്കു വിരുദ്ധമാണ്. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ റബറിന്റെ രാജ്യാന്തരവില കുതിച്ചുയര്‍ന്നത് മുഖവിലയ്‌ക്കെടുക്കാതെയുള്ള വാണിജ്യമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്വപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെപ്പോലും അപമാനിക്കുന്നതാണെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

രാജ്യാന്തര വിപണിയില്‍ റബറിന്റെ വില കണക്കാക്കുന്നത് ബാങ്കോക്ക് മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയാണ്. ഗുണമേന്മയില്‍ ബാങ്കോക്കിലെ ആര്‍എസ്എസ് 3 ഗ്രേഡിനു തുല്യമാണ് ഇന്ത്യയിലെ ആര്‍എസ്എസ് 4 ഗ്രേഡ് റബര്‍. ബാങ്കോക്ക് മാര്‍ക്കറ്റിലെ കഴിഞ്ഞ ദിവസങ്ങളിലെ വിപണിവില ഇപ്രകാരമാണ്: നവംബര്‍ 1 ന് 116.70 രൂപയായിരുന്നു ഒരുകിലോ ആര്‍എസ്എസ് 3 യുടെ രാജ്യാന്തര വില. ഡിസംബര്‍ 7 ന് 142.87 രൂപയും. ഇന്ത്യയിലെ ആഭ്യന്തരവിലയാകട്ടെ നവംബര്‍ 1ന് 116.50 രൂപയും ഡിസംബര്‍ 7 ന് 130 രൂപയും. റബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിലയ്ക്ക് വിപണിയില്‍ കച്ചവടം നടക്കുകയില്ല. ഇതിനായി ആശ്രയിക്കേണ്ടത്് കര്‍ഷകരില്‍ നിന്ന് റബര്‍ വാങ്ങിക്കുന്ന വ്യാപാരികളുടെ വിലയാണ്. അതാകട്ടെ നവംബര്‍ 1ന് 113 രൂപയും ഡിസംബര്‍ 7 ന് 126 രൂപയും. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യാന്തരവിലയേക്കാള്‍ 17 രൂപ കുറവിലാണ് ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് റബര്‍ വില്‍ക്കാനാവുന്നതെന്നുള്ളത് കേന്ദ്രവാണിജ്യമന്ത്രി സൗകര്യപൂര്‍വ്വം മറക്കുന്നു.

അന്താരാഷ്ട്ര വില കുതിച്ചുയര്‍ന്നിട്ടും ആഭ്യന്തരവിപണിയെ അനുപാതികമായിട്ടുയര്‍ത്താതെ പിന്നോക്കം വലിച്ച് വന്‍വ്യവസായികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഒത്താശ ചെയ്യുന്നത് റബര്‍ബോര്‍ഡും കേന്ദ്രസര്‍ക്കാരുമാണ്. ക്രൂഡോയില്‍ വിലയിലുള്ള മാറ്റങ്ങളും, പ്രകൃതിദത്ത റബറിന്റെ ബാങ്കോക്ക് മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയ രാജ്യാന്തര വിലയും, ഇറക്കുമതിച്ചുങ്കവും, ആഭ്യന്തര ഉല്പാദനവും വിപണിവില നിശ്ചയിക്കുവാന്‍ അടിസ്ഥാനഘടകമാണ്. 25 ശതമാനം ഇറക്കുമതിച്ചുങ്കത്തോടൊപ്പം മൂന്ന് ശതമാനം സെന്‍ട്രല്‍ എക്‌സൈസ് സെസ്സ്, മൂന്ന് ശതമാനം കസ്റ്റംസ് സെസ്സ്, നാലുശതമാനം കൗണ്ടര്‍ വെയ്‌ലിംഗ് ഡ്യൂട്ടി ഉള്‍പ്പെടെ മുപ്പത്തഞ്ച് ശതമാനം ചുങ്കമടച്ചാല്‍ മാത്രമേ ഇറക്കുമതി സാധ്യമാകൂ. ബാങ്ക് ചാര്‍ജും കടത്തുകൂലിയും വേറെ. ഇവയെല്ലാം പരിഗണിച്ച് ആഭ്യന്തവില 200 രൂപയിലധികമായി പ്രഖ്യാപിക്കുന്നതിനുപകരം ആഭ്യന്തരവിപണി മന്ദീഭവിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും റബര്‍ബോര്‍ഡിന്റെയും അതിക്രൂരമായ നിലപാട് തിരുത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code